ദോഫാർ അന്താരാഷ്ട്ര ചലച്ചിത്ര മേള സെപ്തംബർ ആറു മുതൽ; 16 രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ പ്രദർശിപ്പിക്കും
text_fieldsമസ്കത്ത്: ഒമാനിലെ ചലച്ചിത്ര പ്രേമികൾക്ക് ആവേശമായി രണ്ടാമത് ദോഫാർ അന്താരാഷ്ട്ര ചലച്ചിത്ര മേള സെപ്റ്റംബർ ആറു മുതൽ ഒമ്പതു വരെ സലാലയിൽ നടക്കുമെന്ന് ഒമാൻ ഫിലിം സൊസൈറ്റി അറിയിച്ചു. സാംസ്കാരിക, കായിക, യുവജന മന്ത്രാലയത്തിന്റെയും ദോഫാർ മുനിസിപ്പാലിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് ചലച്ചിത്രോത്സവം അരങ്ങേറുന്നത്.
അന്താരാഷ്ട്ര തലത്തിൽ ഒമാന്റെ സാംസ്കാരിക സാന്നിധ്യം ശക്തമാക്കുക, ചലച്ചിത്ര വ്യവസായത്തിന് പിന്തുണ നൽകുക, ഒമാനിലെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്. ഇത്തവണത്തെ ചലച്ചിത്ര മേളയിൽ ഒമാൻ, ഇന്ത്യ, യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈൻ, ഇറാഖ്, ഫലസ്തീൻ, ഈജിപ്ത്, മൊറോക്കോ, ലിബിയ, ഇറാൻ, ദക്ഷിണ കൊറിയ, ഇംഗ്ലണ്ട്, സ്പെയിൻ, റഷ്യ, പോർച്ചുഗൽ തുടങ്ങി 16 രാജ്യങ്ങളിൽ നിന്നുള്ള 32 ചിത്രങ്ങളാണ് പ്രദർശനത്തിനെത്തുന്നത്.
ചലച്ചിത്ര മേളയുടെ ഭാഗമായി ഒമാനിലെയും മറ്റ് അറബ് ലോകത്തെയും പ്രമുഖ കലാകാരന്മാരെയും മാധ്യമപ്രവർത്തകരെയും ആദരിക്കും. കുവൈത്തിൽ നിന്നുള്ള പ്രശസ്ത നടി ഹയ അബ്ദുൽ സലാം, ഈജിപ്ഷ്യൻ താരം ബുഷ്റ അഹമ്മദ് റസ്സ എന്നിവരും ഒമാനിലെ പ്രമുഖരായ ഹിലാൽ ബിൻ അബ്ദുല്ല അൽ അറൈമി, അബ്ദുല്ല അൽ സബാഹ്, സലാഹ് ബിൻ സുലൈമാൻ ബൈത് ഉബൈദ്, സലിം അൽ അംറി എന്നിവരും ഇത്തവണ ആദരവ് ഏറ്റുവാങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

