പെരുന്നാൾ ആഘോഷ പൊലിമയിൽ ഒമാൻ
text_fieldsമസ്കത്ത്: ആത്മസമർപ്പണത്തിന്റെയും വിശ്വമാനവികതയുടെയും പാഠങ്ങൾ നുകർന്ന് വിശ്വാസി സമൂഹം ബലിപെരുരുന്നാൾ ആഘോഷിച്ചു. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം പെരുന്നാൾ അതിന്‍റെ പൂർണതയിൽ ആഘോഷിക്കാൻ കഴിഞ്ഞതിന്‍റെ നിർവൃതിയിലായിരുന്നു ജനങ്ങൾ. പുലർച്ചെതന്നെ മസ്ജിദുകളലിലേക്ക് ഒഴുകിയ ജനങ്ങൾ തക്ബീർ ധ്വനികളാൽ ഭക്തി സാന്ദ്രമാക്കി. ഇബ്രാഹിം നബിയുടെയും മകൻ ഇസ്മാഈലിന്‍റെയും ആത്മ സമർപ്പണത്തിന്‍റെ പാഠങ്ങൾൾ ജീവിതത്തിൽ പകർത്താൻ വിശ്വാസികൾ തയ്യാറാകണമെന്ന് ഇമാമുമാർ പെരുന്നാൾ പ്രഭാഷണങ്ങളിൽ പറഞ്ഞു.
രാജ്യത്ത് തുടർച്ചയായി പെയ്യുന്ന മഴയുടെ നിഴലിലായിരുന്നു പെരുന്നാൾ ആഘോഷങ്ങൾ അരങ്ങേറിയത്. എന്നാൽ, മസ്കത്തടക്കമുള്ള നഗരങ്ങളിൽ പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. ഇത് നഗരത്തിലെ പെരുന്നാൾ ആഘോഷങ്ങൾക്ക് പൊലിമ കൂട്ടി. പെരുന്നാൾ നമസ്കാരത്തിനും ഈദ്ഗാഹിനുമായി വിപുലമായ സൗകര്യങ്ങളാണ് ഒരുകിയിരുന്നത്. ആരോഗ്യമന്ത്രാലയത്തിന്‍റെ ആരോഗ്യ സുരക്ഷ നിർദ്ദേശങ്ങൾ പാലിച്ചായിരുന്നു ആഘോഷങ്ങൾ നടന്നിരുന്നത്. രാജ്യത്ത് കോവിഡ് നിയന്ത്രയണങ്ങൾ ഇല്ലെങ്കിലും ആഗോളതലത്തിൽ മഹാമാരിയുടെ നിരക്ക് ഉയരുന്ന പശ്ചാതലത്തിലാണ് പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയിരുന്നത്.
ബന്ധുക്കളും സുഹൃത്തുക്കളുമായി സ്‌നേഹബന്ധം പുതുക്കിയും ബലി കര്‍മം നിര്‍വഹിച്ചും ബലി പെരുന്നാളിനെകൂടി ജനം ആഘോഷപൂര്‍വം കൊണ്ടാടി. പെരുന്നാളിന്റെ ഭാഗമായി വ്യത്യസ്ത സാംസ്‌കാരിക, വിനോദ പരിപാടികളും സംഗമങ്ങളും വിവിധ ഇടങ്ങളിൽ നടക്കുന്നുണ്ട്. സ്വദേശികളുടെ പരമ്പരാഗത ആഘോഷ പരിപാടികള്‍ പ്രമുഖരുടെ സാനിധ്യത്തില്‍ വിവിധ സ്ഥലങ്ങളില്‍ അരങ്ങേറി.
ഉച്ചക്ക് ശേഷം മലയാളികളടക്കമുള്ളവർ ബന്ധുവീട്ടിലും മറ്റും സന്ദർശനം നടത്തി. ഹോട്ടലുകളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. പെരുന്നാളിനോടനുബന്ധിച്ച് പല ഹോട്ടലുകളും പ്രത്യേക ഓഫർ ഒരുക്കിയത് ബാച്ചിലേഴ്സിന് അനുഗ്രഹമായി. പെരുന്നാൾ ആഘോഷിക്കാൻ ജനങ്ങൾ സലാലയടക്കമുള്ള പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ഉച്ചയോടെ തന്നെ ഒഴുകാൻ തുടങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

