ഒമാൻ തീരത്ത് വാണിജ്യ കപ്പലിനുനേരെ ആക്രമണം; 10 ഇന്ത്യൻ ജീവനക്കാരെ രക്ഷപ്പെടുത്തി; ഒരാളെ കാണാതായി
text_fieldsപ്രതീകാത്മക ചിത്രം
മസ്കത്ത്/ ന്യൂഡൽഹി: മേഖലയിൽ യു.എസ്-ഇറാൻ സംഘർഷം തുടരുന്നതിനിടെ ഒമാൻ തീരത്ത് സൈപ്രസ് പതാകയേന്തിയ വാണിജ്യ കപ്പൽ ജി.എഫ്.എസ് ഗാലക്സിക്കുനേരെ ആക്രമണം. സംഭവത്തെ തുടർന്ന് കപ്പലിൽ വൻ തോതിൽ തീപിടിത്തമുണ്ടായതായാണ് റിപ്പോർട്ട്.
കപ്പലിലുണ്ടായിരുന്ന 11 ഇന്ത്യൻ പൗരന്മാരിൽ 10 പേരെ ഒമാൻ അധികൃതർ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി മസ്കത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഒരാളെ കാണാതായിട്ടുണ്ട്. ഇയാൾക്കായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണെന്നും ഇന്ത്യൻ എംബസി അറിയിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും തിരച്ചിൽ -രക്ഷാപ്രവർത്തനങ്ങൾക്കായി ഒമാൻ അധികൃതരുമായും കപ്പലിന്റെ മാനേജ്‌മെന്റുമായും നിരന്തരം ഏകോപനം നടത്തുന്നുണ്ടെന്നും എംബസി വ്യക്തമാക്കി.
ജി.എഫ്.എസ് ഗാലക്സി കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. കപ്പലിലുണ്ടായിരുന്ന 11 ഇന്ത്യൻ പൗരന്മാരിൽ 10 പേരെയും ഇതിനകം രക്ഷപ്പെടുത്താൻ കഴിഞ്ഞതായി വ്യക്തമാക്കിയ മന്ത്രാലയം, ഒമാൻ അധികൃതരുടെ അടിയന്തര ഇടപെടലിന് നന്ദി അറിയിച്ചു. മേഖലയിൽ വാണിജ്യ കപ്പലുകൾക്ക് നേരെ തുടർച്ചയായി ആക്രമണമുണ്ടാകുന്നതിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കടുത്ത ആശങ്ക രേഖപ്പെടുത്തി.
അടിയന്തരമായി സംഘർഷങ്ങൾ ലഘൂകരിക്കണമെന്നും നയതന്ത്രപരമായ പരിഹാരത്തിനായുള്ള ചർച്ചകൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. രാജ്യാന്തര നിയമങ്ങൾ അനുസരിച്ച് അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള തടസ്സമില്ലാത്ത വ്യാപാരവും കപ്പൽ ഗതാഗതവും പുനഃസ്ഥാപിക്കേണ്ടതുണ്ടെന്നും വാണിജ്യ കപ്പലുകളെയും സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

