Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘എല്‍ നിനോ’ വരുന്നു; ...

‘എല്‍ നിനോ’ വരുന്നു; ഒമാനില്‍ കനത്ത മഴക്ക് സാധ്യത

text_fields
bookmark_border
‘എല്‍ നിനോ’ വരുന്നു;  ഒമാനില്‍ കനത്ത മഴക്ക് സാധ്യത
cancel
മസ്കത്ത്: കാലാവസ്ഥാ പ്രതിഭാസമായ ‘എല്‍ നിനോ’യുടെ ഫലമായി ഒമാനില്‍ കനത്ത മഴക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ശക്തമായ മഴ പ്രതീക്ഷിക്കണമെന്ന് പബ്ളിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു. 
സ്പാനിഷ് ഭാഷയില്‍നിന്നാണ് എല്‍ നിനോ എന്ന പേരുണ്ടായത്. ഉണ്ണിയേശു, ശിശു എന്നൊക്കെയാണ് ഈ പദം അര്‍ഥമാക്കുന്നത്. കിഴക്ക്, മധ്യ ശാന്തസമുദ്രങ്ങളുടെ ഉപരിതലത്തിലെ താപനില ക്രമാതീതമായി വര്‍ധിക്കുന്നതിനാലാണ് ഈ പ്രതിഭാസമുണ്ടാകുന്നത്. 
മൂന്നുമുതല്‍ അഞ്ചു വര്‍ഷം വരെയുള്ള ഇടവേളയിലാണ് കാലാവസ്ഥയില്‍ വന്യമായ വ്യതിയാനം വരുത്തുന്ന ഈ പ്രതിഭാസം കണ്ടുവരുന്നത്. ശാന്തസമുദ്രത്തില്‍ രൂപം കൊള്ളുന്നതാണെങ്കിലും ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ മുഴുവന്‍ നാശം വിതക്കാന്‍ ശേഷിയുള്ളതാണ് എല്‍നിനോ. ഭൗമാന്തരീക്ഷം തകിടംമറിക്കുന്നതിനാല്‍ വിവിധ രാഷ്ട്രങ്ങളില്‍ വരള്‍ച്ച, പേമാരി, വെള്ളപ്പൊക്കം, ചുഴലിക്കൊടുങ്കാറ്റ്, അതിശൈത്യം തുടങ്ങിയവക്ക് ഇത് വഴിവെക്കും. കാര്‍ഷികവിളകളുടെ നഷ്ടത്തിനും പ്രകൃതിനാശത്തിനും വഴിവെക്കുന്ന എല്‍ നിനോയുടെ വരവ് ലോകരാഷ്ട്രങ്ങള്‍ ഭീതിയോടെയാണ് കാണാറ്. 
ശാന്തസമുദ്ര മേഖലയില്‍ എല്‍ നിനോ ശക്തിപ്പെടുന്നത് സംബന്ധിച്ച് കഴിഞ്ഞ മേയില്‍ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അഞ്ചു വര്‍ഷത്തെ ഇടവേളക്കുശേഷമാണ് ശക്തമായ ‘എല്‍ നിനോ’ രൂപപ്പെട്ടത്. മുന്നറിയിപ്പിനെ തുടര്‍ന്ന് ചില രാജ്യങ്ങള്‍ ‘എല്‍നിനോ’ കെടുതികളില്‍നിന്ന് രക്ഷപ്പെടാന്‍ മുന്നൊരുക്കം ആരംഭിച്ചു.
 1997ലാണ് ഏറ്റവും ശക്തമായ എല്‍ നിനോ രൂപപ്പെട്ടതെന്ന് പബ്ളിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ ഗവേഷണ കേന്ദ്രത്തിലെ ഡോ. സഈദ് അല്‍ സര്‍മി പറഞ്ഞു. സമുദ്രോപരിതലത്തിന്‍െറ താപനില അന്ന് രണ്ട് ഡിഗ്രി സെല്‍ഷ്യസാണ് ഉയര്‍ന്നത്. ഇതേ തുടര്‍ന്നുണ്ടായ കാലാവസ്ഥാ മാറ്റമാണ് ഗോനുവിന്‍െറ രൂപത്തില്‍ ഒമാനില്‍ ആഞ്ഞടിച്ചത്. വെള്ളപ്പൊക്കത്തില്‍ 78 പേര്‍ മരിക്കുകയും ശതകോടി അമേരിക്കന്‍ ഡോളറിന്‍െറ നഷ്ടമുണ്ടാവുകയും ചെയ്തതായാണ് കണക്കുകള്‍. 
ഒടുവിലത്തെ പഠനങ്ങളനുസരിച്ച് സമുദ്രോപരിതലത്തിലെ താപനില രണ്ടു ഡിഗ്രിയിലധികം ഉയര്‍ന്നിരിക്കുകയാണെന്ന് അല്‍ സര്‍മി പറഞ്ഞു. 1997നേക്കാള്‍ വലുതും ശക്തിയേറിയതുമായ മഴയുണ്ടാകാന്‍ സാധ്യതയുണ്ട്. ഇനിയും വര്‍ധിക്കാനിടയുള്ളതിനാല്‍ മഴയുടെ അളവ് പ്രവചിക്കാന്‍ കഴിയില്ല. സെപ്റ്റംബര്‍ ആദ്യ വാരം മസ്കത്തിലും രാജ്യത്തിന്‍െറ വടക്കന്‍ ഭാഗത്തുമുണ്ടായ മഴ എല്‍നിനോ ഒമാനോട് കൂടുതല്‍ അടുക്കുന്നതിന്‍െറ സൂചനയാണ്. നിരന്തര ബോധവത്കരണം ഉണ്ടായിട്ടും ഈ മഴയില്‍ ആറുപേരാണ് ഒഴുക്കില്‍പെട്ട് മരിച്ചത്. മസ്കത്തിലും വടക്കന്‍ പ്രദേശങ്ങളിലുമായി 31പേര്‍ ഒഴുക്കില്‍പ്പെടുകയും ചെയ്തു. ഇവരെ സിവില്‍ ഡിഫന്‍സ്, പൊലീസ് അധികൃതരത്തെിയാണ് രക്ഷിച്ചത്. ഒമാനോട് അടുത്തുകിടക്കുന്ന ഗള്‍ഫ് രാജ്യങ്ങളെയും എല്‍നിനോ ബാധിച്ചേക്കാമെന്ന് അല്‍ സര്‍മി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം നിരീക്ഷിക്കാന്‍ സലാല, ഫഹൂദ്, റാസ് അല്‍ ഹദ്ദ്, ദുഖം എന്നീ സ്ഥലങ്ങളിലായി നാലു റഡാറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അഞ്ചാമത്തെ റഡാര്‍ മസ്കത്തില്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ്. മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളുടെ കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങളുമായി ഇതിനെ ബന്ധിപ്പിക്കുമെന്നും അല്‍ സര്‍മി അറിയിച്ചു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story