ഫിഫ ലോകകപ്പ് 2026: പ്രത്യേക സ്മരണിക വെള്ളി നാണയം പുറത്തിറക്കി ഒമാൻ സെൻട്രൽ ബാങ്ക്
text_fields
മസ്കത്ത്: അമേരിക്കയിലും മെക്സിക്കോയിലും കാനഡയിലുമായി നടക്കുന്ന ലോകകപ്പ് ഫുട്ബോളിന്റെ സ്മരണക്കായി പ്രത്യേക വെള്ളി നാണയം പുറത്തിറക്കി. അന്താരാഷ്ട്ര ഫുട്ബാൾ ഫെഡറേഷനുമായി (ഫിഫ) സഹകരിച്ച് ഒമാൻ സെൻട്രൽ ബാങ്കാണ് (സി.ബി.ഒ) ഈ സ്മരണിക നാണയം പുറത്തിറക്കിയത്. ജൂലൈ 19 വരെയാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്.
ഏറ്റവും ഉയർന്ന സാങ്കേതിക നിലവാരത്തിൽ, 99.9 ശതമാനം ശുദ്ധമായ വെള്ളിയിലാണ് നാണയം രൂപകൽപന ചെയ്തിരിക്കുന്നത്. ഒരു ഒമാനി റിയാൽ മുഖവിലയുള്ള നാണയത്തിന് 38.61 മില്ലിമീറ്റർ വ്യാസവും 28.28 ഗ്രാം തൂക്കവുമുണ്ട്. ആകെ 5,000 സ്മരണിക നാണയങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്.
ഇതിൽ 1,000 നാണയങ്ങൾ ഒമാനിലെ വിപണിയിൽ വിൽപനക്കായി മാറ്റിവെച്ചിട്ടുണ്ട്. ബാക്കി 4,000 നാണയങ്ങൾ ഫിഫയുടെ അംഗീകൃത വിൽപന കമ്പനികൾ വഴി അന്താരാഷ്ട്ര വിപണിയിൽ ലഭ്യമാക്കും. ജൂൺ 30 മുതൽ പൊതുജനങ്ങൾക്ക് ഈ നാണയം വാങ്ങാൻ സാധിക്കും. സെൻട്രൽ ബാങ്കിന്റെ റൂവി, സലാല, സുഹാർ ബ്രാഞ്ചുകൾ വഴിയും ഓപറ ഗലേറിയയിലെ ഒമാൻ പോസ്റ്റ് വിൽപന കേന്ദ്രം വഴിയും നാണയങ്ങൾ സ്വന്തമാക്കാം.
ഒരു നാണയത്തിന് 73 റിയാലാണ് പ്രാരംഭ വിലയായി നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ആഗോള വിപണിയിലെ വെള്ളിയുടെ വില വ്യതിയാനങ്ങൾക്ക് അനുസരിച്ച് അന്തിമ വിലയിൽ മാറ്റം വന്നേക്കാമെന്നും സെൻട്രൽ ബാങ്ക് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

