അധിനിവേശ പക്ഷികളെ തുരത്താനുള്ള കാമ്പയിൻ തുടരുന്നു; ദോഫാറിൽനിന്ന് ഇല്ലാതാക്കിയത് 10,449 മൈനകെളയും കാക്കകളെയും
text_fieldsഅധിനിവേശപക്ഷികളെ തുരത്താനുള്ള കാമ്പയിന്റെ ഭാഗമായി ദോഫാറിൽ പരിസ്ഥിതി അതോറിറ്റി പ്രവർത്തകർ ഫീൽഡ് സർവേകൾ നടത്തുന്നു
മസ്കത്ത്: രാജ്യത്തെ കൃഷിക്കും മറ്റും ഭീഷണി സൃഷ്ടിക്കുന്ന പക്ഷികളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദോഫാറിൽനിന്ന് ഇല്ലാതാക്കിയത് 1,61,410 പക്ഷികളെയെന്ന് പരിസ്ഥിതി അതോറിറ്റി. 2022മുതൽ ആരംഭിച്ച കാമ്പയിന്റെ ഭാഗമായി ഇല്ലാതാക്കിയതിൽ 88,365 മൈനകളും 73,046 കാക്കകളും ഉൾപ്പെടും. ദോഫാറിൽ പരിസ്ഥിതി അതോറിറ്റി നേതൃത്വത്തിൽ കാമ്പയിൻ തുടരുന്നു. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ (ജൂൺ അവസാനത്തോടെ) 10,449 അധിനിവേശപക്ഷികളെ ഫീൽഡ് ടീമുകൾ ഇല്ലാതാക്കി.
ഈ അധിനിവേശ പക്ഷികൾ കൂടുതലായി കാണപ്പെടുന്ന പ്രദേശങ്ങളിലാണ് കാമ്പയിൻ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. അവയുള്ള സ്ഥലങ്ങൾ തിരിച്ചറിയുന്നതിന് പതിവായി ഫീൽഡ് സർവേകളും ഫലപ്രദമായ നിയന്ത്രണ നടപടികളും നടത്തിവരുന്നു.
സലാല, താഖ, മിർബാത്ത്, സദഹ് എന്നീ വിലായത്തുകളിലായിരുന്നു പരിസ്ഥിതി അതോറിറ്റിയുടെ കാമ്പയിൻ. തെക്ക്-വടക്ക് ബാത്തിന, മസ്കത്ത്, ദോഫാർ തുടങ്ങി സുൽത്താനേറ്റിന്റെ മിക്ക ഗവർണറേറ്റുകളിലെ തീരപ്രദേശങ്ങളിൽ ഇത്തരം പക്ഷികളുടെ ഗണ്യമായ വർധനയുണ്ടായിരുന്നതായാണ് സ്ഥിതിവിവര കണക്കുകൾ.
ദോഫാറിലാണ് കാമ്പയിൻ തുടങ്ങിയിരിക്കുന്നതെങ്കിലും പിന്നീട് മസ്കത്ത്, വടക്കൻ ബാത്തിന എന്നിവയുൾപ്പെടെയുള്ള മറ്റ് ഗവർണറേറ്റുകളിലും വ്യാപിപ്പിച്ചു. പക്ഷികൾ കൂടുതലുള്ള സ്ഥലങ്ങളിൽ കെണിവച്ച് പിടിക്കുന്നതിന് പുറെമ എയർഗൺ ഉപയോഗിച്ചും ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്.
രാജ്യത്ത് മൈനകളുടെയും കാക്കകളുടെയും ശല്യം വർധിച്ച് കൃഷികൾക്കും മറ്റും വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്. ഗോതമ്പ്, നെല്ല് തുടങ്ങിയ ധാന്യങ്ങളും മുന്തിരി, ആപ്രിക്കോട്ട്, പിയേഴ്സ് തുടങ്ങിയ പഴവർഗങ്ങളുമാണ് നശിപ്പിക്കുന്നത്. മൈനകളും കാക്കകളുമുണ്ടാക്കുന്ന നാശനഷ്ടങ്ങൾ കുറക്കുന്നതിനെക്കുറിച്ചും ഇവയുടെ വ്യാപനം നിയന്ത്രിക്കുന്നതിനെപ്പറ്റിയും ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട അധികാരികളുമായും ചർച്ച നടത്തിയിരുന്നു. ഒമാനിൽ 1,60,000ൽ അധികം മൈനകളുണ്ടെന്നാണ് കണക്കാക്കുന്നത്. ഇവയുടെ വ്യാപനം നിയന്ത്രിക്കാൻ പരിസ്ഥിതി അതോറിറ്റി ടീം രൂപവത്കരിച്ചിരുന്നു.
പക്ഷികളുടെ വ്യാപനം തടയാനുള്ള അന്താരാഷ്ട്ര വിദഗ്ധയായ സൂസന സാവേദ്രയുമായാണ് അധികൃതർ ഇതിനായി കരാർ ഉണ്ടാക്കിയത്. അവർ സലാലയും മസ്കത്തും സന്ദർശിച്ച് നാശകാരികളായ പക്ഷികളെ നിരീക്ഷിക്കാനുള്ള പ്രാരംഭ പദ്ധതികൾ ആരംഭിച്ചിരുന്നു.
സലാലയിലെ ചില വിലായത്തുകളിൽ മൈനകൾ വല്ലാതെ വർധിക്കുന്നുണ്ട്. ഗവർണറേറ്റിൽ താഖാ, മിർബാത്ത് വിലായത്തുകളെ അപേക്ഷിച്ച് സലാലയിലെ തോട്ടങ്ങളിലും പൊതുപാർക്കുകളിലും 80 ശതമാനം കൂടുതലാണ് മൈനകൾ.
താഖയിൽ 12 ശതമാനവും മിർബാത്തിലും മറ്റ് ഭാഗങ്ങളിലും എട്ട് ശതമാനവുമാണ് മൈനകൾ. ഇത്തരം പക്ഷികളുടെ വർധന തടയാൻ മറ്റ് വിഭാഗങ്ങളുമായി സഹകരിച്ച് കർശന നടപടികൾ എടുക്കുകയാണ് പരിസ്ഥിതി സംരക്ഷണ വിഭാഗം. മറ്റു പ്രാദേശിക ജീവികൾക്കും പരിസ്ഥിതിക്കുമുണ്ടാകുന്ന വിപരീതഫലം ഒഴിവാക്കാനാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

