കാഫ നാഷന്‍സ് കപ്പ്: ഒമാൻ സ്ക്വാഡിനെ പ്രഖ്യാപിച്ചു
text_fieldsപരിശീലകന് കാര്‍ലോസ് ക്വിറോസ് പ്രഖ്യാപിച്ച സ്ക്വാഡിൽ
ഉൾപ്പെട്ട ഒമാൻ താരങ്ങൾ
മസ്കത്ത്: കാഫ നാഷന്‍സ് കപ്പിനും തുര്‍ക്കിയയില്‍ നടക്കുന്ന ക്യാമ്പിനുമുള്ള 30 അംഗ ഒമാൻ ടീമിനെ പരിശീലകന് കാര്‍ലോസ് ക്വിറോസ് പ്രഖ്യാപിച്ചു. മസ്കത്തിൽ നടത്തിയ ആഭ്യന്തര ക്യാമ്പിൽ മികച്ച പ്രകടനം നടത്തിയവരെ ഉൾപ്പെടുത്തിയാണ് പുതിയ സ്ക്വാഡിനെ ഒരുക്കിയിരിക്കുന്നത്. ഓരോ താരങ്ങളെയും പ്രത്യേകം പരിഗണിച്ചാണ് പരിശീലനം ആസൂത്രണം ചെയ്തിരുന്നത്.
പരിചയ സമ്പന്നരും പുതുമുഖങ്ങളും ഉള്‍പ്പെടുന്നതാണ് ടീം. പരിക്കേറ്റ് പുറത്തായിരുന്ന ഗോള്‍ കീപ്പര്‍ ഇബ്റാഹിം അല്‍ മുഖൈനി, അംജദ് അല്‍ ഹാരിസി തുടങ്ങിയ താരങ്ങളും ടീമില്‍ ഇടം നേടിയിട്ടുണ്ട്. പുതുമുഖങ്ങള്‍ക്കും ഇത്തവണ അവസരമുണ്ട്. കാര്‍ലോസ് ക്വിറോസിന് കീഴിലുള്ള ആദ്യ അന്താരാഷ്ട്ര ടൂര്‍ണമെന്റാണ് കാഫ നാഷന്‍സ് കപ്പ്. സ്ക്വാഡില്‍ ഇടം നേടിയ താരങ്ങള്‍ തുര്‍ക്കിയിലേക്ക് തിരിക്കും. ഇവിടെ പരിശീലനത്തിന് ശേഷമാകും കാഫ ടൂര്‍ണമെന്റിനായി ഉസ്ബകിസ്താനിലേക്കും തുടര്‍ന്ന് തജീകിസ്താനിലേക്കും യാത്ര തിരിക്കുക.
ലോകകപ്പ് യോഗ്യതയടക്കമുള്ള വമ്പൻ മത്സരങ്ങളാണ് ഇനി റെഡ് വാരിയേഴ്സിന് മുന്നിലുള്ളത്. സെന്‍ട്രല്‍ ഏഷ്യന്‍ ഫുട്ബാള്‍ അസോസിയേഷന് (കാഫ) സംഘടിപ്പിക്കുന്ന നാഷന്‍സ് കപ്പ് ടൂര്‍ണമെന്റാണ് വരാനുള്ള പ്രധാന മത്സരം. തജികിസ്താന്‍, ഉസ്ബകിസ്താന്‍ എന്നിവിടങ്ങളിലായാണ് ടൂര്‍ണമെന്റ്. എട്ട് രാജ്യങ്ങള്‍ ഭാഗമാകുന്ന ടൂര്‍ണമെന്റില്‍ ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായി അണിനിരക്കും. ആഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ എട്ട് വരെയാണ് നാഷന്‍സ് കപ്പ്. ഗ്രൂപ് എയില്‍ ശക്തര്‍ക്കൊപ്പമാണ് ഒമാന്‍. ഉസ്ബകിസ്താന്‍, കിര്ഗിസ്താന്, തുര്ക്മെനിസ്താന് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍. തജീകിസ്താന്, ഇറാന്, അഫ്ഗാനിസ്താന്, മലേഷ്യ എന്നീ രാജ്യങ്ങള്‍ ഗ്രൂപ് ബിയിലും അണിനിരക്കും. ആഗസ്ത് 30ന് ഉസ്ബകിസ്താനെതിരെയാണ് ഒമാന്റെ ആദ്യ മത്സരം. തുടര്‍ന്ന് സെപ്റ്റംബര്‍ രണ്ടിന് കിര്‍ഗിസ്താനെയും അഞ്ചിന് തുര്‍ക്മെനിസ്താനെയും നേരിടും. സെപ്റ്റംബര്‍ എട്ടിനാണ് ഫൈനല്‍ പോരാട്ടങ്ങള്‍. ഗ്രൂപ് എയിയും ബിയിലെയും ഒന്നാം സ്ഥാനക്കാര്‍ തമ്മില്‍ ഫൈനലില്‍ ഏറ്റുമുട്ടും. ഇരു ഗ്രൂപ്പുകളിലെയും രണ്ടാം സ്ഥാനക്കാര്‍ മൂന്നാം സ്ഥാനത്തിനായി കളത്തിലിറങ്ങും.അതേസമയം, ലോകകപ്പ് യോഗ്യത നേടാനുള്ള സുവർണാവസരമാണ് ടീമിന് മുന്നിലുള്ളതെന്ന് ദിവസങ്ങൾക്ക നടത്തിയ വാർത്തസമ്മേളനത്തിൽ കാർലോസ് ക്വിറോസ് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

