പ്രവാസി പെൻഷൻ വിതരണം പുനഃസ്ഥാപിക്കണം; സർക്കാരിന്റെ അവഗണനക്കെതിരെ കൈരളി ഒമാൻ
text_fieldsമസ്കത്ത്: മുടങ്ങിയ പ്രവാസി ക്ഷേമനിധി പെൻഷൻ വിതരണം കാലതാമസം കൂടാതെ പുനഃസ്ഥാപിക്കണമെന്ന് കൈരളി ഒമാൻ കേരള സർക്കാരിനോട് ശക്തമായി ആവശ്യപ്പെട്ടു. മാസങ്ങളായി കുടിശ്ശികയായ മുഴുവൻ പെൻഷനും അടിയന്തരമായി വിതരണം ചെയ്യുകയും പുതിയ അപേക്ഷകളിൽ സമയബന്ധിതമായി തീരുമാനമെടുത്ത് അർഹരായ എല്ലാവർക്കും പെൻഷൻ അനുവദിക്കുകയും ചെയ്യണം.
കേരളത്തിന്റെ സാമ്പത്തിക വളർച്ചയുടെ നട്ടെല്ലായ പ്രവാസി സമൂഹത്തോടുള്ള സർക്കാരിന്റെ സമീപനം പ്രവാസി സമൂഹത്തോടുള്ള കടുത്ത അവഗണനയുടെ പ്രകടനമാണെന്ന് കൈരളി ഒമാൻ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധികൾ രൂക്ഷമായിരുന്ന കാലഘട്ടത്തിലും മുൻ സർക്കാർ പ്രവാസി ക്ഷേമനിധി പെൻഷൻ വിതരണം മുടങ്ങാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നു.
യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം പ്രവാസി ക്ഷേമനിധി പെൻഷൻ വിതരണം പൂർണമായും നിലച്ചിരിക്കുകയാണ്. ഇത് കേവലം ഭരണപരമായ വീഴ്ചയോ സാമ്പത്തിക പ്രതിസന്ധിയോ അല്ല; ജീവിതത്തിന്റെ സായാഹ്നത്തിൽ പെൻഷൻ തുകയെ മാത്രം ആശ്രയിച്ച് കഴിയുന്ന ആയിരക്കണക്കിന് മുൻ പ്രവാസികളെയും അവരുടെ കുടുംബങ്ങളെയും ദുരിതത്തിലാഴ്ത്തുന്ന ഗുരുതരമായ സാമൂഹ്യനീതി പ്രശ്നമാണ്. വിദേശരാജ്യങ്ങളിൽ പതിറ്റാണ്ടുകളോളം കഠിനാധ്വാനം ചെയ്ത് കേരളത്തിലേക്ക് വിദേശനാണ്യം ഒഴുക്കുകയും സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതക്ക് കരുത്തേകുകയും ചെയ്ത പ്രവാസികളാണ് ഇന്ന് അവഗണനയുടെ ഇരകളാകുന്നത്.
കേരളത്തിന്റെ വികസന ചരിത്രത്തിൽ പ്രവാസികളുടെ പങ്ക് നിഷേധിക്കാനാവാത്തതാണ്. അത്തരക്കാരുടെ ക്ഷേമം ഉറപ്പാക്കാൻ രൂപീകരിച്ച ക്ഷേമനിധി പദ്ധതിയുടെ ആനുകൂല്യങ്ങൾ പോലും സമയത്ത് നൽകാൻ സർക്കാരിന് കഴിയാത്തത് അത്യന്തം പ്രതിഷേധാർഹമാണ്. പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളായവർ വർഷങ്ങളോളം കൃത്യമായി വിഹിതം അടച്ച് സർക്കാരിന്റെ ക്ഷേമപദ്ധതിയിൽ വിശ്വാസമർപ്പിച്ചവരാണ്. എന്നാൽ അവർക്ക് നിയമാനുസൃതമായി ലഭിക്കേണ്ട ആനുകൂല്യങ്ങൾ അനിശ്ചിതമായി വൈകിപ്പിക്കുന്നത് അവരുടെ വിശ്വാസത്തെ തകർക്കുന്നതിന് തുല്യമാണ്. ക്ഷേമനിധിയിൽ അംഗത്വം എടുത്തവരുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നത് സർക്കാരിന്റെ ഭരണഘടനാപരവും ധാർമ്മികവുമായ ഉത്തരവാദിത്വമാണെന്നും കൈരളി ഒമാൻ ഓർമ്മിപ്പിച്ചു.
പ്രവാസികളുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനും സർക്കാർ തയ്യാറാകണം. വിദേശത്ത് അധ്വാനിച്ച് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തിയ പ്രവാസികളെ അധികാരത്തിൽ എത്തിയ ശേഷം വിസ്മരിക്കുന്ന സമീപനം തിരുത്തണം. അതിനാൽ, കുടിശ്ശികയായ മുഴുവൻ പ്രവാസി ക്ഷേമനിധി പെൻഷനും അടിയന്തരമായി വിതരണം ചെയ്യുക, പുതിയ അപേക്ഷകൾക്ക് പ്രത്യേക പരിഗണന നൽകി സമയബന്ധിതമായി തീർപ്പാക്കുക, ക്ഷേമനിധി പദ്ധതിയുടെ പ്രവർത്തനം സുതാര്യമാക്കുകയും കാര്യക്ഷമമാക്കുകയും ചെയ്യുക എന്നീ നടപടികൾ സർക്കാർ ഉടൻ സ്വീകരിക്കണമെന്ന് കൈരളി ഒമാൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

