സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ; ഉത്തരക്കടലാസിന്റെ കോപ്പിക്ക് ഇന്നുകൂടി അപേക്ഷിക്കാം
text_fieldsമസ്കത്ത്: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലത്തിൽ അതൃപ്തിയുള്ള വിദ്യാർഥികൾക്ക് മാർക്ക് പരിശോധനക്കും പുനർമൂല്യനിർണയത്തിനുമുള്ള നടപടികൾ ആരംഭിക്കുന്നു. ഉത്തരക്കടലാസിന്റെ സ്കാൻ ചെയ്ത കോപ്പിക്ക് ഇന്നുകൂടി ഓൺലൈനായി അപേക്ഷിക്കാൻ സമയമുണ്ട്. മെയ് 19 മുതൽ മെയ് 23 വരെയാണ് സി.ബി.എസ്.ഇ ഇതിനായി സമയമനുവദിച്ചിട്ടുള്ളത്. വിഷയമൊന്നിന് 100 രൂപ രൂപയാണ് ഫീസ്. സി.ബി.എസ്.ഇ നൽകിയിരിക്കുന്ന അപേക്ഷാ തീയതികളും സമയവും ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം (ഐ.എസ്.ടി) അനുസരിച്ചായിരിക്കും. അതിനാൽ ഒമാനിലുള്ള വിദ്യാർഥികൾ അപേക്ഷ സമർപ്പിക്കുമ്പോൾ സമയവ്യത്യാസം കൃത്യമായി കണക്കിലെടുക്കണം.
ഒഫീഷ്യൽ ആൻസർ കീ പ്രകാരമുള്ള പരിശോധനകൾക്കും പുനർമൂല്യനിർണയത്തിനുമായി മേയ് 26 മുതൽ മേയ് 29 വരെ അപേക്ഷിക്കാം. ഇത്തവണ വിജയശതമാനത്തിൽ കുറവ് രേഖപ്പെടുത്തിയ പശ്ചാത്തലത്തിൽ, മാർക്കിൽ സംശയമുള്ള വിദ്യാർഥികൾക്കായി കൃത്യമായ മാർഗനിർദേശങ്ങളാണ് ബോർഡ് പുറപ്പെടുവിച്ചിട്ടുള്ളത്. പരീക്ഷാ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കുന്ന വിദ്യാർഥികൾ ബോർഡ് പുറപ്പെടുവിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ പാലിക്കണം. ചോദ്യങ്ങളുടെ പുനർമൂല്യനിർണയത്തിനായി ചോദ്യമൊന്നിന് 25 രൂപ വീതവും, ഉത്തരക്കടലാസിലെ തെറ്റുകൾ പരിശോധിക്കുന്നതിനായി ബുക്കൊന്നിന് 100 രൂപ വീതവുമാണ് ഫീസ് അടക്കേണ്ടത്. നേരത്തെ ഉത്തരക്കടലാസിന്റെ സ്കാൻ ചെയ്ത പകർപ്പിനായി അപേക്ഷിച്ച വിദ്യാർഥികൾക്ക് മാത്രമേ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കുകയുള്ളൂ. ഒന്നിൽക്കൂടുതൽ വിഷയങ്ങളിൽ പുനർമൂല്യനിർണയം ആവശ്യമുണ്ടെങ്കിൽ വിദ്യാർഥികൾ അവയെല്ലാം ഒരൊറ്റ അപേക്ഷയിൽ തന്നെ സമർപ്പിക്കേണ്ടതാണ്. ഘട്ടങ്ങളായുള്ള അപേക്ഷകൾ ബോർഡ് സ്വീകരിക്കുന്നതല്ല. വിദ്യാർഥികൾ നേരിട്ട് തന്നെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കണം. അല്ലാത്തപക്ഷം അപേക്ഷകൾ നിരസിക്കപ്പെടുമെന്നും സി.ബി.എസ്.ഇ അറിയിക്കുന്നു. ഡിമാൻഡ് ഡ്രാഫ്റ്റ് , ചെക്ക്, കാഷ് എന്നിവ വഴി പ്രൊസസിങ് ചാർജുകൾ സ്വീകരിക്കില്ലെന്നും, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് വഴി ഓൺലൈനായി മാത്രമേ പണമടക്കാൻ സാധിക്കൂ എന്നും ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. പുനർമൂല്യനിർണയത്തിലൂടെ മാർക്ക് വർധിക്കുകയാണെങ്കിൽ വിദ്യാർഥികൾക്ക് ഫീസ് പൂർണമായി തിരികെ നൽകുമെന്നും ഇതിനു ശേഷം പ്രഖ്യാപിക്കുന്ന ഫലം അന്തിമമായിരിക്കുമെന്നും സി.ബി.എസ്.ഇ അറിയിച്ചു.
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ മൂല്യനിർണയത്തിനായി 2026 മുതൽ ‘ഓൺ-സ്ക്രീൻ മാർക്കിംഗ്’ എന്ന പുതിയ ഡിജിറ്റൽ സംവിധാനം നടപ്പാക്കിയിട്ടുണ്ട്. ഉത്തരം എഴുതിയ പേപ്പറുകൾ നേരിട്ട് പരിശോധിക്കുന്നതിന് പകരം, അവ സ്കാൻ ചെയ്ത് ഓൺലൈനായി മൂല്യനിർണയം നടത്തുന്ന രീതിയാണിത്. ഒമാൻ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലെ ആയിരക്കണക്കിന് വിദ്യാർഥികളാണ് ഉപരിപഠനത്തെ നിർണയിക്കുന്ന ഈ ഫലത്തിനായി കാത്തിരുന്നത്. എന്നാൽ, ഇത്തവണ വിജയശതമാനത്തിൽ കുറവ് രേഖപ്പെടുത്തുകയും, മാർക്കിൽ പലരും അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തതോടെ പുതിയ മൂല്യനിർണയ രീതിയെക്കുറിച്ച് ആശങ്കകൾ ഉയർന്നു. അതേസമയം, പുതിയ രീതി പൂർണമായും സുതാര്യവും കൃത്യതയുള്ളതുമാണെന്ന് മെയ് 15-ന് സി.ബി.എസ്.ഇ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. പരീക്ഷകർക്ക് ഇതിനായി പ്രത്യേക പരിശീലനവും മാർഗനിർദേശങ്ങളും നൽകിയിട്ടുണ്ടെന്നും ബോർഡ് വിശദീകരിച്ചു.
പരീക്ഷാ ഫലത്തിന് ശേഷമുള്ള സംശയങ്ങൾക്കും കൗൺസിലിങ്ങിനുമായി സി.ബി.എസ്.ഇ അന്താരാഷ്ട്ര തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. ടോൾ ഫ്രീ നമ്പർ: +91 1800-11-8004.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

