അമ്മദ് ഹാജിയുടെ മരണം : ഞെട്ടലോടെ ഒമാനിലെ സുഹൃത്തുക്കളും നാട്ടുകാരും
text_fieldsമത്ര: അവധിക്ക് പോയി നാട്ടില്‍ വെച്ച് കോവിഡ് ബാധിച്ച് മരിച്ച വാണിമേൽ സ്വദേശിയുടെ ഒാർമകളിൽ മസ്കത്തിലെ വാണിമേലുകാർ. വാദികബീറിൽ താമസിച്ചിരുന്ന നങ്ങാണ്ടി പുത്തൻപുരയിൽ അമ്മദ് ഹാജിയുടെ മരണം തിങ്കളാഴ്ച ഞെട്ടലോടെയാണ് സുഹൃത്തുക്കളും നാട്ടുകാരും കേട്ടത്.
കഫ്തീരിയ മേഖലയിൽ പ്രവര്‍ത്തിക്കുമ്പോഴും മികച്ച സംഘാടകനും നാട്ടിലെയുംം ഒമാനിലെയും മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുമൊക്കെയായിരുന്നു അമ്മദ്. നാട്ടിലെ മത-സാംസ്കാരിക മേഖലകളിലും നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു.
ഭൂമിവാതില്‍ക്കല്‍ ടൗണ്‍ പള്ളി, വാണിമേല്‍ നൂറുല്‍ഹുദാ മദ്റസ, ഒമാന്‍ വാണിമേല്‍ കെ.എം.സി.സി ഉപദേശക സമിതി അംഗം തുടങ്ങി നിരവധി സംഘടനാ ചുമതലകൾ ഉള്ള വ്യക്തി കൂടിയായിരുന്നു. ദീർഘകാലം മസ്കത്തിലെ വിവിധ ഭാഗങ്ങളില്‍ കഫ്തീരിയ നടത്തി വരുന്നയാളെന്ന നിലയിൽ മസ്കത്ത് മലയാളികള്‍ക്കിടയില്‍ സുപരിചിതനാണ്.
മൂന്ന് മാസം മുമ്പ് നാട്ടില്‍ പോയതായിരുന്നു. നാട്ടുകാര്‍ക്കിടയില്‍ കോവിഡ് ബോധവത്കരണവുമായി മുന്നിലുണ്ടായിരുന്ന ഇദ്ദേഹം ഒടുവിൽ രോഗബാധിതനാവുകയായിരുന്നു. ഭാര്യ: ആലത്താങ്കണ്ടി മറിയം. സുഫയ്യ, സുമയ്യ, സുഹൈലത്ത്, സുമൈന എന്നിവര്‍ മക്കളാണ്.
അമ്മദ് ഹാജിയുടെ അകാല വിയോഗം കനത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് വാണിമേല്‍ കൂട്ടായ്മ അംഗങ്ങള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

