ഫാക് കുർബ; ഈ വർഷം സ്നേഹത്തണലിൽ എത്തിയത് 1,088 പേർ
text_fieldsമസ്കത്ത്: ഫാക് കുർബ പദ്ധതിയിലൂടെ ഈ വർഷം ജയിൽ മോചിതരായത് 1,088 പേർ. ഏറ്റവും കൂടുതൽ ആളുകളെ മോചിപ്പിച്ചത്. വടക്കൻ ബാത്തിന ഗവർണറേറ്റിൽനിന്നാണ്- 334, കുറവ് മുസന്ദം-നാല്. മസ്കത്ത് 242, ദാഖിലിയ 102 തെക്കൻ ബാത്തിന 95, തെക്കൻ ശർഖിയ 67,ദാഹിറ 65, ബുറൈമി 60, ദോഫാർ 57, വടക്കൻ ശർഖിയ 46, അൽ വുസ്തയിൽ16 എന്നിങ്ങനെയാണ് മറ്റു ഗവർണറേറ്റുകളിൽനിന്ന് മോചിതരായവരുടെ കണക്കുകൾ.
പദ്ധതിക്ക് മികച്ച പിന്തുണയാണ് പൊതു-സ്വകാര്യമേഖലയിൽനിന്ന് ലഭിച്ചതെന്ന് ഒമാനി ലോയേഴ്സ് അസോസിയേഷൻ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ ഹമദ് ബിൻ ഹംദാൻ അൽ റുബൈ പറഞ്ഞു. ഒമാനിൽ മാനുഷികവും സാമൂഹികവുമായ പ്രവർത്തനങ്ങൾക്കായി ഒരു സംഘടിത ചട്ടക്കൂട് സൃഷ്ടിക്കാൻ ഫാക് കുർബ സഹായിച്ചിട്ടുണ്ടെന്ന് ഒമാനി ലോയേഴ്സ് അസോസിയേഷൻ ചെയർമാനും സംരംഭത്തിന്റെ മേൽനോട്ടക്കാരനുമായ ഡോ.മുഹമ്മദ് അൽ സദ്ജലി പറഞ്ഞു. ഈ സംരംഭം സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കിടയിലും അനുകമ്പ, ഐക്യദാർഢ്യം, സാമൂഹിക ഉത്തരവാദിത്തം എന്നിവയുടെ മൂല്യങ്ങളെ ശക്തിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
ചെറിയ കുറ്റങ്ങൾക്ക് പിഴ അടക്കാൻ കഴിയാത്തതിനെ തുടർന്ന് ഒമാനിലെ ജയിലിലകപ്പെട്ടവരെ മോചിതരാക്കാൻ സഹായിക്കുന്ന പദ്ധതിയാണ് ഫാക് കുർബ. സംരംഭത്തിന്റെ 12ാമത് പതിപ്പായിരുന്നു രണ്ട് മാസം കാലയളവിലായി നടത്തിയത്. ഒമാന്‍ ലോയേഴ്സ് അസോസിയേഷനാണ് പദ്ധതിക്ക് നേതൃത്വം നൽകിയത്. പൊതുജനങ്ങളിൽനിന്ന് പണം സ്വരൂപിച്ചാണ് ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കുന്നത്. 2012ൽ തുടങ്ങിയ പദ്ധതിയിലൂടെ 7000ൽ അധികം ആളുകളെ ജീവിതത്തിന്റെ നിറങ്ങളിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്.
ഒമാനി സമൂഹത്തിലെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അകമഴിഞ്ഞ പിന്തുണയാണ് ‘ഫാക് കുർബ’ പദ്ധതിയുടെ വിജയത്തിന് പിന്നിൽ. ഒരു അഭിഭാഷകൻ ആരംഭിച്ച സംരംഭം, പിന്നീട് ഒരു കൂട്ടം അഭിഭാഷകർ ഏറ്റെടുക്കുകയും ഇന്ന് അത് വ്യക്തികളും ഗ്രൂപ്പുകളും സ്ഥാപനങ്ങളും ചേർന്ന് വിജയകരമാക്കാൻ ഒരുമിച്ച് പ്രവർത്തിക്കുന്ന അവസ്ഥയിലേക്ക് എത്തുകയായിരുന്നു. സമൂഹത്തിലെ അംഗങ്ങൾ, വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നുള്ള വിപുലമായ പങ്കാളിത്തമാണ് അസോസിയേഷന് ലഭിച്ചത്.
2012ൽ അഞ്ച് കോടതികൾ ലക്ഷ്യമിട്ടാണ് ഫാക് കുർബയുടെ ആദ്യ പതിപ്പിന് തുടക്കമായത്. 10 സന്നദ്ധ പ്രവർത്തകരായ അഭിഭാഷകർ കൈകോർത്തപ്പോൾ 44 തടവുകാരെ മോചിപ്പിക്കാൻ സാധിച്ചു. പദ്ധതിക്ക് സഹായവുമായി നിരവധിപേരാണ് എത്താറുള്ളത്. സുല്‍ത്താന്റെ പത്നിയും പ്രഥമ വനിതയുമായ അസ്സയിദ അഹദ് അബ്ദുല്ല ഹമദ് അല്‍ ബുസൈദി, സയ്യിദ് ബില്‍ അറബ് ബിന്‍ ഹൈതം അല്‍ സഈദ് എന്നിവരും കഴിഞ്ഞ വര്ഷങ്ങളിലെത്തിയിരുന്നു.
അഹദ് ഫൗണ്ടേഷനും പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ദാഹിറ ഗവർണറേറ്റിൽനിന്നുള്ള പേരുവെളിപ്പെടുത്താനഗ്രഹിക്കാത്ത പൗരൻ 49 തടവുകാരെ മോചിപ്പിക്കാനും സാമ്പത്തിക സഹായം കൈമാറുകയുണ്ടായി. തുടർച്ചയായ ഒമ്പതാം വർഷമാണ് കരുതലിന്റെ കരങ്ങളുമായി സ്വദേശി പൗരൻ എത്തുന്നത്. കഴിഞ്ഞ വർഷം എല്ലാ ഗവർണറേറ്റുകളിലുമുള്ള നിരവധി അഭിഭാഷകരുടെ പരിശ്രമത്താൽ 1,219 പേരാണ് ജയിലിൽനിന്ന് ഉറ്റവരുടെ ചാരത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

