മൂന്നു പതിറ്റാണ്ടിന്റെ പ്രവാസം; തുംറൈത്തുകാരുടെ കോയക്ക മടങ്ങുന്നു
text_fieldsതുംറൈത്ത്: മൂന്നു പതിറ്റാണ്ടിന്റെ പ്രവാസജീവിതത്തിന് വിരാമമിട്ട് തുംറൈത്തുകാരുടെ കോയക്ക നാട്ടിലേക്ക് മടങ്ങുന്നു. ആലപ്പുഴയിലെ സിവിൽ സ്റ്റേഷൻ വാർഡ് സ്വദേശിയായ കോയ അബൂബക്കർ 1992 ഒക്ടോബറിലാണ് ഒമാനിൽ എത്തുന്നത്. പത്തുവർഷക്കാലം ബർക്കയിലും സീബിലുമായി അറേബ്യൻ ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്തു.
5203തുടർന്ന് ദോഫാർ ഇൻഷുറൻസിൽ 17 വർഷക്കാലം. തുംറൈത്ത് ബ്രാഞ്ചിലും കഴിഞ്ഞ മൂന്നു വർഷക്കാലമായി സലാലയിലെ മിർബാത്ത് ബ്രാഞ്ചിലും മാനേജറായി സേവനമനുഷ്ഠിച്ചു വരുകയായിരുന്നു. തുംറൈത്തിലെ സാമൂഹിക വിദ്യാഭ്യാസ രംഗങ്ങളിൽ സജീവസാന്നിധ്യമായിരുന്നു ഇദ്ദേഹം. തുംറൈത്ത് ഇന്ത്യൻ സോഷ്യൽ അസോസിയേഷൻ, ഇന്ത്യൻ സ്കൂൾ തുംറൈത്ത് എന്നിവയുടെ രൂപവത്കരണ കാലഘട്ടം മുതൽ പ്രവർത്തിക്കുന്നു.
തുംറൈത്തിലെ ഇന്ത്യൻ സ്കൂൾ തുടങ്ങുന്നതിന് സജീവമായി മുന്നിലുണ്ടായിരുന്ന കോയ, 12 വർഷമായി മാനേജ്മെന്റ് കമ്മിറ്റിയിൽ പ്രവർത്തിച്ചുവരുന്നുണ്ട്. എട്ടു വർഷക്കാലം ട്രഷററായിരുന്നു. ഇൻഷുറൻസ് മേഖലയിലെ സ്വദേശിവത്കരണത്തിന്റെ ഭാഗമായാണ് കോയ നാട്ടിലേക്ക് തിരിക്കുന്നത്. ഒഴിവുദിവസങ്ങളിൽപോലും ജോലിയോട് കാണിച്ചിരുന്ന ഉത്തരവാദിത്തത്തിന് കമ്പനി നൽകിയ അംഗീകാരം വിലമതിക്കുന്നതായി അദ്ദേഹം പറഞ്ഞു.ഒമാനാണ് തനിക്ക് എല്ലാ സൗഭാഗ്യങ്ങളും തന്നത്. ഇവിടുത്തെ പ്രവാസി സമൂഹത്തോടൊപ്പം നല്ലവരായ ഒമാനി സുഹൃത്തുക്കളും സൗഹൃദവലയത്തിലുണ്ട്. എല്ലാവരെയും വിട്ടുപിരിയുന്നതിലുള്ള വിഷമം പറഞ്ഞറിയിക്കുക വയ്യ.
കഴിഞ്ഞ ദിവസം ഇന്ത്യൻ സ്കൂൾ ഇദ്ദേഹത്തിന് യാത്രയയപ്പ് നൽകി. മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് റസ്സൽ മുഹമ്മദ്, ഡോ. പ്രവീൺ ഹട്ടി, ഹെഡ്മിസ്ട്രസ് രേഖ പ്രശാന്ത്, സബ് കമ്മിറ്റി അംഗങ്ങളായ അബ്ദുൽ സലാം, ബിനു പിള്ള, ഷജീർ ഖാൻ എന്നിവർ ചേർന്ന് ഉപഹാരം നൽകി. നഫ്സിലയാണ് ഭാര്യ. നബീൽ, റസൽ, റിസ്വാൻ എന്നിവർ മക്കളാണ്. ഏപ്രിൽ ആദ്യ വാരം ഇദ്ദേഹം കുടുംബത്തോടൊപ്പം നാട്ടിലേക്ക് തിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

