സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നു
text_fieldsപബ്ലിക്ക് പ്രോസിക്യൂഷന്റെ വാർഷിക അവലോകന യോഗത്തിൽനിന്ന്
മസ്കത്ത്: രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി പബ്ലിക്ക് പ്രോസിക്യൂഷൻ. 2022ൽ 126 കേസുകളായിരുന്നെങ്കിൽ കഴിഞ്ഞ വർഷമിത് 140 ആയി ഉയർന്നിരിക്കുന്നു. കഴിഞ്ഞ വർഷം പബ്ലിക്ക് പ്രോസിക്യൂഷൻ കൈകാര്യം ചെയ്ത കേസുകളും മറ്റു നിരവധി വിഷയങ്ങളും അവലോകനം ചെയ്ത് നടത്തിയ വാർഷിക യോഗത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഓൺലൈൻ ഉള്ളടക്കവുമായി ബന്ധപ്പെട്ട കേസുകൾ 2022ലെ 2519 ൽനിന്ന് കഴിഞ്ഞ വർഷം 2686 ആയും ഉയർന്നു. കാർഡ് ദുരുപയോഗം, വഞ്ചനാശ്രമം എന്നിവയുൾപ്പെടെ വിവിധ തരത്തിലുള്ള ദുരുപയോഗമാണ് ഈ കേസുകളിൽ വരുന്നത്. അതേസമയം, സ്വകാര്യതയുടെയും രഹസ്യാത്മകതയുടെയും ലംഘനങ്ങൾ ഉൾപ്പെടുന്ന കേസുകൾ കുറഞ്ഞു. 2022ൽ ഇത് 162 ആയിരുന്നുവെങ്കിൽ കഴിഞ്ഞവർഷം 134 ആയി. വ്യാജരേഖ ചമക്കലും വിവരതട്ടിപ്പും ഉൾപ്പെടുന്ന വിവരസാങ്കേതികവിദ്യയുടെ ദുരുപയോഗത്തിലും കുറവുണ്ടായിട്ടുണ്ട്. ഇലക്ട്രോണിക് ഇടപാടുകൾ ഉൾപ്പെടുന്ന കേസുകൾ 2022ൽ എട്ട് ആയിരുന്നത് 2023ൽ ആറായും കുറഞ്ഞു. രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ മുന്നിൽ വരുന്നത് ചെക്ക് ബൗൺസുകളും തൊഴിൽ നിയമലംഘനങ്ങളുമാണെന്ന് പ്രോസിക്യൂഷന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം ആകെ 8,461 ചെക്ക് ബൗൺസ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 7,571 കേസുകളുമായി തൊഴിൽനിയമ ലംഘനങ്ങളാണ് തൊട്ടടുത്തുവരുന്നത്. വിദേശികളുടെ താമസ നിയമ ലംഘനങ്ങൾ 6,263, വഞ്ചന കേസുകൾ 3,202 എന്നിവയാണ് തൊട്ടുപിന്നിൽ. കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മസ്കത്ത് ഗവർണറേറ്റിലാണ്. 16,534 കേസുകളാണ് കഴിഞ്ഞ വർഷം ഇവിടെ റിപ്പോർട്ട് ചെയ്തത്.
വടക്കൻ ബാത്തിന-5,913, ദോഫാർ-3,922 എന്നിവയാണ് തൊട്ടുപിന്നിലുള്ള മറ്റു ഗവർണറേറ്റുകൾ. കേസുകളിൽ രജിസ്റ്റർ ചെയ്ത പ്രതികളുടെ എണ്ണം 18.8 ശതമാനം വർധിച്ച് 74,667 ആയി. ഇതിൽ 45.9 ശതമാനം പ്രവാസികളാണ്. റിപ്പോർട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളിൽ 60 ശതമാനത്തിലധികം അപകടസാധ്യതയിലാത്തതാണ്. കൊലപാതക കേസുകളും കുറഞ്ഞു. കഴിഞ്ഞ വർഷം ആകെ ഏഴ് കൊലപാതക കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മുൻ വർഷമിത് 13 ആയിരുന്നു. കഴിഞ്ഞ വർഷം പബ്ലിക്ക് പ്രോസിക്യൂഷന് 37,836 കേസുകളാണ് ലഭിച്ചത്. 2022നെ അപേക്ഷിച്ച് 17.2 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്. 2023ൽ 17,830 വിധിന്യായങ്ങൾ പുറപ്പെടുവിച്ചു, 2022 നെ അപേക്ഷിച്ച് 15.4 ശതമാനം വർധനവ്. ഇതിൽ 15,530 വിധികൾ നടപ്പിലാക്കി. ഇത് മൊത്തം വിധിന്യായങ്ങളുടെ 87.1 ശതമാനം വരും.
