കോവിഡ്: തീവ്ര പരിചരണ വിഭാഗത്തിൽ രോഗികൾ ഉയരുന്നു
text_fieldsമസ്കത്ത്: കോവിഡ് ബാധ ഗുരുതരമായി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം ഉയരുന്നു. ഞായറാഴ്ച ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 43 പേരാണ് തീവ്ര പരിചരണ വിഭാഗങ്ങളിലുള്ളത്.
കഴിഞ്ഞയാഴ്ച 29 പേരാണ് െഎ.സി.യുകളിൽ ഉണ്ടായിരുന്നത്. ആശുപത്രികളിൽ പ്രവേശിക്കപ്പെട്ടവരുടെ എണ്ണം ഒരിടവേളക്കു ശേഷം നൂറ് കടന്നിട്ടുണ്ട്. 16 പേരെ കൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രിയിൽ ചികിൽസയിലുള്ളവരുടെ എണ്ണം 120 ആയാണ് ഉയർന്നത്. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെയുള്ള 72 മണിക്കൂറിനിടെ 633 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 1,35,674 ആയി. മാസങ്ങളുടെ ഇടവേളക്ക് ശേഷമാണ് പ്രതിദിന രോഗികളുടെ എണ്ണം 200 പിന്നിടുന്നത്.
432 പേർക്കുകൂടി രോഗം ഭേദമായി. 1,27,698 പേരാണ് ഇതുവരെ രോഗമുക്തരായത്. രണ്ടുപേർ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1534 ആയി. മരിച്ചവരിൽ 1147 പേരും സ്വദേശികളാണ്. കഴിഞ്ഞ മൂന്നാഴ്ചക്കിടെ ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണത്തിൽ ഇരട്ടിയോളമാണ് വർധന ഉണ്ടായത്. ജനുവരി 13ന് 55 പേരാണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്. ഫെബ്രുവരി നാലിന് ഇത് 96 ആയി ഉയർന്നു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലുള്ളവരുടെ എണ്ണം ഇക്കാലയളവിൽ എട്ടിൽ നിന്ന് 29 ആയും വർധിച്ചു. രോഗികളിൽ കൂടുതൽ പേരും മസ്കത്ത് ഗവർണറേറ്റിലാണെന്നും കണക്കുകൾ കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.