Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബജറ്റിന് സുല്‍ത്താന്‍...

ബജറ്റിന് സുല്‍ത്താന്‍ അംഗീകാരം നല്‍കി; കമ്മി മൂന്നു ശതകോടി റിയാല്‍

text_fields
bookmark_border
ബജറ്റിന് സുല്‍ത്താന്‍ അംഗീകാരം നല്‍കി; കമ്മി മൂന്നു ശതകോടി റിയാല്‍
cancel

മസ്കത്ത്: 2017ലെ ഒമാന്‍ പൊതുബജറ്റിന് ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അംഗീകാരം നല്‍കി. 11.7 ശതകോടി റിയാലാണ് അടുത്ത വര്‍ഷം ചെലവ് പ്രതീക്ഷിക്കുന്നത്. വരുമാനമാകട്ടെ 8.7 ശതകോടി റിയാലും. മൂന്നു ശതകോടി റിയാലാണ് കമ്മി. ഇത് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കുറവാണ്. അസംസ്കൃത എണ്ണയില്‍നിന്നും 4,450 ദശലക്ഷം റിയാലും പ്രകൃതി വാതകത്തില്‍നിന്ന് 1,660 ദശലക്ഷം റിയാലുമാണ് വരുമാനം പ്രതീക്ഷിക്കുന്നത്. 
ബാക്കി മറ്റു സ്രോതസ്സുകളില്‍നിന്ന് സമാഹരിക്കാമെന്ന് പ്രതീക്ഷിക്കുന്നു. എണ്ണ വില ബാരലിന് 45 ഡോളര്‍ എന്ന നിരക്കിലാണ് ബജറ്റ് തയാറാക്കിയിട്ടുള്ളത്.  എണ്ണവില വര്‍ധിക്കുന്നത് ഒമാന്‍ സാമ്പത്തിക വ്യവസ്ഥക്ക് അനുകൂലമായി ഭവിക്കുകയും കമ്മി കുറക്കാന്‍ സഹായിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എണ്ണവില വര്‍ധനവിലൂടെ നൂറു ദശലക്ഷം റിയാലിന്‍െറ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. പൊതു ചെലവില്‍ 200 ദശലക്ഷം റിയാലിന്‍െറ കുറവുമുണ്ട്.  നിലവിലെ ബജറ്റ് കമ്മി അന്താരാഷ്ട്ര വായ്പയിലൂടെ പരിഹരിക്കാനാണ് നീക്കം. ഇതില്‍ 2,100 ദശലക്ഷം റിയാല്‍ അന്താരാഷ്ട്ര ഫണ്ടുകളില്‍നിന്ന് വായ്പയെടുക്കും. 400 ദശലക്ഷം റിയാല്‍ ആഭ്യന്തര വിപണിയില്‍നിന്നാകും വായ്പയെടുക്കുക. 500 ദശലക്ഷം റിയാല്‍ സ്റ്റേറ്റ് ജനറല്‍ റിസര്‍വ് ഫണ്ടില്‍നിന്നും വായ്പയെടുക്കാന്‍ സുല്‍ത്താന്‍ അനുമതി നല്‍കി. കമ്മിയുടെ 60 ശതമാനത്തിലധികം നികത്താനുള്ള തുക വിദേശ മാര്‍ക്കറ്റുകളില്‍നിന്ന് ബോണ്ടുകള്‍ വഴിയായിരിക്കും കടം എടുക്കുക. രണ്ടു പതിറ്റാണ്ടിനിടെ കഴിഞ്ഞവര്‍ഷമാണ് ഒമാന്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍നിന്ന് ആദ്യമായി ബോണ്ട് വഴി പണം കടമെടുത്തത്. പുതിയ ബജറ്റിലെ കമ്മി കുറക്കാന്‍ ചെലവുകള്‍ വെട്ടിക്കുറക്കാന്‍ ധനകാര്യ മന്ത്രാലയം ശ്രമം നടത്തിയിട്ടുണ്ട്. മൊത്തം ചെലവില്‍ അഞ്ചു ശതമാനം കുറച്ചാണ് ബജറ്റ് തയാറാക്കുന്നത്. 
