ഒമാനിൽ 1.16 ലക്ഷം ബ്ലൂ-കോളർ ഇന്ത്യൻ തൊഴിലാളികൾ
text_fieldsഒമാനിലെ കെട്ടിട നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ (ഫയൽ)
മസ്കത്ത്: ഒമാനിൽ 116,840 ഇന്ത്യൻ തൊഴിലാളികൾ ബ്ലൂ-കോളർ ജോലി ചെയ്യുന്നതായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ കണക്കുകൾ.
നിർമാണമേഖല, വീട്ടുജോലി, പരിചരണം, മറ്റ് തൊഴിൽ മേഖലകൾ എന്നിവയിലായി തൊഴിൽ ചെയ്യുന്നവരെയാണ് ബ്ലൂ കോളർ തൊഴിലാളികളായി കണക്കാക്കുന്നത്. ഗൾഫിൽ ഏറ്റവും കൂടുതൽ ബ്ലൂ-കോളർ ഇന്ത്യൻ തൊഴിലാളികൾ ജോലി ചെയ്യുന്നത് സൗദി അറേബ്യയിലാണ്. സൗദിയിൽ 6,95,269 ആണ് ഇന്ത്യൻ ബ്ലൂ-കോളർ തൊഴിലാളികളുടെ കണക്ക്. തൊട്ടുപിന്നിൽ യു.എ.ഇ (3,41,365), കുവൈത്ത് (2,01,959), ഖത്തർ (1,53,501) എന്നീ രാജ്യങ്ങളാണ്.
ഇന്ത്യൻ വിദേശകാര്യമന്ത്രാലയം കണക്കുകൾ പ്രകാരം 2020 ജനുവരി മുതൽ 2025 ജൂൺ വരെയുള്ള കാലയളവിൽ 14 രാജ്യങ്ങളിലായി ഏകദേശം 1.6 ദശലക്ഷം ഇന്ത്യൻ ബ്ലൂ-കോളർ തൊഴിലാളികൾ ജോലി ചെയ്യുന്നു. ഗൾഫ് രാജ്യങ്ങളിലാണ് ഇതിൽ കൂടുതൽ പേരും.
മുടങ്ങിക്കിടന്ന പദ്ധതികൾ പലതും കോവിഡ് പകർച്ചവ്യാധിക്കുശേഷം പുനരാരംഭിച്ചതോടെ തൊഴിൽ ആവശ്യം ഉയരുകയും റിക്രൂട്ട്മെന്റ് കുത്തനെ വർധിച്ചതായി തൊഴിലുടമകളും ഉദ്യോഗസ്ഥരും പറയുന്നു. 2023 ൽ മാത്രം 398,000 തൊഴിലാളികളെ ഇന്ത്യ വിദേശത്തേക്ക് അയച്ചു.
2023ൽ സൗദി അറേബ്യ 200,713 തൊഴിലാളികളെയും 2024ൽ 167,598 പേരെയും നിയമിച്ചു. അഞ്ചു വർഷത്തിനിടെ ഒമാനിൽ നാടുകടത്തിയത് 195 പേരെ
ഗൾഫിലുടനീളം റിക്രൂട്ട്മെന്റ് വ്യാപനം വർധിച്ചതോടെ കുടിയേറ്റ തൊഴിലാളികളുടെ പരിശോധനയും അധികൃതർ കർശനമാക്കി. വിസകാലാവധി കഴിഞ്ഞും താമസിക്കൽ, വിസ ലംഘനങ്ങൾ, വർക്ക് പെർമിറ്റ് പ്രശ്നങ്ങൾ എന്നിവ തൊഴിലാളികളുടെ നാടുകടത്തലിനും കാരണമായി. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഒമാനിൽനിന്നുമാത്രം 195 ഇന്ത്യക്കാരെയാണ് നാടുകടത്തിയത്. 2025ൽ ആഗോളതലത്തിൽ 81 രാജ്യങ്ങളിലായി 24,600-ലധികം ഇന്ത്യക്കാരെ നാടുകടത്തിയതായി വിദേശകാര്യ മന്ത്രാലയം രാജ്യസഭയിൽ സമർപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു. ജി.സി.സി രാജ്യങ്ങളാണ് ഇതിലും മുന്നിൽ.
സൗദി അറേബ്യയിൽനിന്ന് മാത്രം 10,884 നാടുകടത്തി.യു.എ.ഇ-1,469, ബഹ്റൈൻ-764, ഒമാൻ-16 എന്നിവയാണ് തൊട്ടുപിന്നിൽ. 2021നും 2025നും ഇടയിൽ ജി.സി.സി രാജ്യങ്ങളിൽനിന്ന് 56,460 ഇന്ത്യക്കാരെയാണ് നാടുകടത്തിയത്. സൗദി അറേബ്യ-49,084, യു.എ.ഇ -3,979, ബഹ്റൈൻ-3,202 എന്നിങ്ങനെയാണ് ഈ കണക്ക്. കുവൈത്തിന്റെയും ഖത്തറിന്റെയും കണക്കുകൾ വിദേശകാര്യ മന്ത്രാലയം പട്ടികപ്പെടുത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

