തട്ടിക്കൊണ്ടുപോയി പണം കവർന്നു; മൂന്നു സ്വദേശികളും വിദേശിയും പിടിയിൽ
text_fieldsമസ്കത്ത്: പൊലീസ് ചമഞ്ഞ് വീട്ടിൽ അതിക്രമിച്ച് കയറുകയും തട്ടിക്കൊണ്ടുപോവുകയും മർദിച്ച് 1000 റിയാൽ കവരുകയും ചെയ്ത കേസിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നു സ്വദേശികളും ഒരു ഏഷ്യൻ വംശജനുമാണ് പിടിയിലായതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. വടക്കൻ ബാത്തിന ഗവർണറേറ്റിലാണ് സംഭവം. പൊലീസ് ചമഞ്ഞ് ഇരയുടെ വീട്ടിൽ ഇവർ അതിക്രമിച്ച് കയറുകയായിരുന്നു. തുടർന്ന് വീട്ടിൽ പരിശോധന നടത്തിയശേഷം പണവും മൊബൈൽ ഫോണുകളും രണ്ടു വാച്ചുകളും കവർന്നു. ഇരയെ മർദിച്ച ശേഷം കാറിൽ കയറ്റി തോട്ടത്തിൽ കൊണ്ടുപോയി പൂട്ടിയിടുകയും ചെയ്തു. റെസിഡൻറ് കാർഡ് തിരികെ നൽകുന്നതിനും പുറത്തുവിടുന്നതിനുമായി ആയിരം റിയാലാണ് പ്രതികൾ ആവശ്യപ്പെട്ടത്. ഇൗ തുക നൽകി പുറത്തുവന്ന ശേഷം പൊലീസിൽ ഇര പരാതി നൽകുകയായിരുന്നു. തുടർന്ന് വടക്കൻ ബാത്തിന പൊലീസിെൻറ കുറ്റാന്വേഷണ വിഭാഗം സൊഹാറിൽനിന്ന് പ്രതികളെ പിടികൂടുകയായിരുന്നു.
പ്രതികൾ കുറ്റം സമ്മതിച്ചതായി പറഞ്ഞ പൊലീസ് ഇവർക്കുമേൽ പൊലീസ് ഉദ്യോഗസ്ഥർ ചമയൽ, കൊള്ള, അതിക്രമം എന്നീ കുറ്റങ്ങൾ ചുമത്തിയതായും അറിയിച്ചു. പൊലീസ് ചമഞ്ഞ് കവർച്ച നടത്തിയ സംഭവങ്ങൾ മുമ്പ് പലയിടങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതേ തുടർന്ന് ജാഗ്രത പാലിക്കണമെന്നും തട്ടിപ്പുകാരുടെ വലയിൽ വീഴരുതെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. വിദേശികളാണ് ഇത്തരം ‘പൊലിസ്’ ഒാഫിസർമാരുടെ ഇരകളിൽ ബഹുഭൂരിപക്ഷവും. പൊലീസ് ഒാഫിസർ ആണെന്നോ സി.െഎ.ഡി ആണെന്നോ പറഞ്ഞ് സാധാരണ വസ്ത്രങ്ങളിൽ വരുന്നവരോട് തിരിച്ചറിയൽ കാർഡ് ആവശ്യപ്പെടണം. കാർഡിലെ ചിത്രവും മുഖവും തമ്മിലെ സാമ്യത പരിശോധിക്കണമെന്നും നേരത്തേ അറിയിച്ചിരുന്നു. യൂനിഫോമിലുള്ള ചിത്രമാകും തിരിച്ചറിയൽ കാർഡിൽ ഉണ്ടാവുക. വന്നയാൾ പൊലീസ് ഒാഫിസറാണെന്ന് ഉറപ്പാക്കാതെ റെസിഡൻറ് കാർഡ് അടക്കം തിരിച്ചറിയൽ രേഖകൾ നൽകരുതെന്നും നിർദേശത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.