സി.ബി.എസ്.ഇ; മിന്നും വിജയവുമായി ഇന്ത്യൻ സ്കൂളുകൾ
text_fieldsമസ്കത്ത്: കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സി.ബി.എസ്.ഇ 10, 12 ക്ലാസ് പരീക്ഷകളിൽ തിളക്കമാർന്ന വിജയവുമായി ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ. നൂറുശതമാനം വിജയമാണ് മിക്കവാറും സ്കൂളുകൾ നേടിയിരിക്കുന്നത്. നിരവധി കുട്ടികൾ 90 ശതമാനത്തിന് മുകളിലും മാർക്കുകൾ സ്വന്തമാക്കി. നല്ലൊരു ശതമാനം കുട്ടികളും എ വൺ നേടിയാണ് വിജയിച്ചതെന്ന് സ്കൂൾ അധികൃതർ അവകാശപ്പെട്ടു. മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും അതിന് അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും സ്കൂൾ മാനേജ്മെന്റും രക്ഷിതാക്കളും അഭിനന്ദിച്ചു. ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ വിജയം സംബന്ധമായ അന്തിമ ചിത്രങ്ങൾ ലഭ്യമായിട്ടില്ല. വരുംദിവസങ്ങളിലേ ഇതിനെ കുറിച്ച് വ്യക്തത ലഭിക്കുകയൊള്ളു.
പരീക്ഷാ ഫലം നേരത്തെ പുറത്തുവന്നത് കേരളത്തിൽ തുടർപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശ്വാസമാകുന്നതായി. 12 ാം ക്ലാസിലെ ബഹുഭൂരിപക്ഷം വിദ്യാർഥികളും ഇന്ത്യയിൽ തന്നെയാകും ഉപരിപഠനം നടത്തുക. ഐസർ, എൻജിനീയറിങ് എന്നിവക്കുള്ള പ്രവേശന പരീക്ഷകൾ എഴുതുന്ന വിദ്യാർഥികളും നിരവധിയാണ്. ഒമാനിൽ ഉപരിപഠനം ചിലവേറിയതിനാലും സൗകര്യങ്ങൾ കുറവായതിനാലുമാണ് വിദ്യാർഥികൾ നാട്ടിലേക്ക് നീങ്ങുന്നത്.
ഫലം നേരത്തെ പ്രഖ്യാപിച്ചത് കേരളമടക്കമുള്ള സ്ഥലങ്ങളിൽ തുടർപഠനം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഗുണം ചെയ്യും. മുൻ വർഷങ്ങളൊക്കെ കേരളത്തിലെ പ്ലസ് വൺ നടപടികൾ കഴിഞ്ഞ ശേഷമായിരുന്നു ഫലം പ്രഖ്യാപിച്ചിരുന്നത്. ഇത് കേരളത്തിൽ ഉന്നത വിദ്യാഭ്യാസം നേടാനാഗ്രഹിക്കുന്ന പലർക്കും തിരിച്ചടിയായിരുന്നു. സി.ബി.എസ്.ഇ വിദ്യാർഥികൾക്ക് പ്ലസ് വൺ അപേക്ഷക്കായി തീയതി നൽകാറുണ്ടെങ്കിലും ഭൂരിഭാഗം പേർക്കും ഗുണം ചെയ്യാറില്ല. ഇഷ്ട്രപ്പെട്ട സ്കൂളുകളും സ്ട്രീമുകളും കിട്ടില്ല എന്നുതന്നെയാണ് ഇതിനുള്ള കാരണം. പലരും പിന്നീട് നല്ല ഫീസ് നൽകി സ്വകാര്യ സ്ഥാപനങ്ങളേയും മറ്റും ആശ്രയിക്കുകയാണ് ചെയ്യാറ്. ഏതായാലും പരീക്ഷാ ഫലം വന്നതോടെ തുടർവിദ്യാഭ്യാസത്തിന് അപേക്ഷ നൽകാനുള്ള തയാറെടുപ്പിലാണ് വിദ്യാർഥികളും രക്ഷിതാക്കളും.
ഈ വർഷം ഗൾഫടക്കം പത്താം ക്ലാസിൽ 93.66 ആണ് ആകെ വിജയശതമാനം. 23,71,939 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 22,21,636 പേരും വിജയിച്ചു. 45,516 വിദ്യാർഥികൾ 95 ശതമാനത്തിന് മുകളിലും 1,99,944 വിദ്യാർഥികൾ 90 ശതമാനത്തിന് മുകളിലും സ്കോർ നേടിയിട്ടുണ്ട്.
88.39 ശതമാനമാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ വിജയം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനത്തില്‍ നേരിയ വര്‍ധന ഉണ്ടായിട്ടുണ്ടെന്ന് സി.ബി.എസ്.ഇ അറിയിച്ചു. പരീക്ഷയില്‍ ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികളാണ് കൂടുതല്‍ തിളങ്ങിയത്. വിജയശതമാനത്തില്‍ ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികള്‍ക്ക് അഞ്ചുശതമാനം വര്‍ധന ഉള്ളതായി എക്സാമിനേഷന് കണ്ട്രോളര് സന്യാം ഭരദ്വാജ് പറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പന്ത്രണ്ടാം ക്ലാസിൽ വിജയശതമാനത്തിൽ 0.41 ശതമാനത്തിന്റെ വർധനവുണ്ട്. 2024ൽ 87.98 ശതമാനമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

