കെട്ടിടങ്ങളില്‍ അനധികൃത രൂപമാറ്റം വരുത്തിയാല്‍ പിടിവീഴും
text_fieldsമസ്കത്ത്: കെട്ടിടങ്ങളുടെ നിര്‍ണിത രൂപത്തെ ബാധിക്കുന്നവിധം അനധികൃതമായി രൂപമാറ്റ വരുത്തുന്നവര്‍ക്കെതിരെ കര്‍ശന മുന്നറിയിപ്പുമായി മസ്കത്ത് നഗരസഭ. ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കെട്ടിട ഉടമകള്‍ക്കും കരാറുകാര്‍ക്കും അയ്യായിരം റിയാല്‍ വരെ പിഴ ചുമത്താനാണ് തീരുമാനമെന്ന് പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷക്കും ഭീഷണിയുയര്‍ത്തുന്ന രൂപമാറ്റങ്ങള്‍ വരുത്തുന്നവര്‍ക്ക് ജയില്‍ ശിക്ഷയടക്കം നല്‍കണമെന്ന് നിര്‍ദേശമുയര്‍ന്നതായും റിപ്പോര്‍ട്ട് പറയുന്നു.
അധികൃതരുടെ അനുമതിയില്ലാത്ത ഒരു കൂട്ടിച്ചേര്‍ക്കലും കെട്ടിടത്തിന് പുറത്തോ അകത്തോ നടത്താന്‍ പാടുള്ളതല്ല. ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍മൂലമുണ്ടാകുന്ന അപകടങ്ങള്‍ക്ക് അധികൃതരെ കുറ്റം പറഞ്ഞിട്ട് കാര്യവുമില്ല. കെട്ടിടത്തിനേക്കാള്‍ ജനങ്ങളുടെ ജീവനാണ് പ്രധാനം. മസ്കത്തില്‍ നിരവധി താമസകേന്ദ്രങ്ങളിലും വ്യവസായ, വാണിജ്യ കെട്ടിടങ്ങളിലും ഇത്തരത്തില്‍ രൂപമാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. നിര്‍ണിത രൂപത്തെയും സുരക്ഷയെയും ബാധിക്കുന്നതിനൊപ്പം നഗരത്തിന്‍െറ ഭംഗിയെയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ബാധിക്കുന്നുണ്ട്. കെട്ടിടങ്ങളിലെ രൂപമാറ്റങ്ങള്‍ വഴി തീപിടിത്തമുണ്ടാകുമ്പോഴുള്ള രക്ഷാമാര്‍ഗങ്ങള്‍ ഇല്ലാതാകാന്‍ ഇത് കാരണമാകുന്നുണ്ട്. മുറികളില്‍ വായുസഞ്ചാരമില്ലാത്തതും സൂര്യപ്രകാശം കടക്കാത്തതുമെല്ലാം ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും.
അനുമതി ലഭിച്ച പെര്‍മിറ്റില്‍ ഒരു കാരണവശാലും മാറ്റങ്ങള്‍ പാടില്ളെന്നാണ് മസ്കത്ത് നഗരസഭ ബില്‍ഡിങ് റെഗുലേഷന്‍ ആക്ട് നിര്‍ദേശിക്കുന്നത്. മാറ്റങ്ങള്‍ വരുത്തണമെന്നുള്ളവര്‍ ബന്ധപ്പെട്ട വകുപ്പില്‍ അപേക്ഷ നല്‍കുകയാണ് ആദ്യം വേണ്ടത്. കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലമടക്കം വിവിധ ഘടകങ്ങള്‍ പരിശോധിച്ചശേഷം മാത്രമാണ് ഇത്തരം കൂട്ടിച്ചേര്‍ക്കലിന് അനുമതി നല്‍കുക.
കഴിഞ്ഞ ആഴ്ചകളില്‍ മുന്നറിയിപ്പുകള്‍ അവഗണിച്ച് ചില കരാറുകാരും കെട്ടിടയുടമകളും ഇത്തരത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതായി നഗരസഭാ വക്താവ് പറഞ്ഞു. നിര്‍മാണസാധനങ്ങളുടെയും മറ്റും അവശിഷ്ടങ്ങളും ഇത്തരം നിയമലംഘകര്‍ ഉപേക്ഷിക്കുന്നത് കണ്ടുവരുന്നുണ്ട്.
പിടിയിലാകുന്നപക്ഷം പിഴക്ക് പുറമെ കെട്ടിടനിര്‍മാണ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിന്‍െറ ചെലവും നിയമലംഘകര്‍ വഹിക്കേണ്ടിവരുമെന്നും വക്താവ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
