കൃത്യമായ സേവനം നൽകിയില്ല; തടവിനും പിഴയടക്കാനും കോടതി ഉത്തരവ്
text_fieldsമസ്കത്ത്: ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചതിന് അടുക്കള നിർമാണത്തിൽ വൈദഗ്ധ്യമുള്ള വാണിജ്യസ്ഥാപനത്തിലെ പ്രതിനിധികളെ തടവിനും പിഴയടക്കാനും കോടതി ശിക്ഷിച്ചു. ഇബ്രിയിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചതെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) അറിയിച്ചു. 500 റിയാൽ പിഴയും കമ്പനി പ്രതിനിധികളിൽ ഒരാൾക്ക് മൂന്നു മാസത്തെ തടവുമാണ് വിധിച്ചിരിക്കുന്നത്.
ഇതിനുപുറമെ കാലതാമസത്തിനുള്ള നഷ്ടപരിഹാരമായി 300 റിയാൽ സഹിതം 2000 റിയാൽ ഉപഭോക്താവിന് തിരികെ നൽകാനും കമ്പനിയോട് നിർദേശിച്ചു. സിവിൽ ഡിഫൻസ്, അറ്റോണി ഫീസ് എന്നിവയും കമ്പനി നൽകേണ്ടതുണ്ടെന്ന് സി.പി.എ പറഞ്ഞു. കരാർപ്രകാരമുള്ള മുഴുവൻ തുകയും അടച്ചിട്ടും ഉപഭോക്താവിന് വാഗ്ദാനംചെയ്ത സേവനം നൽകുന്നതിൽ കമ്പനി വീഴ്ചവരുത്തിയതായി കോടതി കണ്ടെത്തി. ഉപഭോക്താവ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയിൽ പരാതി നൽകിയതിനെത്തുടർന്നുള്ള നടപടികളിലാണ് കോടതി ഉത്തരവ് വന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

