ബർക്കയിൽ വീടിന് തീപിടിച്ച് എട്ടു സ്ത്രീകൾ മരിച്ചു
text_fieldsമസ്കത്ത്: ബർക്കയിൽ വീടിന് തീപിടിച്ച് സ്വദേശി യുവതിയും അഞ്ചു പെൺമക്കളും ഉൾപ്പെടെ എട്ടുപേർ മരിച്ചു. യുവതിയുടെ സഹോദരിയും വീട്ടുജോലിക്കാരിയുമാണ് മരിച്ച മറ്റുള്ളവർ. യുവതിയുടെ ഭർത്താവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബർക്കയിലെ അൽ സലാം മേഖലയിൽ ചൊവ്വാഴ്ച പുലർച്ചെ നാലരയോടെയാണ് ദാരുണമായ അപകടമുണ്ടായത്. 35കാരിയായ യുവതിയും 28 കാരിയായ സഹോദരിയും ഏഴിനും 15നുമിടയിൽ പ്രായമുള്ള പെൺകുട്ടികളുമാണ് മരിച്ചത്. വീട്ടുജോലിക്കാരി ഇത്യോപ്യൻ വംശജയാണ്.
പുക ശ്വസിച്ചതാണ് മരണകാരണം. തീപിടിത്തത്തിെൻറ കാരണം വ്യക്തമല്ലെന്ന് സിവിൽ ഡിഫൻസ് ട്വിറ്ററിൽ അറിയിച്ചു. പുലർച്ചെ നാലരയോടെയാണ് ആർ.ഒ.പിക്ക് തീപിടിത്തത്തെ കുറിച്ച് വിവരം ലഭിക്കുന്നത്. ഏഴു മിനിറ്റിനകം സിവിൽ ഡിഫൻസും ആംബുലൻസ് വിഭാഗവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. വീടിെൻറ താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. തുടർന്ന് കനത്ത പുക മറ്റിടങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.
ശ്വാസംമുട്ടി മരിച്ച നിലയിൽ വീടിെൻറ ഒന്നാം നിലയിൽനിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്നും സിവിൽ ഡിഫൻസ് അറിയിച്ചു. സാമാന്യം നല്ല പരിക്കുള്ള യുവതിയുടെ ഭർത്താവിനെ ബർക്കയിലെ ഹെൽത്ത് കെയർ സെൻററിലാണ് ആദ്യം പ്രവേശിപ്പിച്ചത്. ഒമാനിൽ ഇതുവരെ ഉണ്ടായിട്ടുള്ള വലിയ അഗ്നിബാധാ അപകടങ്ങളിൽ ഒന്നാണ് ഇത്.
പുലർച്ചെയായതിനാൽ അപകടവിവരം അറിയാൻ വൈകിയത് മരണസംഖ്യ ഉയരാൻ വഴിയൊരുക്കിയതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മബേലയിൽ താമസ കേന്ദ്രത്തിൽ തിങ്കളാഴ്ച രാത്രി തീപിടിച്ചിരുന്നു. ഇവിടെ ആർക്കും അപകടമില്ലാതെ തീയണക്കുകയും കുടുങ്ങിക്കിടന്നവരെ രക്ഷിക്കുകയും ചെയ്തു. കഴിഞ്ഞ മാസങ്ങളിൽ നിരവധി സ്ഥലങ്ങളിൽ വീടുകളിലും താമസ കേന്ദ്രങ്ങളിലും അഗ്നിബാധ സംഭവിച്ചിരുന്നു. ഒക്ടോബർ ആദ്യത്തിൽ സഹമിലുണ്ടായ തീപിടിത്തത്തിൽ സ്വദേശി ബാലൻ മരിച്ചിരുന്നു.
സെപ്റ്റംബർ അവസാനം അസൈബയിൽ വിദേശിയും മേയ് 22ന് മബേലയിലുണ്ടായ തീപിടിത്തത്തിൽ സ്വദേശി ബാലനും വീട്ടുജോലിക്കാരിയും മരിച്ചിരുന്നു. ഇബ്രിയിലും ബർക്കയിലുമടക്കം ഉണ്ടായ ഒന്നിലധികം തീപിടിത്തങ്ങളിൽ വീടിനുള്ളിൽ കുടുങ്ങിയവരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയിരുന്നു.
ഷോർട്ട് സർക്യൂട്ട് മൂലമുള്ള അഗ്നിബാധകളുടെ സാഹചര്യം ഒഴിവാക്കാൻ ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ സുരക്ഷയടക്കമുള്ളവയിൽ കരുതൽ വേണമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.