ഫാക് കുർബ വീണ്ടും സഹായവുമായി ആ ‘കര’ങ്ങളെത്തി
text_fieldsമസ്കത്ത്: ചെറിയ കുറ്റങ്ങൾക്ക് പിഴ അടക്കാൻ കഴിയാത്തതിനെ തുടർന്ന് ഒമാനിലെ ജയിലിലകപ്പെട്ടവരെ മോചിതരാക്കാൻ സഹായിക്കുന്ന ഫാക് കുർബ പദ്ധതിക്ക് സഹായവുമായി ആ അജ്ഞാത കരങ്ങൾ വീണ്ടുമെത്തി. ദാഹിറ ഗവർണറേറ്റിൽനിന്നുള്ള പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത പൗരനാണ് 49 തടവുകാരെ മോചിപ്പിക്കാൻ സാമ്പത്തിക സഹായം കൈമാറിയത്.
തുടർച്ചയായ ഒമ്പതാം വർഷമാണ് കരുതലിന്റെ കരങ്ങളുമായി സ്വദേശി പൗരൻ എത്തുന്നത്. തുടർച്ചയായ പിന്തുണക്ക് നന്ദി അറിയിക്കുകയണെന്ന് ഒമാനി ലോയേഴ്സ് അസോസിയേഷന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ഹമദ് ബിൻ ഹംദാൻ അൽ റുബായ് പറഞ്ഞു. ഈ തുടർച്ചയായ സഹകരണം ഒമാനി സമൂഹത്തിൽ ഉൾച്ചേർന്നിരിക്കുന്ന ആഴമേറിയ മാനുഷിക മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നതണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഫാക് കുർബ പദ്ധതിക്ക് പൊതു, സ്വകാര്യ മേഖലയിൽനിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് ഒമാന്‍ ലോയേഴ്സ് അസോസിയേഷന് പറഞ്ഞു. തുടര്‍ച്ചയായി പിന്തുണ നല്കുന്ന വ്യക്തികള്‍, ഗ്രൂപ്പുകള്‍, സ്ഥാപനങ്ങള്‍ എന്നിവരുള്‍പ്പെടെ എല്ലാവരോടും നന്ദി അറിയിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. സംരംഭത്തിന്റെ 12ാമത് പതിപ്പ് ദിവസങ്ങൾക്ക് മുമ്പാണ് തുടങ്ങിയത്.രണ്ട് മാസം നീണ്ടു നിൽക്കും. ഒമാന്‍ ലോയേഴ്സ് അസോസിയേഷനാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. പൊതുജനങ്ങളിൽനിന്ന് പണം സ്വരൂപിച്ചാണ് ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കുന്നത്. ഈ വർഷം 1,300 തടവുകാരെ മോചിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
2012ൽ തുടങ്ങിയ പദ്ധതിയിലൂടെ 7,110 ആളുകളെ ജീവിതത്തിന്റെ നിറങ്ങളിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. ഒമാനി സമൂഹത്തിലെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അകമഴിഞ്ഞ പിന്തുണയാണ് ‘ഫാക് കുർബ’ പദ്ധതിയുടെ വിജയത്തിന് പിന്നിൽ. ഒരു അഭിഭാഷകൻ ആരംഭിച്ച സംരംഭം, പിന്നീട് ഒരു കൂട്ടം അഭിഭാഷകർ ഏറ്റെടുക്കുകയും ഇന്ന് അത് വ്യക്തികളും ഗ്രൂപ്പുകളും സ്ഥാപനങ്ങളും ചേർന്ന് വിജയകരമാക്കാൻ ഒരുമിച്ച് പ്രവർത്തിക്കുന്ന അവസ്ഥയിലേക്ക് എത്തുകയായിരുന്നു.
സമൂഹത്തിലെ അംഗങ്ങൾ, വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നുള്ള വിപുലമായ പങ്കാളിത്തമാണ് ഈ വർഷവും അസോസിയേഷൻ പ്രതീക്ഷിക്കുന്നത്. ജയിലിൽ കഴിയുന്നവരെ അവരുടെ ഉറ്റവരുടെ അടുത്തേക്ക് എത്തിക്കുന്നതിന് കൂടുതൽ ആളുകൾ സംഭാവന നൽകണമെന്നും അധികൃതർ ആവശ്യപ്പെട്ടു. 2012ൽ അഞ്ച് കോടതികൾ ലക്ഷ്യമിട്ടാണ് ഫാക് കുർബയുടെ ആദ്യ പതിപ്പിന് തുടക്കമായത്. 10 സന്നദ്ധ പ്രവർത്തകരായ അഭിഭാഷകർ കൈകോർത്തപ്പോൾ 44 തടവുകാരെ മോചിപ്പിക്കാൻ സാധിച്ചു.
പദ്ധതിക്ക് സഹായവുമായി നിരവധിപേരാണ് എത്താറുള്ളത്. സുല്‍ത്താന്റെ പത്നിയും പ്രഥമ വനിതയുമായ അസ്സയിദ അഹദ് അബ്ദുല്ല ഹമദ് അല്‍ ബുസൈദി, സയ്യിദ് ബില്‍ അറബ് ബിന്‍ ഹൈതം അല്‍ സഈദ് എന്നിവരും കഴിഞ്ഞ വര്‍ഷങ്ങളില്‍ എത്തിയിരുന്നു. ദിവസങ്ങൾക്ക് മുമ്പ് പിന്തുണയുമായി അഹദ് ഫണ്ടേഷനും രംഗത്തെത്തിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വ്യക്തികളെ സഹായിക്കുന്നതിനും സമൂഹത്തിൽ ഐക്യദാർഢ്യവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമത്തിന്റെ ഭാഗമാണ് ഈ പിന്തുണയെന്ന് അഹദ് ഫൗണ്ടേഷൻ വ്യക്തമാക്കിയിരുന്നു.
‘തവാനി’ ആപ്ലിക്കേഷൻ വഴി സംഭാവന നൽകുന്നതിനൊപ്പം, സംരംഭത്തിന്റെ വെബ്സൈറ്റായ 'www.fakkrba.om, ബാങ്ക് അക്കൗണ്ട് എന്നിവ വഴിയും സംഭാവന സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ വർഷം എല്ലാ ഗവർണറേറ്റുകളിലുമുള്ള നിരവധി അഭിഭാഷകരുടെ പരിശ്രമത്താൽ 1,219 പേരാണ് ജയിലിൽനിന്ന് ഉറ്റവരുടെ ചാരത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

