നല്ല ഒാർമകൾ നൽകിയ പ്രവാസം; 30 വർഷത്തിനു ശേഷം അനസ് മടങ്ങുന്നു
text_fieldsമത്ര: മുപ്പതാണ്ടോളം നീണ്ട പ്രവാസത്തിനൊടുവില്‍ അനസ് മടങ്ങുന്നു. പ്രവാസം നല്‍കിയ അനുഗ്രഹങ്ങളില്‍ നന്ദിയോടെയാണ് പൊന്നാനി സ്വദേശിയായ അനസിെൻറ ജന്മനാട്ടിലേക്കുള്ള മടക്കം. 19ാം തീയതി തിങ്കളാഴ്ച കോഴിക്കോട്ടേക്കുള്ള വിമാനത്തിലാണ് യാത്ര. സുഹൃത്തുക്കള്‍ക്കിടയില്‍ അനസ് കോയ എന്നറിയപ്പെടുന്ന ഇദ്ദേഹം 1991ലാണ് പ്രവാസ ജീവിതം ആരംഭിച്ചത്. ബേക്കറി ജീവനക്കാരനായി ഖദറയിലായിരുന്നു തുടക്കം. 13 വര്‍ഷം ഖദറയില്‍തന്നെയായിരുന്നു. പിന്നീട് റസ്റ്റാറൻറ് നടത്തിപ്പുകാരനായും, പെര്‍ഫ്യൂം ബിസിനസ് രംഗത്തും സൈന്‍ ബോഡ് നിര്‍മാണ മേഖലയിലുമൊക്കെ കൈവെച്ച് ഒമാെൻറ വിവിധ ഭാഗങ്ങളിൽ നിറഞ്ഞുനിന്നു.
ജോലിക്കൊപ്പവും ഇടവേളകളിലും സാമൂഹിക, സാംസ്കാരിക, ചാരിറ്റി മേഖലകളിലും തേൻറതായ ഇടം കണ്ടെത്തുകയും ചെയ്തിരുന്നു. പൊന്നാനി കള്‍ചറല്‍ വേള്‍ഡ് ഫൗണ്ടേഷൻ (പി.സി.ഡബ്ല്യു.എഫ്) സംഘാടകനും എം.ഇ.എസ് കോളജ് അലുമ്നി സെക്രട്ടറിയും സ്മൃതി മസ്കത്തിെൻറ സജീവ പ്രവർത്തകനും ഡയനാമോസ് ക്രിക്കറ്റ് ക്ലബ് മാനേജറുമൊക്കെയായിരുന്നു. 29 വര്‍ഷക്കാലത്തെ പ്രവാസ ജീവിതത്തെ പോസിറ്റിവായിത്തന്നെ ഉപയോഗപ്പെടുത്താനായതില്‍ നിറഞ്ഞ സംതൃപ്തിയുണ്ടെന്ന് അനസ് കോയ പറയുന്നു. വലിയ സമ്പാദ്യമൊന്നും നേടിത്തന്നില്ലെങ്കിലും ഭദ്രമായ കുടുംബാവസ്ഥ കെട്ടിപ്പടുക്കാന്‍ സാധിച്ചതില്‍ ആഹ്ലാദവാനാണ്. ജോലിയുടെ ഭാഗമായും അല്ലാതെയും ഒമാെൻറ ഏതാണ്ടെല്ലാ മുക്കുമൂലകളിലും സഞ്ചരിക്കാനും ഒമാനെ അറിയാനും ഇക്കാലയളവ് ഉപയോഗപ്പെടുത്തി. ഒമാെൻറ വികസന കുതിപ്പും കൺമുന്നിൽ കാണാൻ സാധിച്ചു.
സാമൂഹിക സാംസ്കാരിക പ്രവർത്തന രംഗത്ത് നിലയുറപ്പിച്ചതിനാല്‍ വിപുലമായ സൗഹൃദ് വലയം സമ്പാദ്യമായി കിട്ടിയത് മറ്റെന്തിനേക്കാളും വലിയ അനുഗ്രഹമായി അനസ് കോയ കരുതുന്നു. ഹൃദ്യമായ ഓര്‍മകള്‍ സമ്മാനിച്ച് മടങ്ങുന്ന അനസ് കോയക്ക് പി.സി.ഡബ്ല്യു.എഫ് ഭാരവാഹികളും സൗഹൃദ കൂട്ടങ്ങളും യാത്രയയപ്പ് നല്‍കി. സുബൈർ അല്‍ഖൈസ്, പി.വി. ജലീല്‍, ഷമീര്‍ പൊന്നാനി, നൗഷാദ്, അന്‍വര്‍ തുടങ്ങിയവര്‍ യാത്രയയപ്പ് ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.