മലയാളി സംഘം വണ്ടിച്ചെക്ക് നൽകി ലക്ഷത്തിലധികം റിയാൽ തട്ടി
text_fieldsമസ്കത്ത്: മലയാളികളുടെ നേതൃത്വത്തിലുള്ള സംഘം ഒമാനിൽ വണ്ടിച്ചെക്ക് നൽകി ലക്ഷത്തിലധികം റിയാലിെൻറ തട്ടിപ്പ് നടത്തി. രണ്ട് കമ്പനികളുടെ പേരിൽ മസ്കത്തും സലാലയും കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയത്. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽനിന്ന് പി.ഡി.ഒയുടെതടക്കം പ്രോജക്ടുകളിലേക്കെന്നു പറഞ്ഞ് ഇവർ പല സാധനങ്ങളും വാങ്ങുകയായിരുന്നു. ഇവക്ക് വിലയായി ഒരു മാസവും അതിനു മുകളിലും കാലാവധിയുള്ള ചെക്കുകൾ നൽകി. ചെക്കുകൾ മടങ്ങിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കമ്പനികൾ അടച്ചുപൂട്ടി തട്ടിപ്പുകാർ രാജ്യം വിട്ടതായി കണ്ടെത്തിയത്. വിസിറ്റിങ് വിസയിലെത്തിയ മലയാളികളാണ് തട്ടിപ്പിെൻറ ബുദ്ധി കേന്ദ്രമെന്നാണ് കരുതുന്നത്. മാർച്ച്, ഏപ്രിൽ മാസങ്ങളിലായാണ് തട്ടിപ്പ് നടന്നത്. ഏപ്രിൽ അവസാനത്തോടെയാണ് ജീവനക്കാർ നാടുവിട്ടത്. റോയൽ ഒമാൻ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മസ്കത്തിലെ വതയ്യ കേന്ദ്രീകരിച്ചുള്ള ഹാലൂൽ അൽ അമിറാത്ത് അൽ ഹദീത്ത എൽ.എൽ.സി, അൽ ഖുവൈർ കേന്ദ്രമായുള്ള ഫർദൗസ് അൽ ഖലീജ് ട്രേഡിങ് എൽ.എൽ.സി എന്നീ സ്ഥാപനങ്ങളുടെ പേരിലാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് വലയിൽ കുടുങ്ങിയ പല സ്ഥാപനങ്ങളും മലയാളി ജീവനക്കാരുടെ ഉത്തരവാദിത്തത്തിലാണ് ഇവർക്ക് സാധനങ്ങൾ കൈമാറിയത്. സാധനങ്ങളുടെ വിലക്കുള്ള ചെക്കുകൾ മടങ്ങിയതോടെ പതിനായിരക്കണക്കിന് റിയാലിെൻറ സാമ്പത്തിക ബാധ്യത ഇൗ മലയാളി ജീവനക്കാരുടെ തലയിലാകുന്ന സാഹചര്യമാണുള്ളത്.
വാട്ടർഫിൽട്ടറുകളും വാട്ടർ ഹീറ്ററുകളും മറ്റും വിൽപന നടത്തുന്ന മബേല കേന്ദ്രമായുള്ള അൽ അലായ ട്രേഡിങ് കമ്പനിക്ക് നഷ്ടമായത് 26,000ത്തിലധികം റിയാലിെൻറ സാധനങ്ങളാണ്. ദുകമിലെ പ്രോജക്ടിലേക്ക് സാധനങ്ങൾ ആവശ്യമുണ്ടെന്നും വെബ്സൈറ്റിൽനിന്നാണ് നമ്പർ ലഭിച്ചതെന്നും പറഞ്ഞാണ് ആദ്യം വിളിക്കുന്നതെന്ന് ഇവിടത്തെ ജീവനക്കാരനായ പത്തനംതിട്ട സ്വദേശി റെജി പറഞ്ഞു. ക്വേട്ടഷൻ നൽകി വൈകാതെ പർച്ചേസ് ഒാർഡറും ലഭിച്ചു. സാധനങ്ങൾ ബർക്ക റുമൈസിൽ ലീസിനെടുത്ത സ്റ്റോർ മുറിയിൽ എത്തിക്കാനാണ് നിർദേശിച്ചതെന്ന് റെജി പറഞ്ഞു. വതയ്യയിലെ ഒാഫിസിൽനിന്ന് ചെക്ക് നൽകുകയും ചെയ്തു. കാലാവധിയായപ്പോൾ ചെക്ക് ബാങ്കിൽ സമർപ്പിച്ചെങ്കിലും മടങ്ങി. തുടർന്ന് അന്വേഷിച്ചപ്പോൾ ഒാഫിസ് പൂട്ടിക്കിടക്കുകയായിരുന്നു. ഒാഫിസിലെ എല്ലാ രേഖകകളും മാറ്റുകയും ചെയ്തിരുന്നു.
