16 വർഷത്തിനുശേഷം കുവൈത്ത് ലോക ഹാൻഡ് ബാൾ ചാമ്പ്യൻഷിപ്പിന്
text_fieldsകുവൈത്ത് ഹാൻഡ് ബാൾ ടീം
കുവൈത്ത് സിറ്റി: പുരുഷന്മാരുടെ ലോക ഹാൻഡ് ബാൾ ചാമ്പ്യൻഷിപ്പിന് ചൊവ്വാഴ്ച തിരശ്ശീല ഉയരുമ്പോൾ 16 വർഷത്തിന് ശേഷം ആദ്യമായി കുവൈത്തും പോരിനിറങ്ങുന്നു. അൾജീരിയൻ പരിശീലകൻ സൈദ് ഹദ്ജസിയുടെ നേതൃത്വത്തിൽ 18 അംഗ ടീം നല്ല മുന്നൊരുക്കം നടത്തിയാണ് മത്സരത്തിനിറങ്ങുന്നത്.
നാലുതവണ ഏഷ്യൻ ചാമ്പ്യന്മാരായ കുവൈത്ത് എട്ടു തവണ ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിട്ടുണ്ട്. 2009ൽ ക്രൊയേഷ്യയിലാണ് അവസാനമായി പങ്കെടുത്തത്. ഇത്തവണ ആതിഥേയത്വം വഹിക്കുന്ന മൂന്നു രാജ്യങ്ങളിലൊന്ന് ക്രൊയേഷ്യ ആണെന്ന യാദൃച്ഛികതയുമുണ്ട്. ഡെന്മാർക്, നോർവേ എന്നിവയാണ് മറ്റു രാജ്യങ്ങൾ. ഗ്രൂപ് സിയിൽ ഫ്രാൻസ്, ആസ്ട്രിയ, ഖത്തർ എന്നിവയോടൊപ്പമാണ് കുവൈത്ത്. കുവൈത്തിനെ കൂടാതെ ഖത്തർ, ബഹ്റൈൻ, ഈജിപ്ത്, തുനീഷ്യ, അൾജീരിയ എന്നീ അറബ് രാജ്യങ്ങളും ടൂർണമെന്റിൽ മാറ്റുരക്കുന്നു. ആകെ 32 ടീമുകളാണ് മത്സരിക്കുന്നത്. ഗ്രൂപ് എയിൽ ജർമനി, ചെക് റിപ്പബ്ലിക്, പോളണ്ട്, സ്വിറ്റ്സർലൻഡ് എന്നിവയും ഗ്രൂപ് ബിയിൽ ഡെന്മാർക്, ഇറ്റലി, അൾജീരിയ, തുനീഷ്യ എന്നിവയും ഗ്രൂപ് ഡിയിൽ ഹംഗറി, നെതർലൻഡ്സ്, നോർത്ത് മാസിഡോണിയ, ഗിനിയ എന്നിവയും ഗ്രൂപ് ഇയിൽ നോർവേ, പോർചുഗൽ, ബ്രസീൽ, യു.എസ് ടീമുകളും ഗ്രൂപ് എഫിൽ സ്വീഡൻ, സ്പെയിൻ, ജപ്പാൻ, ചിലി എന്നിവയും ഗ്രൂപ് ജിയിൽ സ്ലോവേനിയ, ഐസ്ലൻഡ്, ക്യൂബ, കേപ് വെർദെ എന്നിവയും ഗ്രൂപ് എച്ചിൽ ഈജിപ്ത്, ക്രൊയേഷ്യ, അർജന്റീന, ബഹ്റൈൻ എന്നിവയും മാറ്റുരക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

