ജി.സി.സി രാജ്യങ്ങളിൽ ഭൂഗർഭ ജല വിനിയോഗം കുറഞ്ഞു; പുനരുപയോഗ ജലത്തിന്റെ തോതിൽ വർധന
text_fieldsമസ്കത്ത്: ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളിൽ കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ ഭൂഗർഭ ജല വിനിയോഗത്തിൽ പ്രതിവർഷം മൂന്നു ശതമാനം കുറവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ഇതോടൊപ്പം, പുനരുപയോഗ ജലസ്രോതസ്സുകളുടെ പങ്ക് 2024 ഓടെ 25.5 ശതമാനമായി ഉയരുകയും ചെയ്തു. സുസ്ഥിര ജലവിഭവ മാനേജ്‌മെന്റ് നയങ്ങൾ നടപ്പാക്കുന്നതിൽ ജി.സി.സി രാജ്യങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനങ്ങളാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
ഭാവി തലമുറകൾക്കായി ജലസുരക്ഷ ഉറപ്പാക്കുന്നതിനും ജലവിഭവങ്ങളുടെ സുസ്ഥിരത വർധിപ്പിക്കുന്നതിനുമുള്ള തന്ത്രപ്രധാനമായ പദ്ധതികളുമായി ജി.സി.സി അംഗ രാജ്യങ്ങൾ മുന്നോട്ടുപോവുകയാണെന്ന് ജി.സി.സി സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. ഭൂഗർഭ ജലത്തെ അമിതമായി ആശ്രയിക്കുന്നത് കുറക്കാനും മൊത്തം ജലവിതരണ ശൃംഖലയിൽ പുനരുപയോഗ ജലത്തിന്റെ പങ്ക് വർധിപ്പിക്കാനുമാണ് ഇത്തരം പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്.
ജലക്ഷാമം, കാലാവസ്ഥ വ്യതിയാനം എന്നിവയുമായി ബന്ധപ്പെട്ട വെല്ലുവിളികളെ നേരിടാനും ജലവിഭവങ്ങളുടെ ഉപയോഗം മെച്ചപ്പെടുത്താനുമുള്ള ഗൾഫ് മേഖലയുടെ പൊതുവായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ മാറ്റം. കടൽവെള്ളം ശുദ്ധീകരിക്കുന്നതിനുള്ള പദ്ധതികളുടെ വിപുലീകരണം, സംസ്കരിച്ച മലിനജലത്തിന്റെ പുനരുപയോഗം, ജലമാനേജ്‌മെന്റിൽ ആധുനിക സാങ്കേതികവിദ്യകൾ നടപ്പാക്കൽ എന്നിവയിലൂടെയാണ് ഈ നേട്ടം കൈവരിക്കുന്നത്. ജലസ്രോതസ്സുകൾ വൈവിധ്യവൽകരിക്കാനും ഭൂഗർഭ ജലശേഖരത്തിലുള്ള ആഘാതം കുറക്കാനുമുള്ള ജി.സി.സി രാജ്യങ്ങളുടെ ഈ നീക്കം വരുംതലമുറയുടെ സുസ്ഥിര വികസന പദ്ധതികൾക്കും പ്രാദേശിക ജലസുരക്ഷക്കും വലിയ കരുത്താകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

