വസന്തകാലത്ത് വിരുന്നെത്തിയത് മൂന്നുലക്ഷത്തിലധികം ദേശാടനപ്പക്ഷികൾ
text_fieldsമസ്കത്ത്: കഴിഞ്ഞ വസന്തകാലത്ത് (ജനുവരി മുതൽ മാർച്ച് വരെ) 80 വിഭാഗങ്ങളിലെ മൂന്നു ലക്ഷം ദേശാടനപ്പക്ഷികൾ ഒമാൻ തീരത്തെ ചതുപ്പുനിലങ്ങളിലെത്തിയതായി സർവേ റിപ്പോർട്ട്. അൽ വുസ്ത ഗവർണറേറ്റിലെ ചതുപ്പുനില സംരക്ഷിത മേഖലയായ ബർ അൽ ഹിക്മ കേന്ദ്രമാക്കിയാണ് പഠനം നടത്തിയത്. പക്ഷികളുടെ വസന്തകാല ദേശാടനത്തെ അടിസ്ഥാനമാക്കിയുള്ള ആദ്യ സർവേയാണിത്. ഒമാൻ പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയവും ഷെൽ ഒമാൻ എന്നിവയുമായി സഹകരിച്ച് വെറ്റ്ലാൻഡ് ഇൻറർനാഷനലാണ് റിപ്പോർട്ട് തയാറാക്കിയത്. അൽ വുസ്ത ചതുപ്പുനിലം ദേശീയ സംരക്ഷിതമേഖലയായി നേരത്തെ രാജകീയ ഉത്തരവ് ഉണ്ടായിരുന്നു. ബേർഡ് ലൈഫ് ഇൻറർനാഷനൽ നടത്തിയ പഠനത്തിൽ ബർ അൽ ഹിക്മ ചതുപ്പുനിലം പക്ഷികൾക്ക് തങ്ങാനുള്ള അനുയോജ്യമേഖലയാണെന്നും കണ്ടെത്തിയിരുന്നു.
അൽ വുസ്ത മേഖലയുടെ പ്രകൃതിയും മറ്റു പ്രത്യേകതകളുമാണ് മേഖലയെ പക്ഷികളുടെ ആകർഷക കേന്ദ്രമാക്കി മാറ്റിയതെന്ന് റിപ്പോർട്ട് പറയുന്നു. തുറസ്സായ പ്രദേശമാണ് എന്നതിനാൽ മേഖല പക്ഷികൾക്ക് ഏറെ സുരക്ഷിതമാണ്. അതിനാൽ, പക്ഷികൾക്ക് തങ്ങളെ ആക്രമിക്കാൻ വരുന്ന ശത്രുക്കളെ വളരെ ദൂരെനിന്നുതന്നെ കാണാനാകും. പക്ഷികൾക്ക് കുറുക്കന്മാരുടെ ഭീഷണിയും അപൂർവമാണ്. മറ്റു രാജ്യങ്ങളിലെ ചതുപ്പുനിലങ്ങൾ പലതും നികത്തിക്കഴിഞ്ഞു. അതിനാൽ, അത്തരം മേഖലകൾ പക്ഷികൾ കൈയൊഴിയുകയാണ്. അനുകൂല സാഹചര്യമായതിനാൽ ഒമാനിലെത്തുന്ന പക്ഷികളുടെ വരവ് ഇരട്ടിക്കുന്നുണ്ട്.
കടൽകാടകളുടെ ഇഷ്ടകേന്ദ്രമാണ് അൽവുസ്തയെന്ന് റിപ്പോർട്ട് പറയുന്നു.
ജനുവരിയെക്കാൾ നാലിരട്ടി കടൽ കാടകൾ മാർച്ചിൽ എത്തിയിട്ടുണ്ട്. എന്നാൽ, അങ്ങാടിക്കുരുവികൾ ജനുവരിയെക്കാൾ മാർച്ചിൽ 90 ശതമാനം കുറഞ്ഞിട്ടുണ്ട്. ഒാേലഞ്ഞാലികളുടെ എണ്ണവും മാർച്ചിൽ ജനുവരിയേക്കാൾ 80 ശതമാനം കുറഞ്ഞു. ഡൻലിൻ പക്ഷിയുടെ എണ്ണവും പകുതിയോളം കുറഞ്ഞു. വലിയ കാക്ക, കടൽകാക്ക എന്നിവയുടെ എണ്ണവും ജനുവരിയെക്കാൾ മാർച്ചിൽ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അൽവുസ്ത പക്ഷികേന്ദ്രത്തിലേക്കെത്തുന്ന ആയിരക്കണക്കിന് ദേശാടന പക്ഷികളുടെ വിവരങ്ങൾ സർവേയിലുടെ ശേഖരിക്കാൻ പഠനത്തിന് കഴിഞ്ഞിട്ടുണ്ട്. വിശദമായ റിപ്പോർട്ട് ഇൗ വർഷാവസാനത്തോടെ ലഭിക്കും. അൽ വുസ്ത ചതുപ്പുനില മേഖലയുടെ ശരിയായ നിയന്ത്രണത്തിന് ഇത് ഏറെ സഹായിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇൗ മേഖല സംരക്ഷിക്കാനുള്ള പുതിയ കാൽവെപ്പുകൾക്കും ഇത് ഉപകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.