ഒമാൻ എക്രോസ് ഏജസ് മ്യൂസിയം സന്ദർശിച്ചത് 3.50 ലക്ഷം ആളുകൾ
text_fieldsഒമാൻ എക്രോസ് ഏജസ് മ്യൂസിയം
മസ്കത്ത്: കഴിഞ്ഞ വർഷം ഒമാൻ എക്രോസ് ഏജസ് മ്യൂസിയം സന്ദർശിച്ചത് 3,50,000 പേർ. ഇതിൽ 95 ശതമാനവും സ്വദേശികളായിരുന്നു. ഒമാന്റെ ഭൂമിശാസ്ത്രപരമായ രൂപങ്ങൾ, ചരിത്രം, പൈതൃകങ്ങൾ എന്നിവയിലൂടെ ശ്രദ്ധേയമായ പ്രദർശനങ്ങൾക്കൊപ്പം ദാഖിലിയ ഗവർണറേറ്റിന്റെ ഹൃദയഭാഗത്തുള്ള മ്യൂസിയത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനമാണ് ഈ വിജയത്തിന് കാരണമെന്ന് ഡയറക്ടർ ജനറൽ അൽ-യഖ്സാൻ ബിൻ അബ്ദുല്ല അൽ ഹാർത്തി പറഞ്ഞു. സ്കൂളുകൾ, കോളജുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിൽ നിന്നുള്ള ഫീൽഡ് ട്രിപ്പുകൾ ഉൾപ്പെടെ എല്ലാ ഗവർണറേറ്റുകളിൽ നിന്നും സന്ദർശകരെത്തിയിരുന്നെന്നും മ്യൂസിയം ഡയറക്ടർ ജനറൽ പറഞ്ഞു.
പൊതു അവധി ദിനങ്ങളിൽ നല്ല തിരക്കായിരുന്നു ഇവിടെ അനുഭവപ്പെട്ടിരുന്നത്. സന്ദർശന സമയം നീട്ടുക, അധിക ജീവനക്കാരെ നിയമിക്കുക തുടങ്ങിയ നടപടികളോടൊയിരുന്നു ഇത്തരം സന്ദർഭങ്ങളിൽ സന്ദർശകരെ മ്യൂസിയം വരവേറ്റിരുന്നത്.
ഒമാന്റെ വിവിധ കാലഘട്ടങ്ങളുടെ ചരിത്രത്തിലേക്ക് വാതിൽ തുറക്കുന്ന മ്യൂസിയം ദാഖിലിയ ഗവർണറേറ്റിലെ മന വിലായത്തിലാണുള്ളത്. 2023 മാർച്ച് 13ന് ആണ് സുൽത്താൻ ഹൈതം ബിൻ താരിഖാണ് നാടിന് സമർപ്പിച്ചത്.സുൽത്താനേറ്റിന്റെ വിവിധ ഘട്ടങ്ങളിലെ ചരിത്രം, സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ വൈവിധ്യം എന്നിവ പകർന്നുനൽകുന്ന മേഖലയിലെതന്നെ ഏറ്റവും വലിയ മ്യൂസിയമാണിത്.
ഗാലറികൾ, ലൈബ്രറി, ഓഡിറ്റോറിയം, കഫേകൾ, സാമൂഹിക, ഗവേഷണ ഇടങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. സ്ഥിരമായി പ്രദർശനം നടത്താനായി 9,000 ചതുരശ്ര മീറ്റർ സ്ഥലമാണ് നീക്കിവെച്ചിട്ടുള്ളത്.
ചരിത്രാതീത കാലത്തെ ആദ്യ കുടിയേറ്റക്കാരിൽ തുടങ്ങി ആധുനിക ഒമാന്റെ വിശേഷങ്ങളിലൂടെ കടന്നുപോകുന്ന കാഴ്ചകളാണു സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്. വിവിധ കാലഘട്ടങ്ങളിലെ രാജവംശങ്ങൾ, നാഗരികതകൾ, ഒമാന്റെ മുന്നേറ്റങ്ങളും നേട്ടങ്ങളും എന്നിവ ഇവിടെനിന്നു മനസ്സിലാക്കാനാകും.
പരേതനായ സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ കീഴിൽ രാജ്യത്തിന്റെ ശ്രദ്ധേയമായ സാമ്പത്തിക, സാങ്കേതിക, രാഷ്ട്രീയ, സാമൂഹിക നവീകരണം പ്രവർത്തനങ്ങളുടെ നീണ്ട ചരിത്രമാണ് ‘നവോത്ഥാന ഗാലറി’യിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിവിധ സന്ദർശകർക്ക് ആസ്വാദ്യകരവും വിദ്യാഭ്യാസപരവുമായ മ്യൂസിയം അനുഭവം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള സംവേദനാത്മക ഓഡിയോ-വിഷ്വൽ വിവരണവും ഉണ്ട്. അന്തരിച്ച മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ രാജകീയ ഉത്തരവിനെ തുടർന്നു 2015 ജൂലൈ 14നാണ് പദ്ധതിക്കു തറക്കല്ലിടുന്നത്.
ശനി മുതൽ വ്യാഴം വരെ ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെയുള്ള സമയങ്ങളിൽ ഇവിടെ എത്താം. പ്രധാന ഗേറ്റ്, വിജ്ഞാന കേന്ദ്രം തുടങ്ങിയവ രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു വരെ തുറക്കും. അടക്കുന്നതിന് അരമണിക്കൂർ മുമ്പുവരെ പ്രവേശനം അനുവദിക്കും. സ്വദേശികൾക്കും ജി.സി.സി പൗരന്മാർക്കും ഒരു റിയാലും പ്രവാസികൾക്ക് രണ്ടു റിയാലുമായിരിക്കും പ്രവേശന ഫീസ്. വിനോദസഞ്ചാരികൾ അഞ്ചു റിയാൽ നൽകണം.
60 വയസ്സും അതിൽ കൂടുതലുമുള്ള മുതിർന്ന വ്യക്തികൾ, ആറ് വയസ്സിന് താഴെയുള്ള കുട്ടികൾ, 25 വയസ്സും അതിൽ താഴെയുമുള്ള വിദ്യാർഥികൾ (സാധുവായ വിദ്യാർഥി ഐഡിയോടെ) ഉൾപ്പെടെ ചില ഗ്രൂപ്പുകൾക്ക് സൗജന്യ പ്രവേശനം അനുവദിക്കും. ഇ-പേമെന്റ് രീതികളാണ് മ്യൂസിയത്തിൽ ഒരുക്കിയത്. ടിക്കറ്റുകൾ വാങ്ങുമ്പോഴോ പരിസരത്ത് മറ്റേതെങ്കിലും ഇടപാടുകൾ നടത്തുമ്പോഴോ ഇലക്ട്രോണിക് പേയ്മെന്റിനുള്ള സൗകര്യങ്ങളുണ്ടെന്ന് ഉറപ്പുവരുത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

