Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവിനിമയനിരക്ക് 176...

വിനിമയനിരക്ക് 176 കടന്നു; പ്രവാസികള്‍ ആഹ്ളാദത്തില്‍

text_fields
bookmark_border
വിനിമയനിരക്ക് 176 കടന്നു; പ്രവാസികള്‍ ആഹ്ളാദത്തില്‍
cancel
മസ്കത്ത്: രൂപയുടെ വിനിമയനിരക്ക് വീണ്ടും ഉയര്‍ന്ന് റിയാലിന് 176.40  രൂപ എന്ന നിരക്കിലത്തെി. ആയിരം രൂപക്ക് അഞ്ചു റിയാല്‍ 667 ബൈസയാണ് ഒമാനിലെ വിനിമയ സ്ഥാപനങ്ങള്‍ കഴിഞ്ഞദിവസം ഈടാക്കിയത്. 
ഈവര്‍ഷം ഫെബ്രുവരി 28ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. വിനിമയനിരക്ക് ഉയരുന്നത് പ്രവാസികളില്‍ ആഹ്ളാദം പരത്തിയിട്ടുണ്ട്. ഇതോടെ, ബാങ്കിലും മറ്റും കരുതിവെച്ചിരുന്ന സംഖ്യ ഇന്ത്യയിലേക്ക് അയക്കാന്‍ തുടങ്ങി. 
നിലവിലുള്ള അവസ്ഥയില്‍ റിയാലിന്‍െറ വിനിമയനിരക്ക് ഇനിയും ഉയരാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.  അമേരിക്കന്‍ ഡോളര്‍ ശക്തിപ്രാപിക്കുന്നതാണ് വിനിമയനിരക്ക് ഉയരാന്‍ കാരണം. ഡോളര്‍ ശക്തിപ്രാപിക്കുന്നതോടെ ഏഷ്യയിലെയും യൂറോപ്പിലെയും എല്ലാ കറന്‍സികളെയും തകര്‍ച്ച ബാധിച്ചിട്ടുണ്ട്. യൂറോ, ബ്രിട്ടീഷ് പൗണ്ട് തുടങ്ങിയവയെയും തകര്‍ച്ച ബാധിച്ചു. യൂറോ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിലേക്ക് നീങ്ങുകയാണ്. ഈവര്‍ഷം ഏപ്രിലില്‍ 1.1053 ഡോളര്‍ വിലയുണ്ടായിരുന്ന യൂറോ 1.0715 ആയി കുറഞ്ഞിട്ടുണ്ട്. ചൈനീസ് കറന്‍സിയായ യൂവാന്‍ കഴിഞ്ഞദിവസം മൂല്യം കുറച്ചിരുന്നു. വിനിമയനിരക്ക് ഉയര്‍ന്ന് 178.50 രൂപ കടക്കുകയാണെങ്കില്‍ അത് റിയാലിന് ലഭിക്കുന്ന ചരിത്രത്തിലെതന്നെ ഉയര്‍ന്ന നിരക്കായി മാറും. അമേരിക്കയില്‍ ട്രംപ് വിജയിച്ചതോടെ സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പാക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഇതുകാരണം ബോണ്ടുകള്‍ക്കുള്ള പലിശവിഹിതം വര്‍ധിച്ചു. ഡിസംബറോടെ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. കാല്‍ ശതമാനമെങ്കിലും പലിശ നിരക്ക് വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതാണ് ഡോളര്‍ കൂടുതല്‍ ശക്തമാവാന്‍ കാരണം. നിലവിലുള്ള സാഹചര്യത്തില്‍ വിനിമയനിരക്ക് ഇനിയും ഉയരാനാണ് സാധ്യതയെന്ന് അല്‍ ജദീദ് എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ ബി. രാജന്‍ പറഞ്ഞു. റിയാലിന് 177 മുതല്‍ 178 രൂപ വരെ എത്തും. എന്നാല്‍, ഡിസംബര്‍ 30ന് ശേഷം വിനിമയ നിരക്ക് എന്താവുമെന്ന് പ്രവചിക്കാന്‍ കഴിയില്ളെന്നും അദ്ദേഹം പറയുന്നു.         മോദി സര്‍ക്കാര്‍ എടുക്കുന്ന സാമ്പത്തിക നടപടികളുടെ അടിസ്ഥാനത്തിലായിരിക്കും വിനിമയ നിരക്ക് ഉയരുകയും താഴുകയും ചെയ്യുക. ഇന്ത്യയില്‍ പണലഭ്യത കുറഞ്ഞതടക്കമുള്ള കാരണങ്ങളാല്‍ ഇന്ത്യന്‍ ഓഹരി വിപണി ഇടിയുകയാണ്. പല മേഖലകളിലും നടപടികള്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ത്യയിലേക്കുള്ള പണമൊഴൂക്ക് കുറഞ്ഞതും ഓഹരി വിപണിയെ ബാധിക്കുന്നുണ്ട്. നടപടികള്‍ ഭയന്ന് ഇന്ത്യന്‍ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന ഫോറിന്‍ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ഇന്‍വെസ്റ്റേഴ്സ് പിന്‍മാറുന്നതും ഓഹരി വിപണിക്ക് തിരിച്ചടിയാവുന്നുണ്ട്. എന്നാല്‍, വിനിമയ നിരക്ക് ഇനിയും വല്ലാതെ ഉയരാന്‍ സാധ്യതയില്ളെന്ന് ഗ്ളോബല്‍ മണി എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ ആര്‍. മധുസൂദനന്‍ പറഞ്ഞു. ഇനിയും വിനിമയനിരക്ക് വര്‍ധിക്കുകയാണെങ്കില്‍ റിസര്‍വ് ബാങ്ക് ഇടപെടും. വിനിമയനിരക്ക് വര്‍ധിച്ചതോടെ നാട്ടിലേക്ക് അയക്കുന്ന സംഖ്യയില്‍ വന്‍ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പത്തുമുതല്‍ 15 ശതമാനം വരെ വര്‍ധനയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ദിവസങ്ങളില്‍ ഇന്ത്യയിലേക്ക് വന്‍ പണമൊഴുക്കുണ്ടാവുമെന്ന് മറ്റു വിനിമയ സ്ഥാപന അധികൃതരും പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story