തെങ്ങോലകളിലെ വണ്ടിന്റെ ആക്രമണം; ദോഫാറിൽ ഡ്രോൺ ഉപയോഗിച്ച് മരുന്ന് തളിക്കുന്ന പദ്ധതിക്ക് തുടക്കം
text_fieldsമസ്കത്ത്: ദോഫാർ മേഖലയിൽ തെങ്ങോലകളിലെ വണ്ടിൻ ആക്രമണത്തെ ചെറുക്കാൻ നടപടികളുമായി കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം. ഡ്രോണുകൾ ഉപയോഗിച്ച് മരുന്ന് തളിക്കുന്ന പദ്ധതിക്ക് കഴിഞ്ഞദിവസം തുടക്കമായി. ദോഫാറിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് അഗ്രികൾചർ, ഫിഷറീസ് ആൻഡ് വാട്ടർ റിസോഴ്സ് നിരവധി സ്ഥലങ്ങളിൽ രോഗബാധയുള്ള തെങ്ങുകൾ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ജൂൺ 15വരെയുള്ള കാമ്പയിന് മന്ത്രാലയം തുടക്കമിട്ടത്.
വണ്ടിനെ ചെറുക്കുന്നതിന് ഡ്രോണുകൾ ഉപയോഗിച്ച് ഗ്രൗണ്ട്, എയർ സ്പ്രേയിങ് നടത്തുന്നതിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളുമുള്ള പന്ത്രണ്ട് ഫീൽഡ് വർക്ക് ടീമുകൾ രൂപവത്കരിച്ചിട്ടുണ്ടെന്ന് ദോഫാറിലെ അഗ്രികൾചർ, ഫിഷറീസ്, ജലവിഭവ ഡയറക്ടർ ജനറൽ റാഷിദ് സെയ്ദ് അൽ ഗഫ്രി പറഞ്ഞു.തെങ്ങോലകളെ നശിപ്പിക്കുന്ന ‘ബ്രോൻസ്റ്റിപ ലോങ്ങിസ്സിമ’ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന കീടത്തെ നശിപ്പിക്കാൻ ഒരുമാസം നീളുന്ന പദ്ധതിക്കാണ് കാർഷിക, മത്സ്യ, ജലവിഭവ മന്ത്രാലയം രൂപംനൽകിയത്. തെങ്ങിനും മറ്റു മരങ്ങൾക്കും ഏറെ അപകടമുണ്ടാക്കുന്ന കീടമാണിത്. ഇളംപ്രായമുള്ള തെങ്ങുകളുടെ കോശങ്ങളിലാണ് ഇവ മുട്ടയിടുന്നതും വളരുന്നതുമെന്നാണ് ഗവേഷകർ പറയുന്നത്.
ഇത് തെങ്ങോലകളുടെ വളർച്ച മുരടിക്കാനും ഉണങ്ങാനും കാരണമാകും. ഇതോടെ തേങ്ങ ഉൽപാദനം കുറയുകയും ചെയ്യും. ഇവയുടെ കടന്നാക്രമണം വർധിക്കുകയാണെങ്കിൽ തെങ്ങ് ഉണങ്ങിപ്പോവുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. വണ്ടുകൾ എല്ലാതരം തെങ്ങുകളെയും ആക്രമിക്കുമെങ്കിലും ഇളയ തെങ്ങുകളെയാണ് കൂടുതൽ ബാധിക്കുന്നത്. ഇളം തെങ്ങുകളുടെ കൂമ്പുകളാണ് ഇവക്ക് മുട്ടയിടാനും വളരാനും ഏറെ സൗകര്യപ്രദം. വണ്ടിന്റെ ലാർവകൾ തെങ്ങോലയുടെ എല്ലാ ഭാഗത്തെയും ബാധിക്കാറുണ്ടെങ്കിലും ചെറിയ ഓലകളെ ബാധിക്കുന്നതാണ് ഏറെ അപകടകരം.
ഗൾഫ് മേഖലയിലെ കേരളം എന്നറിയപ്പെടുന്ന സലാലയിലെ പ്രധാന കൃഷി തെങ്ങാണ്. സലാലയുടെ വിവിധ ഭാഗങ്ങളിൽ ഒന്നര ലക്ഷത്തിലധികം തെങ്ങുകളുണ്ട്. സലാലയുടെ പ്രധാന ആകർഷകമായ തെങ്ങുകളെ സംരക്ഷിക്കാൻ നിരവധി പദ്ധതികൾ ദോഫാർ മുനിസിപ്പാലിറ്റി നടപ്പാക്കുന്നുണ്ട്. ഇവിടെ റോഡിന്റെ ഇരുവശങ്ങളിലും പൊതുസ്ഥലങ്ങളിലും മുനിസിപ്പാലിറ്റി തെങ്ങുകൾ വളർത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

