ഒമാനിൽ പ്രവാസി വർക്ക് പെർമിറ്റ് നിയമങ്ങളിൽ ഭേദഗതി
text_fieldsമസ്കത്ത്: ഒമാനിലെ സ്വകാര്യ മേഖലയിൽ ഒമാനി പൗരന്മാരുടെ തൊഴിൽവത്കരണം ശക്തിപ്പെടുത്തുന്നതിനായി പ്രവാസി വർക്ക് പെർമിറ്റ് ചട്ടങ്ങളിൽ ഒമാൻ സർക്കാർ ഭേദഗതികൾ നടപ്പാക്കി. സ്വദേശിവത്കരണ ലക്ഷ്യം കൈവരിക്കാത്ത സ്ഥാപനങ്ങൾക്ക് വർക്ക് പെർമിറ്റ് ഫീസ് ഇരട്ടിയാക്കി. അതേസമയം, മാനദണ്ഡങ്ങൾ പാലിക്കുന്ന സ്ഥാപനങ്ങൾക്ക് ഇളവ് നൽകുന്ന ഫീസ് ഘടനയും പുതിയ നിയമത്തിൽ ഉൾപ്പെടുത്തി.
പുതിയ നിയമപ്രകാരം, ആവശ്യമായ തൊഴിലാളികളുടെ എണ്ണത്തിന്റെയും സ്വദേശിവത്കരണ അനുപാതത്തിന്റെയും അടിസ്ഥാനത്തിൽ ഒമാനിലെ സ്വകാര്യ സ്ഥാപനങ്ങളെ ഗ്രീൻ കാറ്റഗറി, യെല്ലോ കാറ്റഗറി, റെഡ് കാറ്റഗറി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്.
സ്വദേശിവത്കരണ മാനദണ്ഡങ്ങൾ പൂർണമായും പാലിക്കുന്ന സ്ഥാപനങ്ങളാണ് ഗ്രീൻ കാറ്റഗറിയിൽ ഉൾപ്പെടുന്നത്.
ഗ്രീൻ കാറ്റഗറിയിലെ സ്ഥാപനങ്ങൾക്ക് പ്രവാസി വർക്ക് പെർമിറ്റ് ഫീസിൽ 30 ശതമാനം ഇളവ് ലഭിക്കും. അതേസമയം, സ്വദേശിവത്കരണ മാനദണ്ഡങ്ങൾ പൂർത്തിയാക്കാത്ത യെല്ലോ, റെഡ് കാറ്റഗറികളിലെ സ്ഥാപനങ്ങൾ ഇരട്ടി ഫീസ് നൽകേണ്ടിവരും. സ്വദേശിവത്കരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഭാഗികമായി പിന്നിലായ സ്ഥാപനങ്ങൾ യെല്ലോ കാറ്റഗറിയിലും സ്വദേശിവത്കരണ നിരക്ക് വളരെ കുറവുള്ളതോ തൊഴിൽ മന്ത്രാലയത്തിന്റെ നിർദേശങ്ങൾ ഒട്ടും പാലിക്കാത്തതോ ആയ സ്ഥാപനങ്ങൾ റെഡ് കാറ്റഗറിയിലുമാണ് ഉൾപ്പെടുക.
വ്യക്തിയുടെയോ തസ്തികയുടെയോ അടിസ്ഥാനത്തിലല്ല കാറ്റഗറി നിശ്ചയിക്കുന്നത്. പകരം, ആ സ്ഥാപനത്തിൽ മൊത്തത്തിൽ എത്ര വിദേശികളും സ്വദേശികളും ജോലി ചെയ്യുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്. സ്ഥാപനങ്ങൾക്ക് ഫീസിളവ് ലഭിക്കുന്നതിനായി മന്ത്രാലയത്തിൽ പ്രത്യേകം അപേക്ഷ നൽകേണ്ടതില്ല. മന്ത്രാലയത്തിന്റെ ഓൺലൈൻ ലൈസൻസിങ് പ്ലാറ്റ്ഫോമുമായി (Electronic Licensing Platform) സംവിധാനം സംയോജിപ്പിച്ചിരിക്കുന്നതിനാൽ ആവശ്യമായ സ്ദേശിവൽകരണ മാനദണ്ഡം പൂർത്തിയാക്കിയാൽ മറ്റു നടപടികളില്ലാതെ തന്നെ ഫീസ് ഇളവ് സ്വയമേവ ലഭ്യമാകും.
