ഒമാനിൽ മരിച്ച പ്രവാസിയുടെ കുടുംബത്തിന് 5 വർഷത്തിനൊടുവിൽ 36 ലക്ഷം രൂപ നഷ്ടപരിഹാരം
text_fieldsമസ്കത്ത്: അഞ്ച് വർഷത്തോളമായി നീണ്ടുനിന്ന കേസിൽ നിർണായക വിജയം കണ്ടതോടെ ഒമാനിൽ മരണപ്പെട്ട തെലുങ്കാന സ്വദേശിയുടെ കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടിയായി. തെലങ്കാന സ്വദേശി കാഞ്ചെട്ടി വെൽമാലയുടെ നിയമാവകാശികൾക്ക് ലഭിക്കേണ്ട 36,00736 രൂപ നിസാമാബാദ് ജില്ലാ കലക്ടറുടെ ഓഫിസിലേക്ക് കൈമാറിയതായി പ്രവാസി ലീഗൽ സെൽ അറിയിച്ചു. നഷ്ടപരിഹാരം കൈപ്പറ്റുന്നതിനാവശ്യമായ എല്ലാ രേഖകളും നിയമാവകാശികൾ ജില്ലാ കലക്ടറുടെ ഓഫിസിൽ സമർപ്പിച്ചിട്ടുണ്ട്. നിയമനടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ തുക വിതരണം ചെയ്യും.
ഒമനിൽ ജോലി ചെയ്യുന്നതിനിടെയാണ് കാഞ്ചെട്ടി വെൽമാല ദാരുണമായി മരണപ്പെട്ടത്. തുടർന്ന്, 2021 ഒക്ടോബർ 27-ന് ഒമാനിലെ ബന്ധപ്പെട്ട കോടതി പുറപ്പെടുവിച്ച വിധിയിൽ, ഇയാളുടെ നിയമാവകാശികൾക്ക് നിയമപ്രകാരമുള്ള നഷ്ടപരിഹാരം അനുവദിച്ചു. എന്നാൽ, വിവിധ നടപടിക്രമങ്ങളിലെ കാലതാമസം മൂലം നഷ്ടപരിഹാര തുക ലഭിക്കാതെ ഏകദേശം അഞ്ച് വർഷത്തോളം കുടുംബാംഗങ്ങൾ കാത്തിരിക്കേണ്ടി വന്നു.
തുടർന്ന്, പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം, ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റുമായ സുധീർ തിരുനിലത്ത്, പ്രവാസി ലീഗൽ സെൽ ഒമാൻ ചാപ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തുടർച്ചയായ ഇടപെട്ടു. ഒമാനിലെ ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ എംബസി, കൂടാതെ കമ്മ്യൂണിറ്റി വെൽഫെയർ വിംഗിലെ വെൽഫെയർ അറ്റാഷേ ദിനേഷ് റാണ, ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ ഏകോപനവും കേസിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
ഇന്ത്യൻ കുടുംബങ്ങൾക്ക് വിദേശ കോടതികൾ അനുവദിക്കുന്ന നഷ്ടപരിഹാര തുക വിതരണം ചെയ്യുന്നതിൽ നേരിടുന്ന കാലതാമസങ്ങൾ പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ട് അടുത്തിടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന് പ്രവാസി ലീഗൽ സെൽ നിവേദനം സമർപ്പിച്ചിരുന്നു.
കോടതികൾ അനുവദിക്കുന്ന നഷ്ടപരിഹാര തുകയുടെ നടപടിക്രമങ്ങൾ കൂടുതൽ കാര്യക്ഷമവും സുതാര്യവും സമയബന്ധിതവുമാക്കണമെന്നായിരുന്നു ആവശ്യം. നിയമ തടസ്സമില്ലെങ്കിൽ, ജില്ലാ കലക്ടറേറ്റുകൾ മുഖേനയല്ലാതെ പരിശോധന പൂർത്തിയാക്കിയ നിയമാവകാശികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നഷ്ടപരിഹാര തുക കൈമാറുന്നതിനുള്ള സംവിധാനം നടപ്പാക്കണമെന്നതാണ് പ്രധാന ശുപാർശകളിലൊന്ന്. ബഹ്റൈൻ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ ഇത്തരത്തിലുള്ള സംവിധാനം നിലവിലുണ്ടെന്നും, അത് ഗുണഭോക്താക്കൾക്ക് നഷ്ടപരിഹാരം വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കാൻ സഹായിക്കുന്നുവെന്നും പ്രവാസി ലീഗൽ സെൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

