ഗസ്സക്കെതിരായ ഉപരോധം പിൻവലിക്കണമെന്ന് ഐക്യരാഷ്ട്രസഭയിൽ ഒമാൻ
text_fieldsമസ്കത്ത്: മാനുഷിക സഹായം എത്തിക്കുന്നതിനായി ഗസ്സക്കെതിരായ ഉപരോധം ഉടൻ പിൻവലിക്കണമെന്ന് ഐക്യരാഷ്ട്രസഭയിൽ ഒമാൻ. ഫലസ്തീന് അടക്കം, മിഡില്‍ ഈസ്റ്റിലെ സംഭവവികാസങ്ങളെ സംബന്ധിച്ച് യു.എന്‍ രക്ഷാസമിതിയില്‍ നടന്ന ചര്‍ച്ചയിലാണ് യു.എന്നിലെ ഒമാന്റെ സ്ഥിരം പ്രതിനിധി ഡോ. മുഹമ്മദ് അൽ ഹസ്സൻ ഇക്കാര്യം പറഞ്ഞത്. ഫലസ്തീൻ പ്രദേശങ്ങളിൽ സംഭവിക്കുന്നത് പുതിയ കാര്യങ്ങളല്ല.
ഇരുവശത്തും ഇരകൾ, അസ്ഥിരത, സുരക്ഷിതത്വമില്ലായ്മ എന്നിവയാണ് ഇതിന്റെ ഫലം. ഇരട്ടത്താപ്പിന്റെ ഫലമാണ് ഫലസ്തീൻ ജനതക്കെതിരായ കൂട്ടക്കൊലകൾ തുടരാൻ ഇസ്രായേലിനെ പ്രേരിപ്പിക്കുന്നത്. സുരക്ഷയും സമാധാനവും സംരക്ഷിക്കുന്ന സുസ്ഥിര നടപടികളും പ്രായോഗിക മാര്‍ഗങ്ങളുമാണ് സ്വീകരിക്കേണ്ടതെന്ന് പ്രസ്തുത സെഷനില്‍ ജി.സി.സി രാഷ്ട്രങ്ങള്‍ ചൂണ്ടിക്കാട്ടി. പട്ടിണി കിടക്കുന്നതിനെതിരെയും വെള്ളവും വൈദ്യുതിയും വിച്ഛേദിക്കുന്നതിനെതിരെയും ഈ കൗൺസിലിന് വ്യക്തമായ നിലപാട് ഉണ്ടാകണമെന്നും ഡോ. മുഹമ്മദ് അൽ ഹസ്സൻ പറഞ്ഞു. ഗസ്സയിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയിലെ കൂട്ടക്കൊലയിൽ 600ഓളം ആളുകളുടെ ജീവനാണ് അപഹരിച്ചത്.
അവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും പ്രായമായവരുമാണ്. 1949ലെ ജനീവ കൺവെൻഷന്റെ ഇസ്രായേൽ ലംഘനത്തിന്റെ വ്യക്തമായ തെളിവാണിത്. അടിയന്തര വെടിനിർത്തലിൽ എത്തേണ്ടതിന്റെ ആവശ്യകതയും ദുരിതാശ്വാസ ടീമുകളെയും മാനുഷിക ഏജൻസികളെയും സുരക്ഷിതമായും നിരുപാധികമായും ഗസ്സ മുനമ്പിലേക്ക് പ്രവേശിക്കാൻ അനുവദിക്കേണ്ടതിന്റെ ആവശ്യകതയും ജി.സി.സി രാജ്യങ്ങൾ ഊന്നിപ്പറയുന്നതായി അൽ ഹസ്സൻ പറഞ്ഞു. ഗസ്സ മുനമ്പിലെ ഉപരോധം നീക്കി അന്താരാഷ്ട്ര നിയമങ്ങൾക്കൊപ്പം നിൽക്കാനും അന്താരാഷ്ട്ര മനുഷ്യാവകാശ രേഖകളെ പിന്തുണക്കാനും അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.