തുടർന്ന് സ്പോൺസറായ സ്വദേശി സ്ത്രീയെ അന്വേഷിച്ച് പോയെങ്കിലും അവർ ചികിത്സാർഥം രാജ്യത്തിന് പുറത്താണെന്നാണ് അറിഞ്ഞത്. ഇതോടെയാണ് പൊലീസിൽ പരാതി നൽകിയത്. റെജിയുടെ സഹോദരൻ റോഷെൻറ ചുമതലയിലാണ് സാധനങ്ങൾ നൽകിയത്. തങ്ങൾക്ക് സാധനങ്ങൾ നൽകിയ കമ്പനികൾക്ക് റോഷെൻറ ശമ്പളത്തിൽനിന്ന് തവണകളായാണ് തുക നൽകുന്നത്. ഭാര്യയുടെ സ്വർണം വിറ്റും കുറച്ച് പണം അടച്ചതായി റെജി പറഞ്ഞു.
14ഒാളം മലയാളി ജീവനക്കാരാണ് തട്ടിപ്പ് കമ്പനിയിൽ ഉണ്ടായിരുന്നത്. മഹാരാഷ്ട്ര, തമിഴ്നാട് സ്വദേശികളും ഉണ്ടായിരുന്നു. ഇവർ മുങ്ങിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എല്ലാവരും വിസിറ്റിങ് വിസയിലായിരുന്നു എന്ന് മനസ്സിലാക്കാൻ സാധിച്ചത്. ഒമാനിൽ വിസിറ്റിങ് വിസയിലുണ്ടായിരുന്ന ചിലരെ ഇൗ കമ്പനിയിൽ ജോലിക്ക് എടുത്തിരുന്നതായും അറിയാനായി. ജസ്റ്റിൻ ജോസഫ് എന്നയാളാണ് തട്ടിപ്പിെൻറ പ്രധാന ആസൂത്രകൻ. ഇയാൾ കമ്പനിയുടെ പ്രൊക്യുർമെൻറ് മാനേജർ തസ്തികയിലായിരുന്നു. ഷിജിൽ ജോർജ്, ബിജു തുടങ്ങിയ മലയാളികളും തങ്ങളെ ബന്ധപ്പെട്ടിരുന്നതായി റെജി പറഞ്ഞു.
യു.എ.ഇ കേന്ദ്രമായുള്ള അൽ ബയാൻ വാട്ടർ കമ്പനിക്ക് നഷ്ടമായത് 21,000 റിയാലിെൻറ വെള്ളമാണ്. പി.ഡി.ഒ േപ്രാജക്ടിലേക്ക് എന്നു പറഞ്ഞാണ് വതയ്യയിലും അൽ ഖുവൈറിലുമുള്ള കമ്പനികളിലേക്ക് വെള്ളം വാങ്ങിയത്. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ഉൽപന്ന വിപണന രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിയിൽനിന്ന് 90,000 റിയാലിെൻറ സാധനങ്ങൾ വാങ്ങിയതായി അറിഞ്ഞതായും റെജി പറഞ്ഞു. ബർക്കയിലും ഗാലയിലുമായാണ് ഇവർ സ്റ്റോർ ലീസിനെടുത്തിരുന്നത്. ബർക്കയിൽ സാധനങ്ങളുമായി വരുേമ്പാൾ ഒാരോ ദിവസവും സ്റ്റോറിൽ പുതിയ സാധനങ്ങളാണ് ഉണ്ടായിരുന്നതെന്നും റെജി പറഞ്ഞു. മുംബൈയിലേക്കും ഖത്തറിലേക്കും സാധനങ്ങൾ കപ്പലിൽ അയക്കുന്നതിെൻറ നിരക്കുകൾ ഇവർ അന്വേഷിച്ചിരുന്നതായും അറിയാൻ കഴിഞ്ഞു. ജനേററ്റർ, മാർബിൾ, ടൈൽസ് തുടങ്ങിയ സാധനങ്ങൾ ഇവർക്ക് നൽകിയ കമ്പനികളും ഉണ്ട്. പലരും കേസ് കൊടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിേട്ടയുള്ളൂ. റൂവിയിൽ ഭക്ഷണം കഴിച്ച ഹോട്ടലിൽ അടക്കം പണം നൽകാതെയാണ് മുങ്ങിയിരിക്കുന്നത്.
സാക്ഷ്യപ്പെടുത്തിയ ചെക്കുകൾ മാത്രം സ്വീകരിക്കുക –ആർ.ഒ.പി
മസ്കത്ത്: വണ്ടിച്ചെക്ക് കേസുകൾ പെരുകിയ സാഹചര്യത്തിൽ തട്ടിപ്പിനിരയാകുന്ന സാഹചര്യം ഒഴിവാക്കാൻ ബാങ്ക് സാക്ഷ്യപ്പെടുത്തിയ ചെക്കുകൾ മാത്രമേ സ്വീകരിക്കാൻ പാടുള്ളൂവെന്ന് റോയൽ ഒമാൻ പൊലീസ് നിർദേശിച്ചു. ചെക്കിൽ എഴുതിയിട്ടുള്ള തുക നൽകുന്നതിന് മതിയായ പണം അക്കൗണ്ടിലുണ്ടെന്ന് ബാങ്ക് സാക്ഷ്യപ്പെടുത്തി നൽകുന്ന ചെക്കുകൾ മാത്രേമ സ്വീകരിക്കാൻ പാടുള്ളൂ.
