Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാന്‍ അംബാസഡറുടെ...

ഒമാന്‍ അംബാസഡറുടെ വസതിയില്‍ ബോംബിട്ടിട്ടില്ളെന്ന് സഖ്യസേന

text_fields
bookmark_border
മസ്കത്ത്: യമന്‍ തലസ്ഥാനമായ സന്‍ആയിലെ ഒമാന്‍ അംബാസഡറുടെ ഒൗദ്യോഗിക വസതിയില്‍ ബോംബിട്ടതായ ആരോപണം സൗദി നേതൃത്വത്തിലുള്ള സഖ്യസേന നിഷേധിച്ചു. ഹൂതികളുടെ നിയന്ത്രണത്തിലുള്ള യമനി ആഭ്യന്തര മന്ത്രാലയം കെട്ടിടമാണ് ലക്ഷ്യംവെച്ചതെന്നും മറിച്ചുള്ള ആക്ഷേപങ്ങള്‍ ശരിയല്ളെന്നും സഖ്യസേനയുടെ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അഹ്മദ് അല്‍ അസ്സീരിയെ ഉദ്ധരിച്ച് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 
സന്‍ആയുടെ നിയന്ത്രണം കൈയാളുന്ന ഹൂതികള്‍ ആഭ്യന്തര മന്ത്രാലയത്തിന്‍െറ കെട്ടിടങ്ങള്‍ സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണ്. കെട്ടിടങ്ങള്‍ ആക്രമണങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ക്കുപയോഗിക്കുന്നത് നിരീക്ഷിച്ചു വരുകയായിരുന്നു. ഇതു സംബന്ധിച്ച ഏതന്വേഷണത്തിനും തയാറാണെന്ന് വ്യക്തമാക്കിയ അസ്സീരി ഒമാന്‍ അംബാസഡറുടെ വസതി തകര്‍ത്തത് ഹൂതി മോര്‍ട്ടാര്‍ ഷെല്ല് ആയിരിക്കാമെന്നും കൂട്ടിച്ചേര്‍ത്തു. 
മോര്‍ട്ടാര്‍ വീഴ്ചയും വിമാനത്തില്‍നിന്നുള്ള ആക്രമണവും വ്യത്യസ്തമാണെന്നും ഇക്കാര്യം തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
കഴിഞ്ഞ ദിവസം മസ്കത്തിലെ സൗദി അംബാസഡര്‍ ഈദ് മുഹമ്മദ് അല്‍ തഖാഫിയെ വിളിച്ച്  ഒമാന്‍ വിദേശകാര്യ മന്ത്രാലയം ആക്രമണം സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. നയതന്ത്ര മേഖലകള്‍ ആക്രമിക്കാതിരിക്കുകയെന്നത് അന്താരാഷ്ട്ര മര്യാദകളുടെ ഭാഗമാണ്. ഇതിന്‍െറ കടുത്ത ലംഘനമാണ് അംബാസഡറുടെ വസതിക്കെതിരായ ആക്രമണം. കനത്ത നാശമുണ്ടാക്കിയ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതിനൊപ്പം ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്തതും ഒമാന്‍െറ യമനിലെ താല്‍പര്യങ്ങളെ ഹനിക്കുന്നതുമായ ആക്രമണം സംബന്ധിച്ച് വിശദീകരണം നല്‍കേണ്ടതുണ്ട്. 
സൗദി അറേബ്യക്ക് സാധ്യമായ എല്ലാ വിധ സഹായങ്ങളും നല്‍കാന്‍ ഒമാന്‍ ഒരുക്കമാണ്. എന്നാല്‍, നീണ്ടുപോകുന്ന യുദ്ധം മേഖലയുടെ ഭദ്രതക്കുതന്നെ ഭീഷണിയാണെന്നും കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. 
ആക്രമണം സംബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മേഖലക്കുതന്നെ ഭീഷണിയായ ആക്രമണം അവസാനിപ്പിക്കാന്‍ യു.എന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും ഒമാന്‍ ആവശ്യപ്പെട്ടിരുന്നു. 
ഒമാനി സൈബര്‍ ആക്ടിവിസ്റ്റുകളുടെ നേതൃത്വത്തില്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഹാഷ് ടാഗ് കാമ്പയിന്‍ ആരംഭിച്ചിരുന്നു. 17,000ത്തോളം ട്വീറ്റുകളാണ് ഈ ഹാഷ്ടാഗില്‍ ഉണ്ടായത്. യമനിലെ രക്തച്ചൊരിച്ചില്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്നും ട്വിറ്ററില്‍ ആവശ്യമുയര്‍ന്നു. 
വെള്ളിയാഴ്ച രാവിലെയാണ് ഒമാന്‍ അംബാസഡര്‍ ബദര്‍ അല്‍ മാന്ദാരിയുടെ സന്‍ആയിലെ വസതി ആക്രമണത്തില്‍ തകര്‍ന്നത്. 
ആക്രമണത്തില്‍ ആളപായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഹൂതികള്‍ കഴിഞ്ഞ വര്‍ഷം സന്‍ആയുടെ അധികാരം പിടിച്ചെടുത്തശേഷം യമനിലെ ഒമാന്‍ എംബസിയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. സൗദി നേതൃത്വത്തിലുള്ള സഖ്യസേനയില്‍ പങ്കാളികളല്ലാത്ത ഏക ജി.സി.സി രാഷ്ട്രമാണ് ഒമാന്‍. ആക്രമണമല്ല ചര്‍ച്ചകളിലൂടെയാണ് യമനിലെ രാഷ്ട്രീയപ്രശ്നത്തിന് പരിഹാരം കാണേണ്ടതെന്നാണ് ഒമാന്‍െറ പക്ഷം. 
യു.എന്നിന്‍െറ മധ്യസ്ഥതയില്‍ യമന്‍ സര്‍ക്കാറും ഹൂതികളുമായി നടന്ന മധ്യസ്ഥചര്‍ച്ചകള്‍ക്ക് ഒമാന്‍ ആതിഥേയത്വം വഹിച്ചിരുന്നു. 
തുടര്‍ ചര്‍ച്ചകള്‍ക്കായി ഹൂതി സംഘം ഞായറാഴ്ച സന്‍ആയില്‍നിന്ന് പുറപ്പെട്ടതായി യമന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story