വിശപ്പിന്റെ വിലയറിയുന്ന ദിനങ്ങൾ
text_fieldsഅറേബ്യൻ നാട് സ്വപ്നങ്ങളുടെ നാടാണ്. സമ്പത്തിന്റെ മൂടുപടം പുറമേ അണിഞ്ഞവരാണ് ഏറെയും. എന്നാൽ മലയിടുക്കുകളിലും മരുഭൂമിയിലും ആടുകളെയും ഒട്ടകങ്ങളെയും നോക്കുവാൻ ഒരു പാട് പാവപ്പെട്ട മനുഷ്യർ ഇവിടെയുമുണ്ട്.
അവരിലേക്കുള്ള ഒരു യാത്രക്കിടയിൽ വഴിയിൽ കണ്ടുമുട്ടിയ ഒരാളോട് നോമ്പുകാലം എങ്ങനെയുണ്ട് എന്ന ചോദ്യത്തിന്, വർഷം മുഴുവന്‍ എനിക്ക് പലപ്പോഴും നോമ്പാണ് എന്നായിരുന്നു മറുപടി. കടകളും വൈദ്യുതിയും ഇല്ലാത്ത മലയിടുക്കുകൾ നിറഞ്ഞ വിജനമായ സ്ഥലം. മാസത്തിൽ രണ്ടുതവണ യജമാനൻ കൊണ്ടു വന്നു കൊടുക്കുന്ന സാധനങ്ങൾ മാത്രമായിരുന്നു അയാളുടെ ജീവൻ നില നിർത്തിയിരുന്നത്.
വണ്ടിയിൽ കരുതിയ പലതരത്തിലുള്ള പഴങ്ങളും ജ്യൂസും അരിയും എണ്ണയും മുട്ടയും അയാൾക്ക് കൊടുത്തപ്പോൾ, അദ്ദേഹത്തിന്റെ മനസ്സ് നിറഞ്ഞത് ആ ചിരിയിൽ ഞാനറിഞ്ഞു...ഒപ്പം അല്ലാഹുവിന്റെ സാന്നിധ്യവും.
നോമ്പ് കാലം പുണ്യ മാസമാണ്. ഇല്ലാത്തവന് ഉള്ളവൻ അറിഞ്ഞു ദാനം നൽകേണ്ട ദിനങ്ങൾ. സമൃദ്ധിയുടെ നോമ്പു തുറകളിലും വിശപ്പിന്റെ വില അറിയുന്ന ദിനങ്ങൾ.
മനുഷ്യന്റെ ശത്രുവായ നഫ്സ് (ഈഗോ ) ഏറ്റവും കൂടുതൽ ശക്തി പ്രാപിക്കുന്നത് വയറു നിറഞ്ഞിരിക്കുമ്പോഴാണ്. വിശപ്പാണ് നഫ്സിനെ തളർത്താനുള്ള ഏറ്റവും വലിയ ആയുധം. വിശക്കുമ്പോൾ മനുഷ്യനിലെ മൃഗീയ വാസനകൾ അടങ്ങുകയും റൂഹ് (ആത്മാവ് ) ശക്തി പ്രാപിക്കുകയും ചെയ്യുന്നു.
അതുകൊണ്ട് നോമ്പ് എന്നത് വെറുമൊരു പട്ടിണിയല്ല. അത് ഫനയിലേക്കുള്ള (ഞാനെന്ന ഭാവത്തെ കീഴ്പ്പെടുത്തൽ) ആദ്യത്തെ ചവിട്ടുപടിയാണ്. ഞാൻ എന്ന ഭാവം ഇല്ലാതാവുമ്പോൾ അവിടെ അല്ലാഹുവിന്റെ സാന്നിധ്യം നിറയുന്നു. റമദാനിലെ വിശപ്പ് വെറുമൊരു ശാരീരിക അവസ്ഥയല്ല. അത് അല്ലാഹുവിലേക്കുള്ള ദൂരങ്ങൾ കുറക്കാനുള്ള ഒരു ആത്മീയ യാത്രയാണ്.
വിശുദ്ധിയുടെയും നന്മയുടെയും പ്രതീകമായ ഖുർആൻ ഭൂമിയിൽ പ്രവാചകനായ മുഹമ്മദ് നബിയിലൂടെ അവതരിച്ച പുണ്യ മാസമാണ് റമദാൻ. പരമ കാരുണ്യ വാനായ അല്ലാഹുവിന്റെ കൃപ എല്ലാവരിലും നന്മയായ് നിറയട്ടെ എന്ന പ്രാർഥനയോടെ ഏവർക്കും റമദാൻ ആശംസകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