ഒരു സ്ഥാപനം ആവശ്യമായ സ്വദേശിവത്കരണ ശതമാനം കൈവരിച്ചാലുടൻ, ലൈസൻസിങ് പ്ലാറ്റ്ഫോം അത് തിരിച്ചറിയുകയും ആ കമ്പനിയെ ഗ്രീൻ കാറ്റഗറിയിലേക്ക് മാറ്റുകയും ചെയ്യും. ഇതിലൂടെ വർക്ക് പെർമിറ്റ് എടുക്കുമ്പോഴോ പുതുക്കുമ്പോഴോ ഉള്ള 30% ഇളവ് സ്വാഭാവികമായി ലഭ്യമാകും. കമ്പനികൾക്ക് തങ്ങളുടെ നിലവിലെ കാറ്റഗറിയും സ്വദേശിവത്കരണ നിലയും മന്ത്രാലയത്തിന്റെ പ്ലാറ്റ്ഫോമിലൂടെ തന്നെ നേരിട്ട് നിരീക്ഷിക്കാനും മാനദണ്ഡങ്ങൾ പാലിക്കുന്നതിലൂടെ അധിക സാമ്പത്തിക ബാധ്യത ഒഴിവാക്കാനും സാധിക്കും.
നിയമങ്ങൾ കൃത്യമായി പാലിക്കുന്ന സ്ഥാപനങ്ങൾക്ക് ഭരണപരമായ നടപടിക്രമങ്ങളില്ലാതെ തന്നെ ആനുകൂല്യങ്ങൾ ലഭ്യമാകുന്ന ഒരു ഡിജിറ്റൽ സംവിധാനമാണ്.
ഫീസ് വർധനയോ ഇളവുകളോ മാത്രമല്ല, ദീർഘകാലത്തേക്കുള്ള സ്ഥിരതയാർന്ന തൊഴിൽ വിപണി ഘടന സൃഷ്ടിക്കുകയാണ് പരിഷ്കരണത്തിന്റെ ലക്ഷ്യമെന്ന് തൊഴിൽ മന്ത്രാലയത്തിലെ ലേബർ വിഭാഗത്തിന്റെ ഡയറക്ടർ ജനറലും ഔദ്യോഗിക വക്താവുമായ അമ്മാർ ബിൻ സാലിം അൽസാദി വ്യക്തമാക്കി.
പ്രവാസി വർക്ക് പെർമിറ്റ് കാലാവധി നീട്ടിയത് പ്രാബല്യത്തിൽ
മസ്കത്ത്: പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് കാലാവധി 15 മാസത്തിൽനിന്ന് 24 മാസമായി (രണ്ടു വർഷം) ഉയർത്തിയത് നിലവിൽവന്നു. ഒമാൻ തൊഴിൽ മന്ത്രാലയം പുറപ്പെടുവിച്ച മിനിസ്റ്റീരിയൽ ഡിസിഷൻ 602/2025 ഉത്തരവ് പ്രകാരം ഫെബ്രുവരി 15 മുതൽ ഈ മാറ്റം പ്രാബല്യത്തിൽവന്നു. രാജ്യത്തെ തൊഴിൽ വിപണിയിലെ കാര്യക്ഷമത വർധിപ്പിക്കാനും സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ള സമഗ്രമായ പരിഷ്കാരമാണിത്.
നിലവിൽ ഒമാനിലെ റസിഡൻസി പെർമിറ്റ് (ഐ.ഡി കാർഡ്) കാലാവധി രണ്ടു വർഷമാണ്. വർക്ക് പെർമിറ്റും രണ്ടു വർഷമാക്കിയതോടെ, ഇവ രണ്ടും ഒരേ സമയം പുതുക്കാനാകുമെന്നത് പ്രവാസികൾക്ക് സഹായകമാവും. ഇത് തൊഴിലുടമകൾക്കും തൊഴിലാളികൾക്കും സമയം ലാഭിക്കാനും നടപടികളുടെ നൂലാമാലകൾ കുറക്കാനും സഹായിക്കും. അതോടൊപ്പം പ്രഫഷനൽ കാറ്റഗറി മാറ്റുന്ന നടപടിയും ലഘൂകരിച്ചു. ഒരു തൊഴിലാളിയുടെ ജോലി തസ്തിക (പ്രഫഷനൽ കാറ്റഗറി) മാറ്റണമെങ്കിൽ മുമ്പ് നിലവിലുള്ള പെർമിറ്റ് റദ്ദാക്കി പുതിയ പെർമിറ്റിന് അപേക്ഷിക്കണമായിരുന്നു. എന്നാൽ പുതിയ നിയമം ഇത് ലളിതമാക്കിയിട്ടുണ്ട്. നിലവിലുള്ള വർക്ക് പെർമിറ്റിൽ തന്നെ തൊഴിലാളിയുടെ തസ്തിക അപ്ഗ്രേഡ് ചെയ്യാൻ സാധിക്കും.
