Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഖരീഫ് സീസണ്‍...

ഖരീഫ് സീസണ്‍ അവസാനിക്കാന്‍ ഒരുമാസം; സഞ്ചാരികള്‍ ഒഴുകുന്നു

text_fields
bookmark_border
ഖരീഫ് സീസണ്‍ അവസാനിക്കാന്‍  ഒരുമാസം; സഞ്ചാരികള്‍ ഒഴുകുന്നു
cancel
മസ്കത്ത്: ദോഫാറിലെ ഖരീഫ് സീസണ്‍ അവസാനിക്കാന്‍ ഒരുമാസം മാത്രം ബാക്കിനില്‍ക്കെ സലാലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിച്ചു. അറബ് ഉപദ്വീപിലെ മറ്റു പ്രദേശങ്ങള്‍ അനുഭവിക്കുന്ന കൊടുംചൂടില്‍നിന്ന് സലാലയുടെ തണുപ്പിലേക്ക് കൂടുതല്‍ സ്വദേശികളും പ്രവാസികളും എത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞവര്‍ഷങ്ങളെ അപേക്ഷിച്ച് സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 
ജൂണ്‍ 21ന് ഖരീഫ് സീസണ്‍ ആരംഭിച്ചതു മുതല്‍ ആഗസ്റ്റ് 11വരെ 3,93,312 വിനോദസഞ്ചാരികളാണ് സലാലയിലേക്ക് എത്തിയത്. 2014ല്‍ ഇതേ കാലയളവില്‍ ഇത് 2,72,306 ആയിരുന്നു. സന്ദര്‍ശകരുടെ എണ്ണത്തില്‍ 44.4 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് നാഷനല്‍ സെന്‍റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ഇക്കണോമിക്സിന്‍െറ കണക്കുകള്‍ വ്യക്തമാക്കുന്നു.  സലാലയില്‍ പുതിയ വിമാനത്താവളം തുറന്നതോടെ അയല്‍രാജ്യങ്ങളില്‍നിന്നും മസ്കത്തില്‍നിന്നും വ്യോമമാര്‍ഗം എത്തുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. ഒമാന്‍ നവോത്ഥാന ദിനമായ ജൂലൈ 23നുതന്നെ തുടങ്ങിയ സലാല ടൂറിസം ഫെസ്റ്റിവെലും പുതുതായി തുറന്ന പാര്‍ക്കുകളും സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്. ‘ഒമാന്‍: സ്നേഹവും സമാധാനവും’ എന്ന തലക്കെട്ടില്‍ നടക്കുന്ന ഫെസ്റ്റിവെല്‍ ആഗസ്റ്റ് 31ന് സമാപിക്കും.  
ഖരീഫ് സീസണിന്‍െറ ശോഭ കെടുത്തുന്നരീതിയില്‍ വാഹനാപകടങ്ങള്‍ വര്‍ധിച്ചത് തടയുന്നതിന് റോയല്‍ ഒമാന്‍ പൊലീസിന്‍െറയും വിനോദസഞ്ചാര മന്ത്രാലയത്തിന്‍െറയും നേതൃത്വത്തില്‍ വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. പൊലീസിന്‍െറ നേതൃത്വത്തില്‍ അപകടം കൂടുതലുള്ള റൂട്ടുകളില്‍ ബോധവത്കരണം നടത്തുമ്പോള്‍ വിനോദസഞ്ചാര വകുപ്പ് നവീനരീതികളാണ് സ്വീകരിക്കുന്നത്. റോഡ് നിയമങ്ങളും നിയന്ത്രണങ്ങളും സഞ്ചാരമേഖലയിലെ സാഹചര്യങ്ങളും ഉള്‍ക്കൊള്ളുന്ന മൊബൈല്‍ സന്ദേശങ്ങള്‍ വിനോദസഞ്ചാരികള്‍ക്കയക്കും. ഇതോടൊപ്പം, മൂടല്‍മഞ്ഞ് തിരിച്ചറിയാനുള്ള ഉപകരണം വാഹനങ്ങളില്‍ ഘടിപ്പിക്കാനുള്ള സൗകര്യവുമൊരുക്കുന്നുണ്ട്. ഇതുവഴി റോഡില്‍ മൂടല്‍മഞ്ഞും മറ്റും പ്രത്യക്ഷപ്പെട്ടാല്‍ ഫോഗ്ലൈറ്റുകള്‍ തനിയേ പ്രവര്‍ത്തിക്കും. വാഹനങ്ങളുടെ മുന്‍ഭാഗത്ത് സെന്‍സര്‍ ഘടിപ്പിക്കുന്നത് സംബന്ധിച്ചും ബോധവത്കരണം നടത്തുന്നുണ്ട്.  എതിരെ വാഹനമോ മറ്റെന്തെങ്കിലും തടസ്സങ്ങളോ ഉണ്ടെങ്കില്‍ 18 മീറ്റര്‍ അകലെവെച്ചുതന്നെ ഡ്രൈവര്‍ക്ക് അറിയിപ്പ് ലഭിക്കുന്നതാണ് സെന്‍സര്‍. ഇതുവഴി കൂട്ടിയിടി ഒഴിവാക്കാന്‍ സാധിക്കും. രാത്രിയിലാണ് അധികം വാഹനാപകടങ്ങളും സംഭവിക്കുന്നതെന്ന് വിനോദസഞ്ചാര വകുപ്പ് അധികൃതര്‍ പറയുന്നു. കാഴ്ച കുറയുന്നതാണ് പ്രശ്നമുണ്ടാക്കുന്നത്. ഇതോടൊപ്പം മൂടല്‍മഞ്ഞുകൂടി ഉണ്ടാകുന്നതോടെ റോഡിലെ കാഴ്ച തീരെ കുറയുകയും അപകടസാധ്യത കൂടുകയും ചെയ്യും. ഇത് ഒഴിവാക്കുന്നതിനാണ് സെന്‍സറും മൂടല്‍മഞ്ഞ് ഡിറ്റക്ടറും സ്ഥാപിക്കുന്നത്. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story