Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹത്ത അതിര്‍ത്തി വഴി...

ഹത്ത അതിര്‍ത്തി വഴി യു.എ.ഇയിലേക്ക്  കടക്കാന്‍ ഇ-വിസ കര്‍ശനമാക്കി

text_fields
bookmark_border
ഹത്ത അതിര്‍ത്തി വഴി യു.എ.ഇയിലേക്ക്  കടക്കാന്‍ ഇ-വിസ കര്‍ശനമാക്കി
cancel

മസ്കത്ത്: ഹത്ത അതിര്‍ത്തി വഴി യു.എ.ഇയിലേക്ക് പോകുന്ന ഒമാനിലെ വിദേശികളായ താമസക്കാര്‍ക്ക് ഇ-വിസ കര്‍ശനമാക്കി. ജൂണ്‍ 15 മുതലാണ് നിയമം കര്‍ക്കശമാക്കിയത്. വിസ ഓണ്‍ അറൈവല്‍ സംവിധാനം നിര്‍ത്തലാക്കിയതായും ഇ-വിസ നിര്‍ബന്ധമാണെന്നും കാണിച്ച് ഹത്ത അതിര്‍ത്തിയില്‍ ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫെയേഴ്സ് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചു. അതേസമയം, അബൂദബിയുടെ കീഴിലുള്ള മറ്റ് അതിര്‍ത്തികളില്‍ നിയമം കര്‍ക്കശമാക്കിയിട്ടുണ്ടോയെന്നത് സംബന്ധിച്ച് വ്യക്തമല്ല.  കഴിഞ്ഞ ഏപ്രില്‍ 29 മുതല്‍ ഇ-വിസ സംവിധാനം നിര്‍ബന്ധമാക്കിയിരുന്നെങ്കിലും റോഡ് അതിര്‍ത്തികളില്‍ കര്‍ക്കശമാക്കിയിരുന്നില്ല. ഇ-വിസയില്ലാത്തവര്‍ക്കും വിസ അടിച്ചുനല്‍കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി പേരെയാണ് ഹത്ത അതിര്‍ത്തിയില്‍നിന്ന് വിസയില്ലാത്തതിനാല്‍ തിരിച്ചയച്ചത്. 15ാം തീയതി രാവിലെ ഏഴ് മണിക്ക് ഹത്തയില്‍ എത്തിയ മത്രയിലെ കച്ചവടക്കാരനായ സാദിഖിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഫജീറിനെ ഇ-വിസയില്ലാത്തതിനാല്‍ തിരിച്ചയച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന് മസ്കത്തിലേക്ക് തിരിച്ചുപോകേണ്ടിവന്നു. രാവിലെ അപേക്ഷിക്കുകയും വൈകീട്ട് മൂന്നുമണിയോടെ വിസ ലഭിക്കുകയും ചെയ്തതായി സാദിഖ് പറഞ്ഞു. തുടര്‍ന്ന് പിറ്റേദിവസം മാത്രമാണ് ഫജീറിന് ദുബൈയില്‍ എത്താന്‍ കഴിഞ്ഞത്. 14ാം തീയതി ദുബൈക്ക് പോകാന്‍ എത്തിയ തങ്ങളോടും പിറ്റേദിവസം മുതല്‍ ഇ-വിസയില്ളെങ്കില്‍ കടത്തിവിടില്ളെന്ന് അറിയിച്ചതായി മത്രയില്‍ കച്ചവടക്കാരനായ സക്കീറും പറഞ്ഞു. വിമാനമാര്‍ഗം  യാത്ര ചെയ്യുന്നവര്‍ക്ക് ഇ-വിസ നിര്‍ബന്ധമാണെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. ഇ-വിസ കൈയില്‍ ഇല്ലാത്തവരെ വിമാനം കയറാന്‍ അനുവദിക്കുന്നില്ല. റോഡ് മാര്‍ഗം യാത്രചെയ്യുന്നവര്‍ക്കും ഇ-വിസ നിര്‍ബന്ധമാണെന്ന് ഏപ്രില്‍ അവസാനം യു.എ.ഇ അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും ഹത്തയടക്കം ചെക്പോസ്റ്റുകളില്‍ നിയമം കര്‍ക്കശമാക്കിയിരുന്നില്ല. വിമാനത്താവളങ്ങളിലെയും അതിര്‍ത്തികളിലെയും വിസ അടിക്കാനുള്ള തിരക്കും ക്യൂവും ഒഴിവാക്കുകയാണ് ഇ-വിസ കൊണ്ട് ലക്ഷ്യമിടുന്നത്. എന്നാല്‍, യു.എ.ഇയുമായി കരാറുള്ള 46 രാജ്യങ്ങള്‍ക്ക് ഈ നിയമം ബാധകമല്ല. ബ്രിട്ടന്‍, യൂറോപ്യന്‍ യൂനിയന്‍ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാര്‍  ഇതില്‍ ഉള്‍പ്പെടും. ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇ-വിസാ സൗകര്യമോ ഓണ്‍ അറൈവല്‍ വിസ സൗകര്യമോ ഉപയോഗപ്പെടുത്താവുന്നതാണ്. 
എന്നാല്‍, ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല. ഒമാനില്‍നിന്ന് യു.എ.ഇയിലേക്ക് പോവുന്ന യാത്രക്കാരുടെ എണ്ണം ഈ വര്‍ഷം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ 3,22,000 പേരാണ് ഒമാനില്‍നിന്ന് യു.എ.ഇ സന്ദര്‍ശിക്കാനത്തെിയത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 32 ശതമാനം കൂടുതലാണിത്.  കഴിഞ്ഞ വര്‍ഷംതന്നെ നിയമം നടപ്പാക്കാന്‍ യു.എ.ഇ അധികൃതര്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ചില സാങ്കേതിക തകരാറുകള്‍ നിമിത്തം നിയമം നടപ്പാക്കുന്നത് നീട്ടിവെക്കുകയായിരുന്നു. പലര്‍ക്കും അപേക്ഷകള്‍ പൂരിപ്പിക്കാനും അപ്ലോഡ് ചെയ്യാനും പ്രയാസമുണ്ടായിരുന്നു. ഇ-വിസ കര്‍ക്കശമാക്കിയത് ഒമാനില്‍നിന്ന് പതിവായി യു.എ.ഇയിലേക്ക് സാധനങ്ങളെടുക്കാന്‍ പോകുന്ന കച്ചവടക്കാരെയാണ് പ്രയാസത്തിലാക്കുക. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman visa
Next Story