പുതിയ പെർമിറ്റിന് മുഴുവൻ തുക ഫീസ് അടക്കുന്നതിന് പകരം, പഴയ തസ്തികയിലെ ഫീസും പുതിയ തസ്തികയിലെ ഫീസും തമ്മിലുള്ള വ്യത്യാസം വരുന്ന തുക മാത്രം അടച്ചാൽ മതിയാകും. ജോലി തസ്തിക മാറ്റവുമായി ബന്ധപ്പെട്ട് അനാവശ്യമായ പേപ്പർ ജോലികൾ ഒഴിവാക്കാനും കമ്പനികൾക്ക് തങ്ങളുടെ തൊഴിലാളികളെ ഉയർന്ന തസ്തികകളിലേക്ക് വേഗത്തിൽ നിയമിക്കാനും ഇത് സഹായകരമാവും. കൂടാതെ, ഊർജ-ധാതു മേഖലകളിൽ (എനർജി ആൻഡ് മിനറൽസ്) ജോലി ചെയ്യുന്നവർക്ക് പ്രഫഷനൽ ലൈസൻസ് നേടുന്നതിനായി ഈ വർഷം ജൂൺ ഒന്നു വരെ സാവകാശം അനുവദിച്ചിട്ടുണ്ട്.
‘റിയാദ’ കാർഡ് ഉടമകൾക്ക് പ്രത്യേക പരിഗണന
മസ്കത്ത്: സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം പാലിക്കാത്ത സഥാപനങ്ങൾക്കുള്ള പിഴയിൽനിന്ന് ‘റിയാദ’ കാർഡുള്ള ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾക്ക് പ്രത്യേക ഇളവുകളോ സാവകാശമോ ലഭിക്കും. ഇരട്ട ഫീസ് പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് ചില പെർമിറ്റുകളിൽ ഇളവുകളും സൗകര്യങ്ങളും ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു. ഇവർക്ക് ഗ്രീൻ വിഭാഗത്തിലേക്ക് മാറുന്നതിനും അതുവഴി ഫീസ് ഇളവ് നേടുന്നതിനും സഹായകരമായ രീതിയിലാണ് തരംതിരിക്കൽ. ഒമാനിലെ ചെറുകിട-ഇടത്തരം സംരംഭങ്ങളെ (എസ്.എം.ഇകൾ) പ്രോത്സാഹിപ്പിക്കുന്നതിനായി ചെറുകിട ഇടത്തരം സംരംഭ വികസന അതോറിറ്റി (എ.എസ്.എം.ഇ.ഡി) നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ രേഖയാണ് റിയാദ കാർഡ്.
കുറഞ്ഞ കഴിവുള്ള പ്രവാസി തൊഴിലാളികളിലുള്ള ആശ്രയം കുറക്കുക, ലൈസൻസുള്ള തൊഴിലാളികളുടെ എണ്ണവും യഥാർഥ തൊഴിൽ ശക്തിയും തമ്മിലുള്ള വ്യത്യാസം കുറയ്ക്കുക, സ്വകാര്യ മേഖലയിൽ ഒമാനി പൗരന്മാരുടെ പങ്ക് ശക്തിപ്പെടുത്തുക തുടങ്ങിയവയും പരിഷ്കരണത്തിന്റെ ഭാഗമണെന്ന് തൊഴിൽന്ത്രാലയ വക്താവ് അമ്മാർ ബിൻ സാലിം അൽ സാദി വ്യക്തമാക്കി. പുതുക്കിയ പ്രവാസി വർക്ക് പെർമിറ്റ് സംവിധാനം പൗരന്മാർക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും വിപണിയുടെ മത്സരക്ഷമത വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വർക്ക് പെർമിറ്റുകളും പ്രഫഷനൽ പ്രാക്ടീസ് ലൈസൻസുകളും നിയന്ത്രിക്കുന്ന ചട്ടങ്ങളിൽ വരുത്തിയ ഭേദഗതികൾ ദേശീയ തൊഴിലവസര നിരക്ക് ഉയർത്താനും തൊഴിൽ വിപണിയിലെ ഭരണപരമായ കാര്യക്ഷമത ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ള സമഗ്ര നയപാക്കേജിന്റെ ഭാഗമാണ്. തൊഴിലവസരവുമായി ബന്ധിപ്പിച്ച പരിശീലന പദ്ധതികൾ, വേതന സബ്സിഡികൾ, ജോലിസ്ഥല പരിശീലന സ്കീമുകൾ തുടങ്ങിയ മന്ത്രാലയ പിന്തുണയുള്ള പദ്ധതികൾ പ്രയോജനപ്പെടുത്തണമെന്ന് സ്ഥാപനങ്ങളോട് തൊഴിൽ മന്ത്രാലയം ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

