ഒമാൻ ഉൾക്കടലിൽ അപകടത്തിൽപെട്ട രണ്ടു കപ്പലുകളിലെ 41 ഇന്ത്യൻ ജീവനക്കാരെ സുരക്ഷിതരായി നാട്ടിലേക്ക് അയച്ചു
text_fieldsഎം.ടി സെറ്റബെല്ലോ ചരക്കുകപ്പലിൽനിന്ന് രക്ഷപ്പെടുത്തിയ ഇന്ത്യൻ ജീവനക്കാരുമായി ഒമാനിലെ ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ കൂടിക്കാഴ്ച നടത്തുന്നു, എം.ടി സെറ്റബെല്ലോ ചരക്കുകപ്പലിൽനിന്ന് രക്ഷപ്പെടുത്തിയ ഇന്ത്യൻ ജീവനക്കാരുമായി ഒമാനിലെ ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ കൂടിക്കാഴ്ച നടത്തുന്നു
മസ്കത്ത്: ഒമാൻ ഉൾക്കടലിൽ അപകടത്തിൽപെട്ട രണ്ട് കപ്പലുകളിലെ 41 ഇന്ത്യൻ ജീവനക്കാരെ മസ്കത്തിലെ ഇന്ത്യൻ എംബസി മുഖേന സുരക്ഷിതരായി നാട്ടിലേക്ക് അയച്ചു. എം.ടി സെറ്റബെല്ലോ, എം.ടി ജൽവീർ എന്നീ ചരക്കുകപ്പലുകളിലെ ജീവനക്കാരെയാണ് ഇന്ത്യയിൽ തിരികെയെത്തിച്ചത്. ജീവനക്കാരെ ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ നേരിട്ട് കണ്ട് ആശംസകൾ അറിയിച്ചു.
ഒമാനിലെ സുഹാർ തീരത്ത് നിന്നും ഏകദേശം 30 നോട്ടിക്കൽ മൈൽ അകലെയാണ് പലാവു പതാകയേന്തിയ എം.ടി സെറ്റബെല്ലോ അപകടത്തിൽപെട്ടത്. സംഭവത്തിൽ മൂന്നു പേർ മരണപ്പെട്ടിരുന്നു. അടിയന്തരമായി ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്ററിനെ വിവരമറിയിച്ചതിനെ തുടർന്ന് ഒമാൻ അധികൃതർ അടിയന്തര രക്ഷാപ്രവർത്തനവും തെരച്ചിലും നടത്തുകയായിരുന്നു. കപ്പലിലുണ്ടായിരുന്ന 24 ൽ 21 ഇന്ത്യൻ ജീവനക്കാരെയും വിജയകരമായി രക്ഷപ്പെടുത്തി.
ജൂൺ 11ന് പുലർച്ചെയാണ് ‘എം ടി ജൽവീർ’കപ്പൽ ഒമാനിലെ ഷിനാസ് തുറമുഖത്തിന് സമീപം കടലിൽ അപകടത്തിൽപെടുന്നത്. ചരക്കുകപ്പലിലെ 20 ജീവനക്കാരെയും റോയൽ ഒമാൻ നേവിയുടെ സഹായത്തോടെ രക്ഷപ്പെടുത്തുകയായിരുന്നു. ഒമാൻ അധികൃതരുമായി ചേർന്ന് ഇന്ത്യൻ എംബസി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയായിരുന്നു. കപ്പലിലുണ്ടായിരുന്ന 20 ഇന്ത്യൻ നാവികരെയും ഒരു തരത്തിലുള്ള പരുക്കുകളും കൂടാതെ സുരക്ഷിതമായി കരയിലെത്തിക്കാൻ ഈ സംയുക്ത നീക്കത്തിലൂടെ സാധിച്ചു. കരയിലെത്തിച്ച ജീവനക്കാർക്ക് താമസം, ഭക്ഷണം, അടിയന്തര യാത്രാ രേഖകൾ എന്നിവ ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിൽ വേഗത്തിൽ ലഭ്യമാക്കിയിരുന്നു. ഇന്ത്യയിലേക്കുള്ള മടക്കയാത്ര സൗകര്യങ്ങളും എംബസി പൂർത്തിയാക്കി. പ്രവാസികളായ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷക്കും ക്ഷേമത്തിനുമായി എംബസി സദാ പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

