ഭീമൻ വാഹനവാഹിനി കപ്പൽ ‘ബി.വൈ.ഡി’ ദുകം തീരത്തണഞ്ഞു
text_fieldsലോകത്തിലെ ഏറ്റവും വലിയ ആധുനിക വാഹനവാഹിനി കപ്പലുകളിലൊന്നായ ‘ബി.വൈ.ഡി’ ദുകം തുറമുഖത്തണഞ്ഞപ്പോൾ
ദുകം: ഒമാന്റെ ലോജിസ്റ്റിക്സ് മേഖലക്ക് വൻ കുതിപ്പേകി ലോകത്തിലെ ഏറ്റവും വലിയ ആധുനിക വാഹനവാഹിനി (റോ-റോ) കപ്പലുകളിലൊന്നായ ‘ബി.വൈ.ഡി’ ദുകം തുറമുഖത്തണഞ്ഞു. പ്രമുഖ ചൈനീസ് നിർമ്മാതാക്കളായ ബി.വൈ.ഡി കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പൽ ഒമാനിൽ ആദ്യമായാണ് എത്തുന്നത്. ചൈനയിൽ നിന്ന് നേരിട്ടാണ് ഈ ഭീമൻ കപ്വ്‍ലിന്റെ വരവ്. നൂറുകണക്കിന് വാഹനങ്ങൾ കൈകാര്യം ചെയ്യാനുള്ള ദുകം തുറമുഖത്തിന്റെ ശേഷിയും ഏഷ്യൻ വിപണികളെ ഗൾഫ് രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള തന്ത്രപ്രധാന സ്ഥാനവും വ്യക്തമാക്കുന്നതാണ് ഈ നേട്ടം.
ഏകദേശം 9,200 വാഹനങ്ങൾ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഈ കപ്പൽ. ഈ യാത്രയിൽ ഗൾഫ് വിപണികളിലേക്കായി 1,219 വാഹനങ്ങളാണ് കപ്പലിലുള്ളത്. ഇവയെല്ലാം ദുകം തുറമുഖത്ത് ഇറക്കും. ഇതിൽ 200-ലധികം വാഹനങ്ങൾ ഒമാൻ വിപണിയിലേക്കുള്ളതാണ്. ബാക്കിയുള്ളവ കുവൈത്ത്, ഖത്തർ ഉൾപ്പെടെയുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് റോഡ് മാർഗം എത്തിക്കും. വൻകിട കാരിയർ കപ്പലുകളെ സ്വീകരിക്കാൻ ദുകം തുറമുഖം പൂർണ സജ്ജമാണെന്ന് വ്യക്തമാക്കുന്നതാണ് ബി.ശെവ.ഡിയുടെ ഈ വരവ്.
പ്രതിവർഷം മൂന്നു ലക്ഷം വാഹനങ്ങൾ കൈകാര്യം ചെയ്യാനുള്ള ശേഷി നിലവിൽ തുറമുഖത്തിനുണ്ട്. 2.2 കിലോമീറ്റർ നീളമുള്ള വാണിജ്യ ജെട്ടിയും 18 മീറ്റർ ആഴവുമുള്ളതിനാൽ ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ കപ്പലുകളെയും ഇവിടെ സ്വീകരിക്കാനാകും.
ബി.വൈ.ഡി കപ്പലിന്റെ ആദ്യ വരവ് തുറമുഖത്തിന്റെ പ്രവർത്തനങ്ങളിലെ സുപ്രധാന നാഴികക്കല്ലാണെന്ന് ദുകം പോർട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ റെജി വെർമ്യൂലൻ പറഞ്ഞു. ഹുർമുസ് കടലിടുക്കിന് പുറത്ത്, അറബിക്കടലിന്റെ തീരത്തുള്ള തുറമുഖത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനം ഏഷ്യൻ വിപണികളെ ഗൾഫുമായി ബന്ധിപ്പിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഒമാൻ വിഷൻ 2040-ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി രാജ്യത്തെ മുൻനിര പ്രാദേശിക ലോജിസ്റ്റിക്സ് കേന്ദ്രമാക്കി മാറ്റാൻ ഈ നേട്ടം സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

