ഒമാനിൽ ടെലികോം മേഖലയിലെ ചില ജോലികളിൽ വിദേശികൾക്ക് വിലക്ക് വരുന്നു
text_fieldsമസ്കത്ത്: ഒമാനിലെ ടെലികോം മേഖലയിലെ ചില ജോലികളിൽ നിന്ന് വിദേശികളെ വിലക്കി ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രാ) തീരുമാനം പുറത്തിറക്കി (109/2022). ഐ.ടി ഉപകരണങ്ങൾ, സംവിധാനങ്ങൾ, നെറ്റ്വർക്ക് എന്നിവയുടെ സ്ഥാപിക്കലും അറ്റകുറ്റപ്പണിയും പൂർണമായും സ്വദേശിവത്കരിക്കുന്നതിനുള്ള തീരുമാനമാണ് ട്രാ എടുത്തിട്ടുള്ളത്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച ശേഷം ഈ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് ട്രാ അധികൃതർ അറിയിച്ചു.
തീരുമാനത്തിന്‍റെ മൂന്നാം ആർട്ടിക്ൾ അനുസരിച്ച് ടെലികോം സേവനങ്ങൾക്ക് ലൈസൻസ് എടുത്തിട്ടുള്ള സ്ഥാപനങ്ങൾ വയറുകളോ ഒപ്റ്റിക്കൽ ഫൈബർ കേബിളുകളോ സ്ഥാപിക്കുന്ന പ്രവൃത്തികൾ ചെയ്യുമ്പോൾ, അതിന്‍റെ അവസാനഘട്ട ജോലികൾ വിദേശികളെ ഏൽപ്പിക്കാൻ പാടില്ല. കമ്മ്യൂണിക്കേഷൻ കേബിളുകൾ വലിക്കുക, സ്ഥാപിക്കുക, കണക്ട്ട് ചെയ്യുക, അറ്റകുറ്റപ്പണികൾ നടത്തുക തുടങ്ങിയ പ്രവൃത്തികളുടെ മേൽനോട്ടം വഹിക്കാനും വിദേശികളെ അനുവദിക്കില്ല.
ടെലികോം എക്സ്ചേഞ്ചുകൾ, വിതരണകേന്ദ്രങ്ങൾ, സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ കമ്മ്യൂണിക്കേഷൻ ഉപകരണങ്ങളോ സംവിധാനങ്ങളോ കൈകാര്യം ചെയ്യാനും വിദേശികൾക്ക് കഴിയില്ല. വീടുകളിൽ കമ്മ്യൂണിക്കേഷൻ-ഐ.ടി ഉപകരണങ്ങളോ നെറ്റ്വർക്കോ സ്ഥാപിക്കുന്ന ജോലികളും വിദേശികളെ ഏൽപ്പിക്കരുതെന്നാണ് തീരുമാനം.
തീരുമാനം പ്രാബല്യത്തിൽ വന്ന് മൂന്ന് മാസത്തിനുള്ളിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഇവ നടപ്പാക്കുന്നതിനുള്ള നടപടികൾ എടുക്കേണ്ടതാണ്.
ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾക്ക് ഒമാനിൽ രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങളുമായി കരാറിൽ ഏർപ്പെടുന്നതിന് ട്രായുടെ മുൻകൂർ അനുമതി വാങ്ങേണ്ടതാണ്. കരാർ സംബന്ധിച്ച വിവരങ്ങൾ ഓരോ ആറുമാസം കൂടുമ്പോൾ അതോറിറ്റി തയാറാക്കിയിട്ടുള്ള നിശ്ചിത ഫോമിൽ സമർപ്പിക്കുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.