Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജയിലിന്‍െറ...

ജയിലിന്‍െറ ഇരുട്ടില്‍നിന്ന് ഉമ്മര്‍ മടങ്ങി; പ്രിയപ്പെട്ടവരുടെ ചാരത്തേക്ക്

text_fields
bookmark_border

മസ്കത്ത്: ഒരുനിമിഷത്തെ കൈയബദ്ധം കോഴിക്കോട് നടുവണ്ണൂര്‍ ചപ്പാരപ്പറമ്പില്‍ ഉമ്മറിന് നഷ്ടപ്പെടുത്തിയത് ഒരു വ്യാഴവട്ടത്തെ ജീവിതമാണ്. കൈവിട്ടുപോയ ജീവിതം തിരികെനല്‍കണമെന്ന ഇദ്ദേഹത്തിന്‍െറയും പ്രിയപ്പെട്ടവരുടെയും  ഉള്ളുരുകിയ പ്രാര്‍ഥനകളുടെ ഫലമെന്നവണ്ണം കാരാഗൃഹത്തില്‍നിന്ന് മോചിതനായി. നബിദിനത്തിന്‍െറ ഭാഗമായി സുല്‍ത്താന്‍ മാപ്പുനല്‍കി വിട്ടയച്ച 308 പേരിലുള്ള 55കാരനായ ഇദ്ദേഹവുമുണ്ട്. ശിക്ഷാ കാലാവധി കഴിയാന്‍ ഇനിയും രണ്ടരവര്‍ഷം ബാക്കിനില്‍ക്കുന്നുണ്ട്. ഇന്ന് പുലര്‍ച്ചെയുള്ള വിമാനത്തില്‍ ഇദ്ദേഹം നാട്ടിലേക്ക് തിരിച്ചു. 1981ല്‍ 24ാം വയസ്സിലാണ് ഉമ്മര്‍ പ്രവാസജീവിതം ആരംഭിച്ചത്. പ്രവാസജീവിതം രണ്ടു പതിറ്റാണ്ട് പിന്നിടവെയാണ് ജീവിതത്തിന്‍െറ പ്രതീക്ഷകള്‍ മുഴുവന്‍ ഇരുട്ടിലാക്കിയ സംഭവമുണ്ടാകുന്നത്. സഹപ്രവര്‍ത്തകനായ പാലക്കാട് കല്ലടിപൊട്ട സ്വദേശി പള്ളിപ്പറമ്പില്‍ മുഹ്യിദ്ദീനെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് 15 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടത്. അറബ് വേള്‍ഡ് റസ്റ്റാറന്‍റിലെ ജീവനക്കാരായിരുന്നു ഇരുവരും. 2003 ജൂണ്‍ 10നാണ് കേസിനാസ്പദമായ സംഭവം. ജോലിസംബന്ധമായ തര്‍ക്കമാണ് കൊലപാതകത്തിലത്തെിയത്. തര്‍ക്കം മൂത്ത് കൈയാങ്കളിയിലത്തെിയപ്പോള്‍  പിടിവലിക്കിടയില്‍ അബദ്ധത്തില്‍ പച്ചക്കറി അരിയുന്ന കത്തികൊണ്ട് മുഹ്യിദ്ദീന് കുത്തേല്‍ക്കുകയായിരുന്നു. ഗുരുതരമായി മുറിവേറ്റ മുഹ്യിദ്ദീനെ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഉമ്മ ഖദീജയും ഭാര്യ ആരിഫയും മക്കളായ ഹാരിസും ഹാഫിസും ഉമ്മറിന്‍െറ വരവ് കാത്തിരിക്കുകയാണ്. ജയിലിലാകുമ്പോള്‍ മൂത്തമകന് 12 വയസ്സും രണ്ടാമത്തെയാള്‍ക്ക് എട്ടുവയസ്സുമായിരുന്നു. നാട്ടില്‍നിന്നുപോയി ഒരു വര്‍ഷവും മൂന്നു മാസവും കഴിഞ്ഞാണ് കേസില്‍പെട്ട് ജയിലിലാകുന്നതെന്ന് ഭാര്യ ആരിഫ പറഞ്ഞു. 
മസ്കത്തിലുള്ള സഹോദരിയുടെ മക്കളും മറ്റും ചേര്‍ന്നാണ് കേസ് നടത്തിയത്. മാപ്പപേക്ഷക്കൊപ്പം കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് 5000 റിയാലിന് തുല്യമായ തുക നല്‍കി ശിക്ഷാ ഇളവ് നല്‍കുന്നതില്‍ കുഴപ്പമില്ളെന്ന സാക്ഷ്യപത്രവും ഇന്ത്യന്‍ എംബസിയുടെ കമ്യൂണിറ്റി വെല്‍ഫെയര്‍ വിഭാഗം മുഖേന സമര്‍പ്പിച്ചിരുന്നു. 
ജയിലിലായിരിക്കെ ഒരുമാസവും രണ്ടു മാസവുമൊക്കെ കൂടുമ്പോള്‍ മാത്രമാണ് ടെലിഫോണില്‍ വിളിച്ചിരുന്നത്. കഴിഞ്ഞ രണ്ടു മാസമായി വിളിച്ചിരുന്നില്ല. തുടര്‍ന്ന് മോചിതനായി എന്നറിയിച്ച് എംബസിയില്‍നിന്ന് ബുധനാഴ്ച റഹീം സാര്‍ വിളിക്കുകയായിരുന്നു. ശിക്ഷാ കാലാവധി കഴിയുംമുമ്പ് വിട്ടയച്ച സുല്‍ത്താനോടും ഒമാന്‍ സര്‍ക്കാറിനോടും ഇന്ത്യന്‍ എംബസി അധികൃതരോടുമുള്ള നന്ദി പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണെന്ന് ഉമ്മര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. മൂത്തമകന് ഇതുവരെ സ്ഥിരജോലിയായിട്ടില്ല. രണ്ടാമത്തെ മകന്‍ ബിരുദപഠനം പൂര്‍ത്തിയാക്കി നില്‍ക്കുകയാണ്. 
തലചായ്ക്കാന്‍ വീട് നിര്‍മിക്കാന്‍ മാത്രമാണ് പ്രവാസംകൊണ്ട് സാധിച്ചത്. നാട്ടിലത്തെിയശേഷം ഒരു വ്യാഴവട്ടം മുമ്പ് നഷ്ടമായ ജീവിതം തിരികെപ്പിടിക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്ന് ഉമ്മര്‍ പറഞ്ഞു. കെ.ഐ.എ ആഭിമുഖ്യത്തില്‍ വസ്ത്രങ്ങളും മറ്റു സാധനങ്ങളും വാങ്ങിനല്‍കിയാണ് ഉമ്മറിനെ യാത്രയയച്ചത്. എംബസിയാണ് ഉമ്മറിന്‍െറ ടിക്കറ്റ് എടുത്തുനല്‍കിയത്. 
സുല്‍ത്താന്‍െറ കാരുണ്യത്തില്‍ മോചിതരായ 308 തടവുകാരില്‍ 13 ഇന്ത്യക്കാരാണുള്ളത്. ഇതില്‍ ഉമ്മറടക്കം നാലുപേര്‍ മലയാളികളും. മറ്റു മലയാളികള്‍ ശിക്ഷാ കാലാവധി കഴിയാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കുന്നവരാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman
Next Story