പെരുന്നാൾ അവധി വരുന്നു; യാത്ര മുടങ്ങാതിരിക്കാൻ രേഖകൾ ശരിയാക്കാം
text_fieldsമസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം
മസ്കത്ത്: അവധിക്കാല യാത്രക്കൊരുങ്ങുന്നവർ രേഖകൾ ശരിയാക്കി വെക്കണമെന്ന് അധികൃതർ. ദിവസങ്ങൾക്കകം ഈദുൽ ഫിത്ർ അവധി വരാനിനിരിക്കെയാണ് യാത്രക്കൊരുങ്ങുന്നവരുടെ രേഖകളുടെ കാലാവധി കഴിഞ്ഞിട്ടുണ്ടെങ്കിൽ പുതക്കേണ്ടതിന്റെ ആവശ്യകത ബന്ധപ്പെട്ടവർ ഉണർതിയത്. മതിയായ രേഖകളില്ലാത്തിനാൽ യാത്രകൾ മുടങ്ങുന്ന സംഭവം നിരവധി തവണ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. യാത്ര രേഖകളില്ലത്തതിന്റെയോ ശരിയായതല്ലാത്തിതിന്റെയോ പേരിൽ അന്തരാഷ്ട്ര തലത്തിൽ ഓരോ വർഷവും 50,000ലധികം യാത്രക്കാർക്ക് വീട്ടിലേക്ക്
മടങ്ങേണ്ടി വരുന്നുണ്ടെന്ന് ഇന്റർനഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ വ്യക്തമാക്കുന്നു. മിക്ക ആളുകളും തങ്ങളുടെ പാസ്പോർട്ടിന്റെയോ റസിഡൻസ് കാർഡുകളുടെയോ കാലാവധി പരിശോധിക്കാൻ മെനക്കെടാറിലെന്ന് ട്രാവൽ മേഖലയിലുള്ളവർ ചൂണ്ടിക്കാണിക്കുന്നു. എയർപോർട്ടിൽ എത്തുമ്പോഴോ അല്ലങ്കിൽ യാത്രക്ക് മുമ്പുള്ള ദിവസങ്ങളിലോ ആണ് ഇത് ശ്രദ്ധയിൽപ്പെടാറുള്ളത്. പലരുടെയും യാത്ര തന്നെ മുടങ്ങാനും ഈ അശ്രദ്ധ ഇടവരുത്താറുണ്ടെന്നും ട്രാവൽ ഓപ്പറേറ്റർമാർ പറയുന്നു.
ഈദ് അവധിക്കാലം മുമ്പിൽ കണ്ട് നിരവധി പേരാണ് യാത്രകൾക്ക് പദ്ധതിയിടുന്നത്. മാർച്ച് 31ന് പെരുന്നാൾ പ്രമാണിച്ച് പലരും ഒമ്പത് ദിവസത്തെ അവധിയാണ് പ്രതീക്ഷിക്കുന്നത്. ഇത് ഉപയോഗപ്പെടുത്തി അയൽ രാജ്യങ്ങളിലും യൂറോപ്യൻ രാജ്യങ്ങളിലും അവധി യാത്രക്കൊരുങ്ങുന്നവരും നിരവധിയാണ്. പെരുന്നാൾ ആഘോഷിക്കാൻ നാട്ടിൽ പോകാൻ പദ്ധതിയിട്ടവരുമുണ്ട്. അതിനാൽ വരും ദിവസങ്ങളിൽ വിമാനത്താവളങ്ങളിൽ നല്ല തിരക്കും അനുഭവപ്പെടാൻ സാധ്യതയുണ്ട്. അവധി അടുക്കുമ്പോൾ മുൻകൂട്ടി തീരുമാനിക്കാതെ പെട്ടെന്ന് യാത്രക്കൊരുങ്ങുന്നവരും നിരവധിയാണ്.
യാത്ര പുറപ്പെടുമ്പോൾ പലപ്പോഴും വില്ലനാവുന്നത് പാസ്പോർട്ട് കാലാവധിയാണ്. കാലാവധി കഴിഞ്ഞ പാസ്പോർട്ടുമായി യാത്രക്കെത്തി യാത്ര മുടങ്ങിയവർ നിരവധിയാണ്. കുടുംബമായി യാത്ര ചെയ്യുമ്പോൾ കുടുംബത്തിലെ ഏതെങ്കിലും കുട്ടികളുടെ പാസ്പോർട്ട് കാലാവധി കഴിഞ്ഞാൽ ചില ഘട്ടങ്ങളിൽ കുടുംബത്തിന്റെ മുഴുവൻ യാത്രയും മുടങ്ങും. അതിനാൽ കുടുംബത്തിലെ എല്ലാവരുടെയും പാസ്പോർട്ടിന്റെ കാലാവധി പരിശോധിക്കുകയും കാലാവധി കഴിഞ്ഞതോ കഴിയാൻ പോവുന്നതോ ആയ പാസ്പോർട്ടുകൾ ഉടൻ പുതുക്കുകയും ചെയ്യണം. കാലാവധി കഴിയുന്നതിന് ആറു മാസം മുമ്പെങ്കിലും പാസ്പോർട്ട് പുതുക്കിയിരിക്കണം. ഒമാൻ അടക്കമുള്ള രാജ്യങ്ങൾ വിസ അടിക്കണമെങ്കിൽ പാസ്പോർട്ടിന് ആറു മാസം കാലാവധി നിർബന്ധമാണ്.
