Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഎണ്ണ വിലയിടിവ്...

എണ്ണ വിലയിടിവ് : ബജറ്റ്കമ്മി നാലു ശതകോടി  റിയാല്‍ കവിഞ്ഞു

text_fields
bookmark_border
എണ്ണ വിലയിടിവ് : ബജറ്റ്കമ്മി നാലു ശതകോടി  റിയാല്‍ കവിഞ്ഞു
cancel

മസ്കത്ത്: എണ്ണവിലയിടിവ് രാജ്യത്തിന്‍െറ സാമ്പത്തിക സന്തുലനാവസ്ഥയെ ബാധിക്കുന്നതിന്‍െറ സൂചനകള്‍ നല്‍കി ബജറ്റ് കമ്മി കുതിക്കുന്നു. 
ഈ വര്‍ഷം ആദ്യ ഏഴുമാസങ്ങളിലെ കണക്കെടുക്കുമ്പോള്‍ ബജറ്റ് കമ്മി നാലു ശതകോടി റിയാല്‍ കവിഞ്ഞതായി ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്‍െറ കണക്കുകള്‍ വ്യക്തമാക്കുന്നു. ജൂലൈ അവസാനത്തെ കണക്കെടുക്കുമ്പോള്‍ 4.023 ശതകോടി റിയാലാണ് ബജറ്റ് കമ്മി. കഴിഞ്ഞവര്‍ഷത്തെ 2.39 ശതകോടി റിയാലില്‍നിന്ന് 68.3 ശതമാനത്തിന്‍െറ വര്‍ധനയാണ് ബജറ്റ് കമ്മിയില്‍ ഉണ്ടായത്. 
ഈ വര്‍ഷം ജനുവരിയില്‍ ബജറ്റ് തയാറാക്കുമ്പോള്‍ 3.3 ശതകോടി റിയാലായിരുന്നു പ്രതീക്ഷിത കമ്മി. എന്നാല്‍, എണ്ണവില പ്രതീക്ഷിത നിലവാരത്തിലേക്ക് ഉയരാഞ്ഞതിനാലാണ് ബജറ്റ് കമ്മിയില്‍ റെക്കോഡ് വര്‍ധനവുണ്ടായത്.  
നിലവില്‍ പ്രാദേശിക, അന്താരാഷ്ട്ര വിപണികളില്‍നിന്ന് കടമെടുത്താണ് സര്‍ക്കാര്‍ കമ്മി മറികടക്കുന്നതെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു. എണ്ണയില്‍നിന്നുള്ളതാണ് ഒമാന്‍െറ വരുമാനത്തില്‍ ഭൂരിഭാഗവും. ജൂലൈ വരെയുള്ള കണക്കെടുക്കുമ്പോള്‍ എണ്ണവരുമാനത്തില്‍ 46.1 ശതമാനത്തിന്‍െറ കുറവാണ് ഉണ്ടായത്. കഴിഞ്ഞവര്‍ഷം സമാന കാലയളവില്‍ എണ്ണയില്‍നിന്ന് 3.326 ശതകോടി റിയാല്‍ വരുമാനം ലഭിച്ചപ്പോള്‍ ഈ വര്‍ഷം അത് 1.794 ശതകോടി റിയാലായി കുറഞ്ഞു. കഴിഞ്ഞവര്‍ഷം ഒമാനി എണ്ണക്ക് ബാരലിന് ശരാശരി 60.2 ഡോളര്‍ ലഭിച്ചപ്പോള്‍ ഈ വര്‍ഷത്തെ ആദ്യ എട്ടുമാസങ്ങളില്‍ ശരാശരി വില 37.6 ഡോളറായിരുന്നു. പ്രകൃതിവാതകത്തില്‍നിന്നുള്ള വരുമാനമാകട്ടെ മൂന്നര ശതമാനം കുറഞ്ഞ് 778.9 ദശലക്ഷം റിയാലായി. 
എണ്ണ ബാരലിന് 45 ഡോളര്‍ പ്രതീക്ഷിത വില കണക്കാക്കിയാണ് ഈ വര്‍ഷമാദ്യം ബജറ്റ് പ്രഖ്യാപിച്ചത്. എന്നാല്‍ ലഭിച്ചത് 16 ശതമാനം കുറവ് വിലയാണ്. പൊതു ചെലവില്‍ ഇക്കാലയളവില്‍ 3.3 ശതമാനത്തിന്‍െറയും കുറവുണ്ടായി. 
കഴിഞ്ഞവര്‍ഷം 6,889.9 ദശലക്ഷം റിയാലായിരുന്ന പൊതു ചെലവ് 6,663.8  ദശലക്ഷം റിയാലായാണ് കുറഞ്ഞത്. സാമ്പത്തിക ഞെരുക്കത്തിന്‍െറ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ചെലവുചുരുക്കല്‍ നടപടികളിലേക്ക് കടക്കാനിടയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കൂടുതല്‍ വിഭാഗങ്ങളില്‍ സബ്സിഡികള്‍ എടുത്തുകളയാനുള്ള സാധ്യത സാമ്പത്തിക വിദഗ്ധര്‍ തള്ളിക്കളയുന്നില്ല. എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിനായി ഒമാന്‍ ഏറെ നിക്ഷേപങ്ങളാണ് നടത്തിവരുന്നത്. 
വ്യവസായിക, മൈനിങ്, ടൂറിസം മേഖലകളില്‍നിന്ന് വരുമാന വര്‍ധനവുണ്ടാക്കുകയാണ് ലക്ഷ്യം. 
എന്നാല്‍, വരുമാനവര്‍ധന ലക്ഷ്യമിട്ടുള്ള എണ്ണയിതര മേഖലയിലെ നിക്ഷേപങ്ങള്‍ ഫലം നല്‍കാന്‍ കാത്തിരിക്കേണ്ടിവരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പക്ഷം. 
വരുമാനത്തിലെ ഇടിവ് നികത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ക്രൂഡോയില്‍ ഉല്‍പാദനം വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ആദ്യ എട്ടുമാസത്തെ കണക്കെടുക്കുമ്പോള്‍ ക്രൂഡോയില്‍ ഉല്‍പാദനത്തില്‍ 3.1 ശതമാനത്തിന്‍െറ വര്‍ധനയാണ് വരുത്തിയത്. പ്രതിദിനം 10,03,200 ബാരല്‍ എന്ന തോതില്‍ 244.79 ദശലക്ഷം ബാരലാണ് ഉല്‍പാദിപ്പിച്ചത്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oil drop
Next Story