ക്രിപ്‌റ്റോ കറൻസി; നിയമസാധുതയില്ല, മുന്നറിയിപ്പുമായി ഒമാൻ സെൻട്രൽ ബാങ്ക്
text_fieldsമസ്കത്ത്: ഒമാനിൽ ക്രിപ്‌റ്റോ കറൻസികൾക്ക് നിയമപരമായ അംഗീകാരമില്ലെന്നും അവ ഇടപാടുകൾക്കായി ഉപയോഗിക്കുന്നത് ഒമാനിലെ ബാങ്കിങ് നിയമങ്ങൾക്ക് വിരുദ്ധമാണെന്നും സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സി.ബി.ഒ) വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽവ്യാജ റിപ്പോർട്ടുകൾ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് സി.ബി.ഒ വിശദീകരണവുമായി രംഗത്തെത്തിയത്.
ഡിജിറ്റൽ കറൻസികൾ ഒമാനിൽ ‘ലീഗൽ ടെൻഡർ’ (അംഗീകൃത പണമടക്കൽ രീതി) അല്ല. 2025/2 ബാങ്കിങ് നിയമം, 2018/8 നാഷണൽ പേയ്‌മെന്റ് സിസ്റ്റം നിയമം എന്നിവ പ്രകാരം ഇവക്ക് ഔദ്യോഗിക പദവിയില്ല. ഇത്തരം ആസ്തികൾക്ക് ഒമാൻ ബാങ്കിന്റെയോ സർക്കാറിന്റെയോ ഒരുവിധത്തിലുള്ള ഗാരന്റിയും ഉണ്ടായിരിക്കില്ല. ഇവ വഴി പണം നഷ്ടപ്പെട്ടാൽ നിയമപരമായ പരിരക്ഷയും ലഭിക്കില്ല. ക്രിപ്‌റ്റോ കറൻസികളിലെ നിക്ഷേപം വൻ സാമ്പത്തിക നഷ്ടത്തിനും സുരക്ഷാ ഭീഷണികൾക്കും ഇടയാക്കുമെന്ന് സി.ബി.ഒ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
അതേസമയം, ഒമാനിലെ ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി (എഫ്.എസ്.എ) ഈ മേഖലയിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി പുതിയ ‘വെർച്വൽ അസറ്റ്സ് റെഗുലേറ്ററി ഫ്രെയിംവർക്ക്’ രൂപപ്പെടുത്താനുള്ള പ്രവർത്തനങ്ങളിലാണ്. ബിസിനസ് ആവശ്യങ്ങൾക്കായി ഡിജിറ്റൽ ആസ്തികൾ ഉപയോഗിക്കുന്നവർ അതോറിറ്റിയുടെ നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. ക്രിപ്‌റ്റോ കറൻസികൾ വഴി കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനായി എഫ്.എസ്.എ അടുത്തിടെ പ്രത്യേക ശിൽപശാലകളും സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

