ജോർഡൻ രാജാവിന് ഊഷ്മള വരവേൽപ്
text_fieldsമസ്കത്ത്: ദ്വിദിന സന്ദർശനത്തിനായെത്തിയ ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമൻ ഇബ്‌നു അൽ ഹുസൈന് സുൽത്താനേറ്റിൽ ഊഷ്മള വരവേൽപ് നൽകി. റോയൽ എയർപോർട്ടിലെത്തിയ രാജാവിനും രാജ്ഞി റാനിയ അൽ അബ്ദുല്ലക്കും പ്രതിനിധി സംഘത്തിനും സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണമാണ് നൽകിയത്.
അൽ ആലം പാലസ് കൊട്ടാരത്തിൽ സുൽത്താനും ജോർഡൻ രാജാവും ഔദ്യോഗിക കൂടിക്കാഴ്ചയും നടത്തി.
ഇരുരാജ്യങ്ങളും തമ്മിൽ ആഴത്തിൽ വേരൂന്നിയ ബന്ധങ്ങളെ കുറിച്ചും സഹകരണങ്ങൾ വർധിപ്പിക്കുന്നതിനെ കുറിച്ചും മറ്റും ചർച്ച ചെയ്തു. പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും
ഇരുനേതാക്കളും വിശകലനം ചെയ്തു. നേരത്തേ റോയൽ എയർപോർട്ടിൽ പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി, ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, വിദ്യാഭ്യാസ മന്ത്രി ഡോ മദീഹ ബിൻത് അഹമ്മദ് അൽ ഷിബാനി, ജോർഡനിലെ ഒമാൻ അംബാസഡർ ശൈഖ് ഹിലാൽ ബിൻ മർഹൂൻ അൽ മമാരി, ഒമാനിലെ ജോർഡൻ അംബാസഡർ അംജദ് അൽ ഖഹൈവി തുടങ്ങിയവർ ചേർന്നാണ് ജോർഡൻ രാജാവിനെ സ്വീകരിച്ചത്.
തുടർന്ന് ഒമാൻ റോയൽ ഗാർഡിന്റെ ഗാർഡ് ഓഫ് ഓണറിന്റെ രണ്ട് നിരകൾക്കിടയിലൂടെ കടന്ന്, സുൽത്താനും ജോർഡൻ രാജാവും സ്വീകരണഹാളിലേക്ക് പോയി.
ജോർഡൻ രാജാവിനെയും രാജ്ഞിയെയും കിരീടാവകാശിയെയും സുൽത്താന്റെ ജീവിതപങ്കാളിയും പ്രഥമ വനിതയുമായ അസ്സയ്യിദ അഹ്ദ് അബ്ദുല്ല ഹമദ് അൽ ബുസൈദിയും സ്വാഗതം ചെയ്തു. അൽ ആലം പാലസ് കൊട്ടാരത്തിൽ ഔദ്യോഗിക സ്വീകരണവും നൽകി. സുൽത്താൻ ജോർഡൻ രാജാവിനെ അനുഗമിക്കുന്ന ഔദ്യോഗിക പ്രതിനിധിസംഘത്തിലെ അംഗങ്ങളുമായി ഹസ്തദാനം നടത്തുകയും അവർക്ക് സുഖകരമായ താമസം ആശംസിക്കുകയും ചെയ്തു.
ജോർഡൻ രാജാവ്, രാജകുടുംബത്തിലെ ചില അംഗങ്ങൾ, സ്റ്റേറ്റ് കൗൺസിൽ, ശൂറ കൗൺസിൽ ചെയർമാന്മാർ, മന്ത്രിമാർ, സുൽത്താന്റെ ആംഡ് ഫോഴ്‌സ്, റോയൽ ഒമാൻ പൊലീസ് കമാൻഡർമാർ എന്നിവരുമായി ഹസ്തദാനം ചെയ്തു. ജോർഡൻ കിരീടാവകാശി അൽ ഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമൻ രാജകുമാരൻ, പ്രധാനമന്ത്രി ഡോ. ബിഷർ അൽ ഖസാവ്‌നെ, ഉപപ്രധാനമന്ത്രിയും വിദേശകാര്യ-പ്രവാസി മന്ത്രിയുമായ ഡോ. അയ്മൻ സഫാദി, രാജാവിന്റെ ഓഫിസ് ഡയറക്ടർ ഡോ. അയ്മൻ ജാഫർ ഹസ്സൻ, ഒമാനിലെ ജോർഡൻ അംബാസഡർ അംജദ് അൽ ഖഹൈവി, മറ്റ് ഉദ്യോഗസ്ഥർ എന്നിവരാണ് ജോർഡൻ രാജാവിനെ അനുഗമിക്കുന്ന സംഘത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.