ബിദിയ കൊലപാതകം;‘പ്രതിയെ കൈമാറാൻ ഇന്ത്യ തീരുമാനിച്ചത് ഒമാനുമായുള്ള വിശിഷ്ട ബന്ധത്താൽ’
മസ്കത്ത്: ബിദിയ കേസിലെ പ്രതിയെ ഇന്ത്യ ഒമാന് കൈമാറാൻ തീരുമാനിച്ചത് സുൽത്താനേറ്റുമായുള്ള അതിവിശിഷ്ടമായ ബന്ധത്തിന്റെ ഭാഗമാണെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടർ നാസർ അൽ സവായ് പറഞ്ഞു. രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ വിചാരണക്കായി മറ്റു രാജ്യങ്ങൾക്ക് കൈമാറാറില്ല.
ആവശ്യപ്പെടുന്ന രാജ്യങ്ങളിലാണ് കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെങ്കിലും തങ്ങളുടെ ദേശീയ-പ്രാദേശിക നിയമങ്ങൾക്കനുസൃതമായായിരിക്കും വിചാരണകളും മറ്റും നടത്താറ്. എന്നാൽ ഒമാനുമായുള്ള വിശിഷ്ടമായ ബന്ധവും ഒമാൻ നിയമ വ്യവസ്ഥയിലുള്ള വിശ്വാസവും കാരണം ബിദിയ കേസിലെ നാല് പ്രതികളിൽ ഒരാളെ കൈമാറാൻ ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേസിലുൾപ്പെട്ട മറ്റു പ്രതികളായ സഹോദരങ്ങളായ മൂന്നുപേരു മരിച്ചെന്നാണ് ഒന്നാം പ്രതി പറഞ്ഞിരിക്കുന്നത്. എന്നാൽ, ഇക്കാര്യത്തിൽ ഇന്ത്യയിൽനിന്നുള്ള വ്യക്തതക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
2019 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം ഒമാനിൽ നടക്കുന്നത്. ഒമാനി പൗരനും ഭാര്യയും പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളും ബിദിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കത്തിയും ചുറ്റികയും ഉപയോഗിച്ചായിരുന്നു ഇവരെ കൊലപ്പെടുത്തിയത്. രണ്ട് ദിവസമെടുത്താണ് ബന്ധുക്കൾ എന്താണ് സംഭവിച്ചതെന്നും മറ്റു വിവരങ്ങളും നൽകിയത്. അപ്പോഴേക്കും പ്രതികൾ ഒമാനിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. സംഭവ സമയത്ത് ഒമാനിലെ ബിദിയയിലായിരുന്നു ഒന്നാം പ്രതിയായ മുഹമ്മദ് ഹനീഫ് ജോലി ചെയ്തിരുന്നത്.
ഒമാൻ പീനൽ കോഡിലെ ആർട്ടിക്കിൾ 302 എ പ്രകാരം ശിക്ഷാർഹമായ ‘ആസൂത്രിത കൊലപാതക കുറ്റം’ ചെയ്തതായി ആരോപിച്ച് ഇദ്ദേഹത്തെ കൈമാറാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉടമ്പടി പ്രകാരം കൊലപാതകം കൈമാറാവുന്ന കുറ്റമാണെന്ന് ചൂണ്ടിക്കാട്ടി വിചാരണ കോടതി ഉത്തരവ് ഹൈകോടതി ജസ്റ്റിസ് അമിത് ബൻസാൽ കഴിഞ്ഞ നവംബറിൽ ശരിവെക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