അക്കൗണ്ടിൽ പണമില്ലാത്തതിനാൽ ചെക്ക് മടങ്ങിയ കേസുകൾ ഒമാനിൽ വർധിച്ചുവരുകയാണെന്ന് റോയൽ ഒമാൻ പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിലെ ഒാഫിസറായ മേജർ ഗസാൻ അൽ സദ്ജാലി പറഞ്ഞു. വണ്ടിച്ചെക്ക് കേസുകൾ ഇന്ന് ഒമാനിൽ പൊതുവായി കാണപ്പെടുന്ന വഞ്ചനക്കുറ്റമായി മാറിക്കഴിഞ്ഞു. ചെക്ക് എഴുതുന്ന ആരെയും വിശ്വസിക്കരുത്. പണം എങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാമെന്ന ചിന്തയിൽ പലരും ശിക്ഷ കിട്ടുന്നതും ജയിലിൽ പോകുന്നതും ഒന്നും കാര്യമാക്കാറില്ല. മടങ്ങുമെന്ന് ഉറപ്പുള്ള ചെക്ക് എഴുതുന്നത് എളുപ്പത്തിൽ പണമുണ്ടാക്കാനുള്ള പ്രധാന വഴികളിൽ ഒന്നാണ്. ഒാർഡിനറി, സർട്ടിഫൈഡ് ചെക്കുകളാണ് ഉള്ളത്. ഒാർഡിനറി ചെക്കുകൾ സ്വീകരിക്കുേമ്പാൾ അക്കൗണ്ടിൽ പണമുണ്ടോയെന്നത് മനസ്സിലാക്കാൻ സാധിക്കില്ല. എന്നാൽ സാക്ഷ്യപ്പെടുത്തിയ ചെക്ക് സ്വീകരിക്കുന്നത് അക്കൗണ്ടിൽ മതിയായ പണമുണ്ടെന്നത് ബാങ്ക് ആണ് സാക്ഷ്യപ്പെടുത്തി നൽകുന്നത്. സ്ഥലം വാങ്ങുേമ്പാൾപോലും വണ്ടിച്ചെക്ക് നൽകുന്നവർ ഉണ്ട്. ചെക്ക് ബാങ്ക് സാക്ഷ്യപ്പെടുത്തിയതാണെന്ന് ഉറപ്പാക്കുക വഴി മാത്രമേ തട്ടിപ്പിൽനിന്ന് രക്ഷപ്പെടാൻ സാധിക്കൂ. തട്ടിപ്പിൽ കുടുങ്ങിയെന്ന് മനസ്സിലാക്കിയാൽ എളുപ്പത്തിൽ പൊലീസിൽ റിപ്പോർട്ട് ചെയ്യണമെന്ന് മേജർ ഗസാൻ അൽ സദ്ജാലി പറഞ്ഞു. ഇതുവഴി മാത്രമേ പ്രതികൾ രാജ്യം വിടുന്നതിനുമുമ്പ് പിടികൂടാൻ സാധിക്കുകയുള്ളൂ.
കഴിഞ്ഞവർഷം ഒമാനിൽ റിപ്പോർട്ട് ചെയ്ത കേസുകളിൽ ഒന്നാം സ്ഥാനത്തുള്ളത് വണ്ടിച്ചെക്ക് കേസുകളാണ്. 3,054 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2017ൽ 2963 കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്താണിത്. 1920 കേസുകളുമായി മസ്കത്ത് ഗവർണറേറ്റ് ആണ് ചെക്ക് കേസുകളിൽ ഒന്നാമത്. ബിനാമി വ്യാപാരമാണ് സ്വകാര്യ മേഖലയിലെ ചെക്ക് കേസുകളിൽ കൂടുതൽ എണ്ണത്തിനും കാരണമെന്ന് ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി കാപിറ്റൽ മാർക്കറ്റ് റെഗുലേഷൻ കമ്മിറ്റി മേധാവി മുഹമ്മദ് അൽ അൻസി പറഞ്ഞു. ഒമാനി സ്പോൺസറുടെ കമ്പനി മാസംതോറും നിശ്ചിത തുക നൽകി വിദേശിയാകും നടത്തുക. വിദേശി തനിക്ക് നൽകാൻ കഴിയില്ലെന്ന് അറിയാവുന്ന തുകക്ക് ചെക്ക് എഴുതുന്നു. സംഗതികളൊന്നും അറിയാത്ത സ്പോൺസർ ഇതിൽ ഒപ്പുവെക്കുന്നു. കേസ് ആകുന്നതോടെ ഒപ്പിട്ട ആൾ എന്ന നിലക്ക് സ്പോൺസർക്ക് ജയിലിൽ പോകേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നതായി മുഹമ്മദ് അൽ അൻസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.