36 വർഷത്തെ പ്രവാസം; ഹരിദാസൻ മടങ്ങുന്നു
text_fieldsഹരിദാസൻ
മസ്കത്ത്: 36 വർഷത്തെ പ്രവാസം മതിയാക്കി റൂവിയിൽ റെഡിമെയ്ഡ് വ്യാപാരസ്ഥാപനം നടത്തുന്ന വടകര വില്ല്യാപ്പള്ളി സ്വദേശി ഹരിദാസൻ നാട്ടിലേക്ക് മടങ്ങുന്നു. 18ാം തീയതി രാവിലെയുള്ള വിമാനത്തിലാണ് മടക്കം.
ജീവിതത്തിെൻറ പ്രധാനഭാഗം ചെലവിട്ട മസ്കത്തിനോട് വിട പറയുേമ്പാൾ ഹൃദയത്തിൽ തേങ്ങൽ അനുഭവപ്പെടുന്നതായി ഹരിദാസൻ പറയുന്നു. 1985 നവംബർ അഞ്ചിനാണ് ഹരിദാസൻ ദാർസൈത്തിൽ ടെയ്ലറായി എത്തുന്നത്. വടകര മയ്യന്നൂർ സ്വദേശിയായ പുത്തലത്ത് രവിയുടെ കടയിലായിരുന്നു ജോലി. ഒമാനി തൊപ്പികൾ തുന്നലായിരുന്നു ജോലി. ജോലിക്കെത്തി വൈകാതെയായിരുന്നു ഒമാെൻറ പതിനഞ്ചാം ദേശീയ ദിനാഘോഷം. ഒമാെൻറ ചരിത്രത്തിലെ ഏറ്റവും വലിയ ദേശീയ ദിനാഘോഷമായിരുന്നു അതെന്ന് ഹരിദാസൻ ഒാർമിക്കുന്നു. രാജ്യം മുഴുവൻ കൊടി തോരണങ്ങൾകൊണ്ടും മറ്റും അലങ്കരിച്ചത് ഇപ്പോഴും ഇദ്ദേഹത്തിെൻറ മനസ്സിലുണ്ട്.
രണ്ടു വർഷത്തിനു ശേഷം റൂവിയിൽ സ്വന്തമായി റെഡിമെയ്ഡ് ഡ്രസുകൾ തയ്ച്ച് വിൽപന നടത്തുന്ന സ്ഥാപനം ആരംഭിച്ച് ബിസിനസ് രംഗത്തേക്ക് വരികയായിരുന്നു. ആദ്യം ലളിതമായ രീതിയിൽ ആരംഭിച്ച സ്ഥാപനം പിന്നീട് വളരുകയായിരുന്നു. സ്വന്തമായി റെഡിമെയ്ഡ് ഉൽപന്നങ്ങൾ ഉണ്ടാക്കി വിതരണം നടത്തുന്ന മൊത്ത വ്യാപാര സ്ഥാപനമായി അത് വളർന്നു. പിന്നീട് റൂവിയിൽ ഹൈ ലുക് എന്ന പേരിൽ റെഡിമെയ്ഡ് കടയും ആരംഭിച്ചു.
തുടക്കകാലത്തൊക്കെ റൂവി ഏറെ ജന നിബിഡമായിരുന്നെന്ന് ഹരിദാസൻ ഒാർമിക്കുന്നു. അക്കാലത്ത് റൂവിയിലെ പപ്പു മാർക്കറ്റായിരുന്നു പ്രധാന ബിസിനസ് കേന്ദ്രം. പപ്പു മാർക്കറ്റിൽ കൂടിയിരുന്ന് രാഷ്ട്രീയ ചർച്ചകൾ നടത്താറുണ്ടായിരുന്നു.
സി.പി.ഐ അനുഭാവി ആയിരുന്ന താൻ ചർച്ചകളിൽ ഒമാനിലെ ഒറ്റ സി.പി.ഐക്കാരൻ എന്നാണ് അറിയപ്പെട്ടിരുന്നതെന്ന് ഹരിദാസൻ ഓർക്കുന്നു. ഒമാനിലെത്തി പത്തു വർഷത്തിന് ശേഷമാണ് സി.പി.ഐ അനുകൂല സംഘടനയായ മൈത്രി മസ്കത്ത് രൂപവത്കരിച്ചതെന്ന് അദ്ദേഹം ഒാർക്കുന്നു. തെൻറ റൂമിലായിരുന്നു രൂപവത്കരണയോഗം. ആരംഭകാലത്ത് സംഘടനയുടെ ജോ.സെക്രട്ടറിയായിരുന്നു. പിന്നീട് സംഘടനയിൽ സജീവമായിരുന്നെങ്കിലും േജാലിപരമായ കാരണങ്ങളാൽ നേതൃരംഗത്തുണ്ടായിരുന്നില്ല.
രാജ്യത്ത് വീശിയടിച്ച ഗോനുവാണ് മനസ്സിൽ ഏറെ തങ്ങി നിൽക്കുന്നത്. ഗോനു കാരണം വാദിഹത്താത്ത് അടക്കമുള്ള മേഖലകളിൽ നിരവധി പേർ ഏറെ പ്രയാസം അനുഭവിച്ചിരുന്നു.
റൂവിയിലെ ചില വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സഹായത്തോടെ ഗോനുക്കാലത്ത് മൂന്നു ദിവസം വിവിധ ഭാഗങ്ങളിൽ ഭക്ഷണം എത്തിക്കാൻ കഴിഞ്ഞത് മനസ്സിൽ ഇപ്പോഴും തങ്ങി നിൽക്കുന്നതയി അദ്ദേഹം പറഞ്ഞു. നാട്ടിൽ സാമൂഹിക പ്രവർത്തനങ്ങളിൽ മുഴുകിനിന്ന കാലത്താണ് ഒമാനിലേക്ക് വരുന്നത്. അന്ന് ഗൾഫിൽ
പോവാൻ തീരെ താൽപര്യമില്ലാത്ത വ്യക്തിയായിരുന്നു. എന്നാൽ സാഹചര്യങ്ങൾ തന്നെ ഗൾഫുകാരനാക്കുകയായിരുന്നെന്ന് ഹരിദാസൻ പറയുന്നു.
നാട്ടിൽ തിരിച്ചു പോയാൽ സാമൂഹിക സാംസ്കാരിക പ്രവർത്തനത്തിൽ മുഴുകാനാണ് പരിപാടിയെന്നും അദ്ദേഹം പറഞ്ഞു. ഭാര്യ: റീന, മക്കൾ: യദുദാസ്, ശ്രദ്ധദാസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

