Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനെ സൈപ്രസിന്...

ഒമാനെ സൈപ്രസിന് സമീപമത്തെിക്കുമെന്ന് പഠനം

text_fields
bookmark_border

മസ്കത്ത്: 250 ദശലക്ഷം വര്‍ഷത്തിനുശേഷമുള്ള ഭൂപടത്തില്‍ ഒമാന്‍െറ സ്ഥാനം ഇന്ന് കിഴക്കന്‍ മെഡിറ്ററേനിയന്‍ സമുദ്രത്തിനടുത്തുള്ള സൈപ്രസിന് സമീപമായിരിക്കുമെന്ന് ഭൗമശാസ്ത്രജ്ഞനും സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ജിയോളജി വകുപ്പ് മേധാവിയുമായ പ്രഫ. സോബി ജാബിര്‍ നാസിര്‍. ടെക്ടോണിക് ചലനങ്ങള്‍ നിമിത്തമുള്ള ‘റെഡ് സീ റിഫ്റ്റ്’ എന്ന പ്രതിഭാസമാണ് ഇതിന് കാരണമെന്നും കള്‍ച്ചറല്‍ സെന്‍ററില്‍ നടന്ന പരിപാടിയില്‍ ‘ഒമാന്‍െറ ഭൗമചരിത്രം, ഭാവിയും വര്‍ത്തമാനവും’ എന്ന പഠന റിപ്പോര്‍ട്ട് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘റെഡ് സീ റിഫ്റ്റ്’ മൂലം വര്‍ഷത്തില്‍ മൂന്നു സെ.മീറ്റര്‍ എന്ന തോതിലാണ് ഭൗമാന്തര്‍ ഭാഗത്തെ ഫലകങ്ങള്‍ വികസിക്കുന്നത്. 1000 വര്‍ഷമത്തെുമ്പോള്‍ 30 മീറ്ററായിരിക്കും വികസനം. ഈ ചലനം ഒമാനെ ഇന്നത്തെ സൈപ്രസിന് സമീപം കൊണ്ടത്തെിക്കും. അന്ന് ലോകം മുമ്പുണ്ടായിരുന്നപോലെ ഒരൊറ്റ വലിയ ഭൂഖണ്ഡം എന്ന നിലയിലാകുമെന്നും പ്രഫ. നാസിര്‍ പറഞ്ഞു. 
ഒന്നായി കിടന്നിരുന്ന സ്ഥലത്തുനിന്ന് ഭൂഖണ്ഡങ്ങള്‍ രൂപംകൊള്ളാന്‍ ആരംഭിച്ചത് ഏകദേശം 3.7 ശതകോടി വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. എന്നാല്‍, ഒമാന്‍ അടങ്ങുന്ന സ്ഥലം രൂപം കൊള്ളാന്‍ ആരംഭിച്ചത് ഏകദേശം ആയിരം ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് അറേബ്യന്‍ ഉപദ്വീപിനൊപ്പമാണ്. പ്ളേറ്റ് ടെക്ടോണിക്സ് സിദ്ധാന്തപ്രകാരം ഭൂമധ്യരേഖയില്‍നിന്ന് തെക്കുമാറി ഇന്ന് ബ്രസീല്‍ നില്‍ക്കുന്ന സ്ഥലത്തിനടുത്താണ് ഒമാന്‍ ഉണ്ടായിരുന്നത്. ഭൂഖണ്ഡാന്തര ചലനത്തിന്‍െറ ഫലമായി പിന്നീട് ഇത് ഇന്ന് ആസ്ട്രേലിയയും ന്യൂസിലന്‍ഡും നില്‍ക്കുന്ന സ്ഥലത്തേക്കത്തെി. ഏതാണ്ട് 300 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ് ഇന്നത്തെ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന് മധ്യഭാഗത്ത് എവിടെയോ ആയിരുന്നു ഒമാന്‍െറ സ്ഥാനം. അവിടെനിന്നാണ് ഇന്ന് നില്‍ക്കുന്ന സ്ഥലത്തേക്ക് എത്തിയത്. വാദി ബനീ ഖൈറൂസ് ഭാഗത്തെ പാറകളില്‍ കണ്ടത്തെിയ ജലപാതത്തിന്‍െറ പാടുകള്‍ക്ക് 500 ദശലക്ഷം വര്‍ഷം പഴക്കം മാത്രമേ ഉള്ളൂവെന്ന് പഠനത്തില്‍ തെളിഞ്ഞിരുന്നു. 
മസ്കത്ത് പണ്ട് കടലില്‍ മുങ്ങിക്കിടന്നിരുന്ന സ്ഥലമാണെന്നതിന്‍െറ നിരവധി തെളിവുകളും ലഭിച്ചിട്ടുണ്ട്. മിര്‍ബാത്തിലും ദോഫാറിലും ഒമാനിലെ ഏറ്റവും പഴകിയ പാറക്കെട്ടുകളും കണ്ടത്തെിയിരുന്നു. 
ജബല്‍ മിഷ്ത്തിലെ കടല്‍ അഗ്നിപര്‍വതങ്ങളുടെ അവശിഷ്ടങ്ങളും കടലിനടിയില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റ രാജ്യമാണ് ഒമാന്‍ എന്നതിന്‍െറ തെളിവാണ് നല്‍കുന്നതെന്ന് നാസിര്‍ പറഞ്ഞു. ഭൗമചരിത്രത്തിന് ആയിരം ദശലക്ഷം വര്‍ഷത്തിന്‍െറ പഴക്കമുണ്ടെങ്കിലും ഒരു രാഷ്ട്രം എന്ന നിലയില്‍ 3000 ബി.സി.മുതലുള്ള ചരിത്രമാണ് ഒമാനുള്ളത്. 
പര്‍വതങ്ങളിലും മരുഭൂമികളിലും വാദികളിലും കടലിലുമെല്ലാം ഒമാന്‍െറ ഭൗമചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഭൗമചരിത്രം പഠനവിധേയമാക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഏറ്റവും നല്ല പരീക്ഷണശാലയാകും ഒമാന്‍. മറ്റ് രാഷ്ട്രങ്ങളില്‍ അവശിഷ്ടങ്ങള്‍ കുഴിച്ചുമൂടുകയോ കാലാവസ്ഥാ മാറ്റങ്ങളും മറ്റും മൂലം ഇല്ലാതാവുകയോ ചെയ്തതായും പ്രഫസര്‍ നാസിര്‍ പറയുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman
Next Story