യാത്ര ചെയ്യുന്നവർ റസിഡന്റ് കാർഡ് കാലാവധി കഴിഞ്ഞില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം. ഓൺ അറൈവൽ വിസ ലഭിക്കുന്ന രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് റസിഡൻറ് കാർഡ് നിർബന്ധമാണ്. ഇപ്പോൾ ഒമാൻ സർക്കാർ പാസ്പോർട്ടിലെ വിസ സ്റ്റാമ്പ് ചെയ്യാത്തത് കൊണ്ട് ഒമാനിൽ താമസക്കാരനാണ് എന്ന് തെളിയിക്കുന്ന ഏക രേഖ റസിഡന്റ് കാർഡുകളാണ്. ഒമാനിലേക്ക് തിരിച്ച് വരുമ്പോഴും റസിഡന്റു കാർഡുകൾ പരിശോധന നടത്താറുണ്ട്. അതിനാൽ യാത്രക്കൊരുങ്ങുന്നവരുടെ റസിഡന്റ് കാർഡ് കാലാവധി കഴിയുകയോ കഴിയാനടുക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അവ പുതുക്കാനുള്ള നടപടി ക്രമങ്ങളും നടത്തണം.
യാത്ര ചെയ്യുന്നവർ സമയം കൃത്യമായി മനസ്സിലാക്കുകയും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന വേളകളിൽ നേരത്തെ വിമാനത്താവളത്തിൽ എത്തുകയും വേണം. തിരക്ക് വർധിക്കുമ്പോൾ വിമാനത്താവളത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുണ്ട്. ഇത് ചില ഘട്ടങ്ങളിൽ യഥാസമയം കൗണ്ടറിൽ എത്തുന്നതിനും തടസ്സമാവും. അർധരാത്രിയുള്ള വിമാനങ്ങളുടെ സമയങ്ങൾ ചിലപ്പോൾ ആശയ കുഴപ്പങ്ങൾ ഉണ്ടാക്കാറുണ്ട്.
വിമാന സമയം 24 മണിക്കുർ ക്ലോക്കിലാണ് രേഖപ്പെടുത്തിയിട്ടുണ്ടാവുക. അതിനാൽ ഒറ്റയക്കത്തിൽ വരുന്ന സമയങ്ങൾ പുലർച്ചെയാണ് എന്ന് മനസിലാക്കിയിരിക്കണം. യാത്ര ചെയ്യുമ്പോൾ പാസ്പോർട്ട്, റസിഡന്റ് കാർഡ്, ടിക്കറ്റ് എന്നിവ എടുക്കാനും മറക്കരുത്. യാത്ര ഇൻഷുറൻസ് ഉള്ളവർ അതിന്റെ കോപ്പിയും കൂടെ കരുതിയിരിക്കണം.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം...
യാത്ര ചെയ്യുന്നതിനാവശ്യമായ രേഖകളും പണവും നിങ്ങളുടെ പക്കലുണ്ടെന്ന് ഉറപ്പാക്കുക. പാസ്പോർട്ട്, തിരിച്ചറിയൽ കാർഡ്, ടിക്കറ്റ്, ക്രെഡിറ്റ് കാർഡുകൾ, പണം അല്ലെങ്കിൽ യാത്രക്കാരുടെ ചെക്കുകൾ, യാത്രാ/ആരോഗ്യ ഇൻഷുറൻസ്, മെഡിക്കൽ സർട്ടിഫിക്കറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
പാസ്പോർട്ടിന് കുറഞ്ഞത് ആറു മാസത്തേക്ക് സാധുതയുള്ളതാണോ എന്ന് പരിശോധിക്കുക.
യാത്ര ചെയ്യുന്നതിന് മുമ്പ് ടിക്കറ്റിന്റെ സ്ഥിരീകരണം ഉറപ്പാക്കുക. ചില രാജ്യങ്ങൾ സന്ദർശകർ റിട്ടേൺ അല്ലെങ്കിൽ തുടർന്നുള്ള ടിക്കറ്റ് കാണിക്കണമെന്ന് ആവശ്യപ്പെടാറുണ്ട്.
പ്രധാനപ്പെട്ട രേഖകളും വ്യക്തിഗത ഇനങ്ങളും നിങ്ങളുടെ പക്കൽ സുരക്ഷിതമായി സൂക്ഷിക്കുക
പാസ്പോർട്ടിന്റെയും തിരിച്ചറിയൽ കാർഡിന്റെയും ഒരു പകർപ്പ് സൂക്ഷിക്കുക. പല യാത്രക്കാരും അവരുടെ സ്മാർട്ട്ഫോണിൽ ഒരു സോഫ്റ്റ് കോപ്പി സൂക്ഷിക്കാറുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.