കോവിഡ് പരിശോധന: ഒമാൻ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി
text_fieldsമസ്കത്ത്: കോവിഡ് പരിശോധന സംബന്ധിച്ച മാനദണ്ഡങ്ങളിൽ ഒമാൻ മാറ്റം വരുത്തി. ഇതനുസരിച്ച് സൗജന്യ കോവിഡ് പരിശോധന ആരോഗ്യ പ്രവർത്തകർക്കും ആശുപത്രികളിൽ പ്രവേശിക്കപ്പെട്ട രോഗികൾക്കും മാത്രമായി പരിമിതപ്പെടുത്തി. കോവിഡ് രോഗ ലക്ഷണങ്ങളുള്ളവർ 10 ദിവസം സ്വയം െഎസൊലേഷനിൽ പോവുകയാണ് വേണ്ടതെന്നും ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
ജലദോഷമുള്ളവരും സ്വയം െഎസൊലേറ്റ് ചെയ്യണം. കോവിഡ് ലക്ഷണങ്ങൾ ഉള്ളവരെ പരിശോധനയില്ലാതെ തന്നെ പോസിറ്റീവ് കേസ് ആയി പരിഗണിക്കുകയും ഹെൽത്ത്കെയർ സംവിധാനത്തിൽ പേര് ചേർക്കുകയും ചെയ്യും. കടുത്ത ജലദോഷം, 38 ഡിഗ്രിക്ക് മുകളിൽ പനി, ചുമ, ശ്വാസ തടസം എന്നിവയാണ് കോവിഡ് ലക്ഷണങ്ങൾ. ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട വിധത്തിലുള്ള ഗുരുതര രോഗ സാഹചര്യങ്ങളില്ലെങ്കിൽ ഇൗ ലക്ഷണങ്ങളുള്ളവർ പരിശോധനകളില്ലാതെ തന്നെ പത്ത് ദിവസത്തെ െഎസോലേഷൻ പൂർത്തീകരിക്കുകയാണ് വേണ്ടതെന്നും ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.
രോഗിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളവർക്കും ഇൗ നടപടിക്രമങ്ങൾ ബാധകമാണ്. രോഗിയുടെ സാഹചര്യം മോശമാകുന്ന പക്ഷം ആരോഗ്യ സ്ഥാപനത്തിൽ അഡ്മിറ്റ് ആകാൻ നിർദേശിക്കും. ആരോഗ്യ മേഖലയിലെ ജീവനക്കാർക്കും നിലവിൽ ആശുപത്രികളിൽ പ്രവേശിക്കപ്പെട്ടവർക്കുമാണ് ഇൗ നടപടികൾ ബാധകമല്ലാതിരിക്കുക. കോവിഡ് പോസിറ്റീവ് ആയാൽ നൽകാൻ പ്രത്യേക ചികിത്സയില്ല. ഗുരുരാവസ്ഥയിലായാൽ വൈദ്യ പരിചരണം നൽകാമെന്ന് മാത്രമാണ് ഉള്ളത്. അതിനാൽ ഗൾഫ്, യൂറോപ്യൻ രാഷ്ട്രങ്ങൾ പിൻതുടരുന്ന ആരോഗ്യ നയമാണ് ഇതെന്നും ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
