വിസിറ്റ് വിസ വിലക്ക്: ഹോട്ടൽ ക്വാറൻറീൻ നിരക്ക് കുറഞ്ഞേക്കും
text_fieldsമസ്കത്ത്: സ്വദേശികൾക്ക് നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ഒഴിവാക്കാൻ സുപ്രീം കമ്മിറ്റി തീരുമാനം. ചൊവ്വാഴ്ച മുതൽതന്നെ തീരുമാനം പ്രാബല്യത്തിലായി. വ്യാഴാഴ്ച ഉച്ച മുതൽ ഒമാനിലേക്കുള്ള പ്രവേശനം സ്വദേശികൾ, താമസവിസയുള്ളവർ എന്നിവർക്ക് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്യുന്നതോടെ ഹോട്ടൽ ക്വാറൻറീൻ നിരക്കുകൾ കുറയാനിടയുണ്ട്. ഇതോടൊപ്പം ഇന്ത്യയിൽനിന്നുള്ള വിമാന നിരക്കുകളും കുറയുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.
കോവിഡ് ഭീഷണിയുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് സൗദി അറേബ്യ പ്രവേശന നിയന്ത്രണം പ്രഖ്യാപിച്ചതോടെ മലയാളികൾ അടക്കം നിരവധി പേർ ഒമാൻ വഴിയാണ് സൗദിയിലേക്ക് േപാകുന്നത്. ഇത്തരക്കാർ 14 ദിവസം ഒമാനിൽ തങ്ങുന്നതിനാൽ േഹാട്ടലുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. ചെറുകിട ഹോട്ടലുകളിലാണ് തിരക്ക് ഏറെ അനുഭവപ്പെട്ടിരുന്നത്. ചെറുകിട ഹോട്ടലുകൾക്ക് നേരേത്ത മുതൽ തന്നെ ആവശ്യക്കാർ കൂടുതലായിരുന്നു. തിരക്ക് കൂടിയതോടെ ഒരു മുറിയിൽ രണ്ടിൽ കൂടുതൽ പേരെ വെച്ച് അഡ്ജസറ്റ് ചെയ്യുന്നവരുമുണ്ടായിരുന്നു. ഇപ്പോഴും സൗദിയിലേക്ക് പോകുന്നതിനായി ധാരാളം പേർ ഒമാനിലുണ്ട്.
കഴിഞ്ഞ മാസം 28 മുതൽ ഹോട്ടൽ ബുക്കിങ്ങിനായി 'സഹല'പ്ലാറ്റ്ഫോം നിലവിൽ വന്നതോടെ കുറഞ്ഞ നിരക്കിലുള്ള ഹോട്ടലുകൾ കിട്ടാനില്ലാത്ത അവസ്ഥയാണ്. കുറഞ്ഞ നിരക്കിലുള്ള ഹോട്ടലുകൾ പോർട്ടലിൽ ഉണ്ടെങ്കിലും'സോൾഡ് ഒൗട്ട് 'എന്നാണ് കാണുന്നത്. ലഭ്യമായ ഹോട്ടലുകൾ ഉയർന്ന നിലവാരത്തിലുള്ളതും ദിവസം 45 റിയാലിന് മുകളിൽ നിരക്കുള്ളവയുമാണ്. ഇത്തരം ഹോട്ടലുകൾ കുറഞ്ഞ വരുമാനക്കാരായ വിദേശികൾക്ക് ഒരുവിധത്തിലും തങ്ങാൻ കഴിയുന്നതല്ല. നിലവിലെ അവസ്ഥയിൽ ജീവനക്കാരുടെ ക്വാറൻറീൻ നിരക്കുകൾ വഹിക്കുന്ന സ്ഥാപനങ്ങൾ വളരെ ചുരുക്കവുമാണ്.
ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്നവർ അടക്കം സ്വന്തം കീശയിൽനിന്നാണ് ഇൗ ഭീമമായ തുക അടക്കേണ്ടിവരുന്നത്. ഇൗ സാഹചര്യത്തിൽ അത്യാവശ്യത്തിനും മറ്റുമായി നാട്ടിൽപോയി കുടുങ്ങിയ നിരവധി പേർ തിരിച്ചുവരാൻ കഴിയാതെ യാത്രകൾ നീട്ടിവെച്ചിരിക്കുകയാണ്. കടകളിലും മറ്റും ജോലി ചെയ്യുന്നവർ നിരക്ക് കുറയാത്തപക്ഷം ആറു മാസ കാലാവധി കഴിയുന്നതുവരെ നാട്ടിൽ തങ്ങാനുള്ള തീരുമാനത്തിലാണ്. എന്നാലും വിസ കാലാവധി കഴിഞ്ഞവരടക്കമുള്ളവർ എങ്ങനെ തിരിച്ചുവരുമെന്ന് ചിന്തിക്കുകയാണ്. താങ്ങാൻ കഴിയാത്ത ഹോട്ടൽ നിരക്കിനൊപ്പം പി.സി.ആർ നിരക്കും ഉയർന്ന വിമാന ടിക്കറ്റ് നിരക്കുകളും ഒാർക്കുേമ്പാൾ ഒമാൻ േജാലി ഒഴിവാക്കുന്ന ചിലരുമുണ്ട്.
ഏതായാലും വിസിറ്റ് വിസകൾക്ക് നിരോധം ഏർപ്പെടുത്തിയതോടെ നിലവിലെ അവസ്ഥക്ക് അടുത്ത ദിവസങ്ങളിൽ മാറ്റംവരുമെന്ന പ്രതീക്ഷയിലാണ് ആളുകൾ. എന്നാലും നിലവിൽ വിസയിലെത്തിയവരും ഹോട്ടലിൽ തങ്ങുന്നവരും രാജ്യം വിടാൻ ഇനിയും സമയം എടുക്കും. ഇതോടൊപ്പം യാത്രക്കാർ കുറയുന്നതോടെ ടിക്കറ്റ് നിരക്കുകളും കുറയാൻ സാധ്യതയുണ്ട്. സഹല പോർട്ടൽ ആരംഭിച്ചത് ഹോട്ടൽ മേഖലയിൽ ആരംഭിച്ച ചൂഷണം അവസാനിപ്പിക്കാൻ സഹായിക്കുമെന്ന് വിശ്വസിക്കുന്നവരും നിരവധിയാണ്. ചെറുകിട ഹോട്ടലുകൾ പലതും തിരക്ക് വർധിക്കുന്നതനുസരിച്ച് ഒരു മാനദന്ധവുമില്ലാതെ നിരക്കുകൾ വർധിപ്പിക്കുകയായിരുന്നു.
ഇൻസ്റ്റിറ്റ്യൂഷനൽ െഎസൊലേഷൻ നിലവിൽവന്നതിനുേശഷം നിരക്കുകൾ ഇരട്ടിവരെയാക്കിയ ഹോട്ടലുകളുമുണ്ട്. ട്രാവൽ ഏജൻറുകൾ അടക്കം നിരവധി പേരാണ് ഹോട്ടൽ ബുക്കിങ് വഴി ചൂഷണം നടത്തിയിരുന്നത്. ഒരേ മുറിയിൽ കൂടുതൽ പേരെ താമസിപ്പിച്ച് ഹോട്ടൽ ഉടമകളിൽനിന്ന് കമീഷൻ പറ്റിയ ട്രാവൽ ഏജൻറുകളും നിരവധിയായിരുന്നു. ഹോട്ടലുകൾ മൊത്തമായി വാടകക്കെടുത്ത് ഇൻസ്റ്റിറ്റ്യൂഷനൽ െഎസൊലേഷൻ കൊയ്ത്ത് കാലമാക്കിയവരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.