സുഹാറിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ 13 അംഗ കുടുംബത്തെ രക്ഷപ്പെടുത്തി
text_fieldsമസ്‌കത്ത്: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്ന സുഹാറിലെ ഒരു വീട്ടിൽ കുടുങ്ങിയ 13 അംഗ കുടുംബത്തെ രക്ഷപ്പെടുത്തി. സിവിൽ ഡിഫൻസ് ആൻഡ് ആബുലൻസ് അതോറിറ്റിയുടെ വടക്കൻ ബാത്തിന ഗവർണറേറ്റിലെ ടീമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
സുഹാർ വിലായത്തിലെ വീട്ടിനുള്ളിൽ വെള്ളം കയറി കുടുംബം കുടുങ്ങിയെന്ന വിവരത്തെ തുടർന്ന് രക്ഷാപ്രവർത്തകർ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. തുടർന്ന് കുടുംബാംഗങ്ങളെ സുരക്ഷിതമായി പുറത്തേക്ക് മാറ്റി. ആർക്കും ആരോഗ്യ പ്രശ്നങ്ങളിലെന്നും എല്ലാവരും സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.
വടക്കൻ ബാത്തിന ഗവർണറേറ്റിലെ ലിവാ വിലായത്തിൽ ബുധനാഴ്ച ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടു. ഇതോടെ നിരവധി വാദികളും ഒഴുക്കുകളും രൂപപ്പെട്ടു. ചില പ്രദേശങ്ങളിൽ പ്രധാന റോഡുകളിലും സർവീസ് റോഡുകളിലും ഗതാഗതം പൂർണമായി നിലച്ചതായും റിപ്പോർട്ടുണ്ട്.
റോയൽ ഒമാൻ പൊലീസും സിവിൽ ഡിഫൻസ് വിഭാഗവും ഗതാഗത നിയന്ത്രണത്തിനും സുരക്ഷാ നടപടികൾക്കുമായി പരിശ്രമങ്ങൾ തുടരുകയാണ്. വാദികളിലൂടെ വാഹനങ്ങൾ ഓടിക്കരുതെന്ന് ഡ്രൈവർമാരോട് നിർദേശം നൽകിയിട്ടുണ്ട്. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമായി മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