അതിനാല്‍തന്നെ ബജറ്റ് കമ്മി ഈ വര്‍ഷം കുറവാണ്. കഴിഞ്ഞവര്‍ഷത്തെ ബജറ്റില്‍ വരുമാനം 8.6 ശതകോടി റിയാലും ചെലവ് 11.9 ശതകോടി റിയാലുമായിരുന്നു. 2015നെ അപേക്ഷിച്ച് പൊതുചെലവില്‍ 11 ശതമാനത്തിന്‍െറ കുറവാണ് കഴിഞ്ഞവര്‍ഷമുണ്ടായത്. ബാരലിന് 45 ഡോളര്‍ കണക്കാക്കി തയാറാക്കിയ ബജറ്റില്‍ 3.3 ശതകോടി റിയാലായിരുന്നു പ്രതീക്ഷിത കമ്മി. 
എന്നാല്‍, വര്‍ഷത്തിന്‍െറ ആദ്യപകുതിയില്‍ എണ്ണവില നിശ്ചിത നിരക്കിലും താഴെ പോയതിനാല്‍ ബജറ്റ് കമ്മി ഏറെ ഉയര്‍ന്നിരുന്നു. ലഭ്യമായ ഒടുവിലത്തെ കണക്കനുസരിച്ച് ആദ്യ പത്തു മാസത്തെ ബജറ്റ് കമ്മി 4.8 ശതകോടി റിയാലാണ്. 
ഈ വര്‍ഷം പൊതുചെലവ് കുറക്കുന്നതിന്‍െറ ഭാഗമായി ശമ്പളം പെട്ടെന്ന് വെട്ടിക്കുറക്കാന്‍ സാധ്യതയില്ല. എന്നാല്‍, ബോണസ് അടക്കമുള്ള മറ്റു ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കാന്‍ സാധ്യതയുണ്ട്. കമ്മി കുറക്കാന്‍ മറ്റു നിരവധി നടപടികളും നടപ്പാക്കാന്‍ ഇനിയും സാധ്യതയുണ്ട്. കഴിഞ്ഞവര്‍ഷം ഇന്ധനത്തിന്‍േറത് അടക്കം നിരവധി സബ്സിഡികള്‍ എടുത്തുകളഞ്ഞെങ്കിലും ബജറ്റ് കമ്മി വര്‍ധിക്കുകയാണുണ്ടായത്. 
അതിനാല്‍, ഈ വര്‍ഷവും കമ്മി പ്രതീക്ഷക്കപ്പുറം പോകാതിരിക്കാന്‍ കരുതലോടെയാണ് അധികൃതര്‍ നീങ്ങുന്നത്. വരുമാനം വര്‍ധിപ്പിക്കുന്നതിന്‍െറ ഭാഗമായി ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികളുടെ റോയല്‍റ്റി നിരക്കുകള്‍ 12 ശതമാനമായി ഉയര്‍ത്തിക്കൊണ്ട് സര്‍ക്കാര്‍ വ്യാഴാഴ്ച ഉത്തരവിറക്കിയിരുന്നു. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ചില സര്‍ക്കാര്‍ കമ്പനികള്‍ സ്വകാര്യവത്കരിക്കാനും സര്‍ക്കാറിന് പദ്ധതിയുണ്ട്. ഇത് വഴി രണ്ടു ദശലക്ഷം റിയാല്‍ ലാഭിക്കാന്‍ കഴിയുമെന്ന് ധനകാര്യ മന്ത്രാലയം കണക്കുകൂട്ടുന്നു. 
മസ്കത്ത് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ കമ്പനിയുടെ 50 ശതമാനം ഷെയറുകള്‍ വില്‍പന നടത്തുന്നതും അധികൃതരുടെ പരിഗണനയിലുണ്ട്. സ്വകാര്യ മേഖലക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുകയും അതുവഴി സാമ്പത്തികനില മെച്ചപ്പെടുത്താനും അധികൃതര്‍ ശ്രമം നടത്തും. 
ഒമാനൊപ്പം  സൗദി അറേബ്യ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലും കമ്മി ബജറ്റാണുള്ളത്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story